/indian-express-malayalam/media/media_files/uploads/2018/11/ayodhya-6.jpg)
ന്യൂഡൽഹി: ഇന്ത്യന്‍ രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ച വിഷയമാണ് അയോധ്യ ഭൂമിത്തര്‍ക്ക കേസ്. വര്‍ഷങ്ങള്‍ക്കു ശേഷവും അതേ കുറിച്ചുള്ള ചര്‍ച്ചകളും വാദപ്രതിവാദങ്ങളും അവസാനിച്ചിട്ടില്ല. 2010 സെപ്റ്റംബര്‍ 30 ന് അയോധ്യയിലെ തര്‍ക്കഭൂമി നിര്‍മോഹി അഖാഡ, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി വീതിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതി വിധിയാണ് നിലവില്‍ ഉള്ളത്. ഈ വിധിക്കെതിരായ അപ്പീലുകളിലാണ് സുപ്രീം കോടതി കഴിഞ്ഞ ഏതാനും നാളുകളായി വാദം കേട്ടിരുന്നത്. ഹിന്ദു സംഘടനകളും മുസ്ലീം കക്ഷികളും അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ ഇവര്‍ ഉയര്‍ത്തിയ പ്രധാന വാദമുഖങ്ങള്‍ ഇവയൊക്കെയാണ്:
രാംലല്ല
ബാബറി മസ്ജിദ് നിര്‍മ്മിക്കുന്നതിനു മുന്‍പ് അയോധ്യയിലെ ഭൂമിയില്‍ ഒരു ക്ഷേത്രമുണ്ടായിരുന്നു.
അയോധ്യയില്‍ ക്ഷേത്രമുണ്ടായിരുന്നതായി പുരാവസ്തു പഠനങ്ങളില്‍ ഉണ്ട്.
ക്ഷേത്രത്തിനു സമാനമായ കൂറ്റന്‍ കെട്ടിട അവശിഷ്ടങ്ങള്‍ ബാബറി മസ്ജിദ് നില്‍ക്കുന്നിടത്തു നിന്ന് കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പറയുന്നു.
മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തുനിന്ന് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
തുറസായ സ്ഥലത്തോ ഏതെങ്കിലും കൃഷിഭൂമിയിലോ അല്ല ബാബറി മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്. ക്ഷേത്ര സമാനമായ ഒരു കൂറ്റന്‍ കെട്ടിടം നിലനിന്നിരുന്നിടത്താണ് ബാബറി മസ്ജിദിന്റെ നിര്‍മാണം. ബിസി രണ്ടാം നൂറ്റാണ്ടിലെ കെട്ടിടമാണ് അത്.
രാമന്‍ ജനിച്ച ഭൂമിയാണ് അയോധ്യയെന്നാണ് വിശ്വാസം. ചരിത്ര പുസ്തകങ്ങള്‍ അയോധ്യയില്‍ രാമക്ഷേത്രമുണ്ടായിരുന്നതായി പറയുന്നു.
ഹിന്ദുക്കളും മുസ്ലീങ്ങളും അയോധ്യ രാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്നു. അതില്‍ ആര്‍ക്കും തര്‍ക്കമില്ല.
രാമക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് നിര്‍മിച്ചിരിക്കുന്നത്.
മുസ്ലീങ്ങള്‍ക്ക് ആരാധന നടത്താന്‍ മറ്റു സ്ഥലങ്ങളുണ്ട്. രാമന്റെ ജന്മസ്ഥലം മാറ്റാന്‍ സാധിക്കില്ല.
Read Also: അയോധ്യ വിധി എന്തായാലും അത് ആരുടെയും വിജയമോ പരാജയമോ അല്ല: പ്രധാനമന്ത്രി
യുപി സുന്നി വഖഫ് ബോര്‍ഡ്
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ മാത്രം തെളിവുകളായി അംഗീകരിക്കാന്‍ കഴിയില്ല. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പഠനങ്ങളും റിപ്പോര്‍ട്ടും അഭിപ്രായങ്ങള്‍ മാത്രമാണ്.
ബാബറി മസ്ജിദിന്റെ മധ്യഭാഗത്തുള്ള താഴികക്കുടത്തില്‍ ഹിന്ദു ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. 1949 ഡിസംബര്‍ 22,23 തീയതികളില്‍ അതിക്രമിച്ചു കയറികൊണ്ടാണ് അവ സ്ഥാപിച്ചത്.
1950 ലെ ചില ഫോട്ടോകളില്‍ 'അള്ളാഹു' എന്ന് മസ്ജിദിന്റെ ചുമരില്‍ അറബിക് ഭാഷയില്‍ എഴുതിയതായി കാണാം.
രാം ചബുത്രയില്‍ ഹിന്ദു ദേവന്‍മാരുടെ വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബാബറി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്തില്‍ അവര്‍ക്ക് അവകാശമില്ല. പ്രാര്‍ഥനകള്‍ നടത്താനുള്ള അവകാശം മാത്രമാണ് അവര്‍ക്കുണ്ടായിരുന്നത്.
1934 ലെ കലാപത്തിനു ശേഷവും ബാബറി മസ്ജിദില്‍ മുസ്ലീങ്ങള്‍ ആരാധന നടത്തിയിരുന്നു.
തര്‍ക്കസ്ഥലം എല്ലായ്‌പ്പോഴും ഒരു മുസ്ലീം പള്ളി മാത്രമായിരുന്നു. അത് നിര്‍മ്മിച്ച കാലം മുതല്‍ മുസ്ലീം പള്ളി മാത്രമാണ്.
ക്ഷേത്രം തകര്‍ക്കപ്പെട്ടതിനു തെളിവുകളൊന്നുമില്ല. ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മ്മിച്ചതെന്ന് പറയാന്‍ ആധികാരികമായ ചരിത്ര രേഖകളൊന്നും ലഭ്യമല്ല.
മസ്ജിദ് നിന്ന സ്ഥലത്തല്ല രാമൻ ജനിച്ചതെന്ന ചരിത്രരേഖകൾ അലഹാബാദ് ഹൈക്കോടതി പരിഗണിച്ചില്ല.
തകർക്കപ്പെട്ട ഭൂമി ഞങ്ങളുടേതാണ്. അവിടെ ബാബറി മസ്‌ജിദാണുള്ളത്. തർക്ക സ്ഥലത്ത് പള്ളി പുനർനിർമ്മിക്കാൻ സുപ്രീം കോടതി അനുവദിക്കണം.
Read Also: Ayodhya Case Timeline: അയോധ്യ കേസ് നാള്‍വഴി
നിര്‍മോഹി അഖാര
നൂറിലേറെ വര്‍ഷങ്ങളായി രാമജന്മഭൂമിയുടെ സ്ഥലം നിര്‍മോഹി അഖാരയ്ക്ക് അവകാശപ്പെട്ടതാണ്.
2.77 ഏക്കര്‍ ഭൂമിയുടെ അവകാശവും നിര്‍മോഹിക്കാണ്.
അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ അനുവദിക്കണം.
ക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് നിര്‍മിച്ചത്.
പുരാവസ്തു ഗവേഷകര്‍ മസ്ജിദ് നിലനിന്ന സ്ഥലത്തുനിന്ന് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.