/indian-express-malayalam/media/media_files/uploads/2022/07/srilanka.jpg)
കൊളംബോ: കൊളംബോയിലെ തെരുവുകൾ ജനരോഷം കൊണ്ട് നിറയുകയും ആയിരക്കണക്കിന് പ്രതിഷേധക്കാർ ശനിയാഴ്ച ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയുടെ വസതിയിലേക്ക് ഇരച്ചുകയറുകയും ചെയ്ത സംഭവത്തിനുപിന്നാലെ ഇന്ത്യയും ജാഗ്രതയിലാണ്. നിലവിലെ ശ്രീലങ്കൻ രാഷ്ട്രീയ-സൈനിക നേതൃത്വം പ്രതിസന്ധിയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നിരീക്ഷിക്കുകയാണ് ഇന്ത്യ.
കൊളംബോയിലെ ഇന്ത്യൻ നയതന്ത്രജ്ഞർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിയിൽ നിന്ന് കുറച്ച് കിലോമീറ്റർ അകലെയാണ് ഇന്ത്യൻ ഹൈക്കമ്മീഷൻ. മേയിൽ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി പദം രാജിവച്ചത് രാജപക്‌സെയുടെ അവസാനത്തിന്റെ തുടക്കമാണെന്നും ശനിയാഴ്ച പ്രസിഡന്റിന്റെ വസതിയിൽ പ്രതിഷേധക്കാർ ഇരച്ചു കയറി ആക്രമണം നടന്നത് സ്വാഭാവികമായ ഫലമാണെന്നുമാണ് കരുതുന്നത്.
ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയും രാജി സന്നദ്ധത അറിയിച്ചതോടെ കൊളംബോയിലെ സർക്കാർ പ്രക്ഷുബ്ധാവസ്ഥയിലാണ്. സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയെ തളർത്തി, രാഷ്ട്രീയ തലത്തിൽ ആരും നേതൃത്വം വഹിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ന്യൂഡൽഹിയിൽ സംഭവങ്ങൾ നിരീക്ഷിക്കുന്ന സ്രോതസ്സുകൾ പറഞ്ഞു. “ഇത് ചുരുങ്ങിയ സമയത്തിനുള്ളിൽ പരിഹരിക്കാനാകാത്ത പ്രതിസന്ധിയാണെന്ന് അവർക്കെല്ലാം അറിയാം, രാജപക്‌സെ സൃഷ്ടിച്ച സാമ്പത്തിക കുഴപ്പങ്ങൾ ഇല്ലാതാക്കാൻ ആരും ആഗ്രഹിക്കുന്നില്ല,” ഒരു സ്രോതസ്സ് ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൊളംബോയിലെ തെരുവുകളിലെ പ്രതിഷേധം അവസാനിപ്പിക്കാൻ നടപടികൾ എടുക്കാത്ത രാഷ്ട്രീയ നേതൃത്വവും നല്ലതല്ല. ശ്രീലങ്കയുടെ അയൽ രാജ്യം എന്ന നിലയിൽ, ഇന്ത്യയുടെ സമീപകാല സാമ്പത്തിക സഹായം 3.5 ബില്യൺ ഡോളറാണ്.
കഴിഞ്ഞ മാസം, വിദേശകാര്യ സെക്രട്ടറി വിനയ് ഖ്വാത്രയുടെ നേതൃത്വത്തിൽ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഉൾപ്പെടെയുള്ള ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഒരു ഇന്ത്യൻ പ്രതിനിധി സംഘത്തെ രാജ്യം ശ്രീലങ്കയിലേക്ക് അയച്ചു. നിക്ഷേപം, കണക്റ്റിവിറ്റി, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമ്പത്തിക വീണ്ടെടുക്കലിന് ശ്രീലങ്കയെ സഹായിക്കാൻ ഇന്ത്യ തയ്യാറാണെന്ന് സംഘം അറിയിച്ചു.
Powerful peoples come powerful places 💪🏻🔥#SriLankaProtests#GoHomeGotapic.twitter.com/pfZ46rkkhl
— 𝒦𝑒𝑒𝓇𝓉𝒽𝓎 𝒮𝓇𝒾 (@luxesri03) July 9, 2022
ഈ വർഷം മാർച്ചിൽ ഐഎംഎഫിൽ നടന്ന യോഗങ്ങളിലും പ്രാദേശിക, ബഹുരാഷ്ട്ര സംഘടനകൾ ഉൾപ്പെടെയുള്ള വിവിധ വേദികളിലും ശ്രീലങ്കയെ ഇന്ത്യ പിന്തുണച്ചു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ പക്ഷം പിടിക്കാൻ ആഗ്രഹിക്കുന്നില്ല, സാഹചര്യം സാധാരണ നിലയിലാകാൻ ആഗ്രഹിക്കുന്നു. സുസ്ഥിരവും സമാധാനപരവുമായ ശ്രീലങ്കയാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.
"രാഷ്ട്രീയ സുസ്ഥിരതയാണ് ഏറ്റവും പ്രധാനപ്പെട്ട ഘടകം," ഒരു സ്രോതസ്സ് പറഞ്ഞു. ശ്രീലങ്കയിലെ നിലവിലെ അരക്ഷിതാവസ്ഥ മുതലെടുത്ത് ബാഹ്യശക്തികൾ രാജ്യത്ത് സ്ഥാനം ഉറപ്പിക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു. ഡൽഹി ഇപ്പോൾ അതീവ ജാഗ്രതയിലാണ്.
മേഖലയിൽ ചൈനയുടെ ആധിപത്യം വളരുകയും 2019 ലെ ഈസ്റ്റർ ബോംബ് സ്ഫോടനങ്ങൾ ദ്വീപ് രാഷ്ട്രത്തിലെ ഇസ്ലാമിക തീവ്രവാദത്തിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുമ്പോൾ, ഡൽഹി തങ്ങളുടെ സുരക്ഷയും രാജ്യത്ത് സ്ഥിരതയും സമാധാനവും ആഗ്രഹിക്കുന്നു.
ലങ്കയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ബോൾ-ബൈ-ബോൾ കമന്ററി നൽകില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച ശ്രീലങ്കയിൽ നടന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് ഇന്ത്യൻ ഹൈക്കമ്മീഷന്റെ ട്വീറ്റുകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതിനും സാമ്പത്തിക വീണ്ടെടുക്കൽ കൈവരിക്കുന്നതിനുള്ള ശ്രീലങ്കയുടെ ശ്രമങ്ങളെ സഹായിക്കുന്നതിനും നയതന്ത്രജ്ഞർ പ്രധാനപ്പെട്ട ആളുകളുമായി ബന്ധപ്പെടുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.