/indian-express-malayalam/media/media_files/UpSyTPy5pGh9oKAl9v1T.jpg)
മുംബൈ: താനെയിലെ സ്വകാര്യ സ്‌കൂളിൽ 4 വയസുള്ള രണ്ട് നഴ്‌സറി വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ സ്‌കൂളിനെതിരെ കേസെടുത്തു. മഹാരാഷ്ട്ര സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) വെള്ളിയാഴ്ച സ്കൂളിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായ വിവരം അറിഞ്ഞിട്ടും, പൊലീസില്‍ പരാതിപ്പെടണമെന്ന പോക്‌സോ നിയമം പാലിച്ചില്ലെന്ന കുറ്റം ചുമത്തിയാണ് കേസ്.
സ്‌കൂളിനെതിരെ പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തിയിട്ടുണ്ടോ എന്ന് ബോംബെ ഹൈക്കോടതി വ്യാഴാഴ്ച സംസ്ഥാന സർക്കാരിനോട് ചോദ്യം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. 'കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി. സ്‌കൂൾ അധികൃതർ സംഭവം റിപ്പോർട്ട് ചെയ്യാത്തതായി കണ്ടെത്തി. എഫ്ഐആർ പരിശോധിച്ചതിൽ നിന്ന് ഇത് വ്യക്തമാണ്. സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു,' ജസ്റ്റിസ് രേവതി മൊഹിതിയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 12, 13 ദിവസങ്ങളിൽ സ്കൂളിലെ സ്വീപ്പറിൽ നിന്നാണ് പെൺകുട്ടികൾക്ക് അതിക്രമം നേരിടേണ്ടി വന്നത്. കുട്ടികളിൽ ഒരാൾ മാതാപിതാക്കളെ വിവരമറിയിക്കുകയും കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിന് മുൻമ്പ് കുട്ടിയുടെ പിതാവ് സംഭവം അധ്യാപകരെ അറിയിച്ചതായി എഫ്ഐആറിൽ പറയുന്നു.
പരിശോധനയിൽ ലൈംഗികാതിക്രമം സ്ഥിരീകരിച്ചതിന് ശേഷം ഓഗസ്റ്റ് 16നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത്. പ്രതിയായ സ്വീപ്പറെ ഓഗസ്റ്റ് 17ന് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുക്കാൻ വൈകിയതോടെ, സ്‌കൂളിന് പുറത്തും ബദ്‌ലാപൂർ റെയിൽവേ സ്‌റ്റേഷനിലും വ്യാപകം പ്രതിഷേധം ആരംഭിച്ചതോടെയാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
സംഭവത്തിൽ ബദ്‌ലാപൂർ പൊലീസ് സ്‌റ്റേഷൻ മുൻ മേധാവി ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ഇതിനകം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അതിക്രമം നേരിട്ട രണ്ടു കുട്ടികളുടെയും മാതാപിതാക്കളുടെയും സ്‌കൂൾ ജീവനക്കാരുടെയും ഉൾപ്പെടെ മൊഴി അന്വേഷണ സംഘം രേഘപ്പെടുത്തിയിട്ടുണ്ട്. 24 കാരനായ പ്രതി സ്‌കൂളിലെ മറ്റു കുട്ടികളെ ലക്ഷ്യമിട്ടിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.
Read More
- ചുറ്റും ഭയം; ആജികാർ മെഡിക്കൽ കോളേജ് ഹോസ്റ്റൽ ഉപേക്ഷിച്ച് വിദ്യാർഥികൾ
- സമരം ചെയ്യുന്ന ഡോക്ടർമാർ തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് സുപ്രീം കോടതി
- തമിഴക വെട്രി കഴകത്തിന്റെ പതാകയും ഗാനവും പുറത്തിറക്കി വിജയ്
- നഴ്സറിക്കുട്ടികൾ പീഡനത്തിനിരയായ സംഭവം: പ്രതിയുടെ കുടുംബത്തെ ആക്രമിച്ച് ജനക്കൂട്ടം, വീട് തകർത്തു
- രാഷ്ട്രീയം വിടില്ല;പുതിയ പാർട്ടി രൂപീകരിക്കും: ചമ്പായ് സോറൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us