/indian-express-malayalam/media/media_files/uploads/2019/11/ayodhya-muslim-board.jpg)
ന്യൂഡൽഹി: അയോധ്യയിലെ തർക്ക ഭൂമി രാമക്ഷേത്രം നിർമിക്കുന്നതിനായി അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് (AIMPLB). സുപ്രീംകോടതി വിധിയിൽ തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മുസ്‌ലിം വ്യക്തി നിയമ ബോർഡ് സെക്രട്ടറി സഫർയാബ് ജിലാനി പറഞ്ഞു.
അയോധ്യ കേസ്: സുപ്രീംകോടതി വിധിയുടെ പൂർണരൂപം ഇവിടെ വായിക്കാം
"ഭരണഘടനയെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും വിധിയിൽ ഒരുപാട് പറയുന്നുണ്ട്. വിധിയിൽ അസന്തുഷ്ടരാണ്. ഞങ്ങൾ പ്രാർത്ഥന നടത്തിയിരുന്ന നടുത്തളമുൾപ്പെടെ എതിർഭാഗത്തിന് നൽകിയതിലാണ് എതിർപ്പ്. ഇത് നീതി നിഷേധമാണ്." സഫർയാബ് ജിലാനി പറഞ്ഞു. വിധിയിൽ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് സുന്നി വഖഫ് ബോർഡും പ്രതികരിച്ചു.
Also Read:Ayodhya Verdict: അയോധ്യ കേസ്: സുപ്രീം കോടതി വിധിയുടെ പ്രധാന ഭാഗങ്ങൾ
തർക്ക ഭൂമിയിൽ ഹിന്ദുക്കൾക്ക് രാമക്ഷേത്രം പണിയാമെന്നും മുസ്‌ലിങ്ങൾക്ക് അയോധ്യയിൽ തന്നെ അനുയോജ്യമായ സ്ഥലത്ത് 5 ഏക്കർ നൽകണമെന്നുമാണ് സുപ്രീം കോടതി വിധി. 2010ൽ അയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി വിഭജിച്ചു നൽകിയ അലഹബാദ് കോടതി വിധിക്കെതിരെ നൽകിയ അപ്പീലുകളിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് അയോധ്യ കേസില്‍ വിധി പ്രസ്താവം നടത്തിയത്. ജസ്റ്റിസ് എസ്.എ.ബോബ്‌ഡേ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് അബ്ദുള്‍ നാസര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് ജഡ്ജിമാര്‍. 40 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനു ശേഷമാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്.
അയോധ്യയിൽ ബാബറി മസ്ജിദിനു താഴെ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നുവെന്ന് കോടതി വിധി പ്രസ്താവനയിൽ പറഞ്ഞു. രാമന്റെ ജന്മഭൂമി എന്ന വിശ്വാസത്തിലാണ് ആരാധന നടത്തിയിരുന്നത്. ഭൂമിയിൽ അവകാശം തെളിയിക്കാൻ മുസ്‌ലിം വിഭാഗത്തിനു സാധിച്ചില്ലെന്നും ബാബറി മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്തുനിന്ന് ലഭിച്ചിട്ടുള്ള അവശിഷ്ടങ്ങൾ ഇസ്‌ലാമിക രീതിയിലുള്ള കെട്ടിടത്തിന്റേതല്ലയെന്നും എന്നാൽ അതൊരു ക്ഷേത്രമായിരുന്നുവെന്നതിന് ഉറപ്പില്ലെന്നും കോടതി വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.