/indian-express-malayalam/media/media_files/2024/11/18/LdUHegKPT2xITun3x6cr.jpg)
അമിത് ഷാ
ഇംഫാൽ: മണിപ്പുരിലെ ജിരിബാം ജില്ലയിലും തലസ്ഥാനമായ ഇംഫാലിലും സംഘർഷം തുടരുന്നതിനിടെ കൂടുതൽ കേന്ദ്രസേനയെ സംസ്ഥാനത്തേക്ക് അയച്ച് കേന്ദ്ര കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അർധസൈനിക വിഭാഗങ്ങളിൽ നിന്നുള്ള 5000 പേരെയാണ് കേന്ദ്രം മണിപ്പുരിലേക്ക് അയച്ചത്. സിആർപിഎഫിൽ നിന്ന് 35 യൂണിറ്റും ബിഎസ്എഫിൽ നിന്ന് 15 യൂണിറ്റുമാണ് മണിപ്പുരിലേക്കെത്തുന്നത്.സംസ്ഥാനത്ത് ക്രമസമാധാനം പുനസ്ഥാപിക്കാൻ സേനയ്ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ നിർദേശം നൽകി.
ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയാണ് കേന്ദ്രം മണിപ്പുരിലേക്ക് സേനയെ വിന്യസിക്കുന്നത്. നവംബർ 12-ന് അർധസൈനിക വിഭാഗങ്ങളിൽ നിന്ന് 2500 പേരെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. കഴിഞ്ഞ ആഴ്ചത്തെ കണക്കനുസരിച്ച് വിവിധ സേനാ വിഭാഗങ്ങളിലായി 218 കമ്പനികൾ മണിപ്പുരിലുണ്ട്. കൂടാതെ, സൈന്യവും അസം റൈഫിൾസും സംസ്ഥാനത്തുണ്ട്.
ജിരിബാമിൽനിന്ന് കലാപകാരികൾ തട്ടിക്കൊണ്ടുപോയ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെയാണ് വീണ്ടും മണിപ്പുർ സംഘർഷഭരിതമായത്. കാണാതായ ഒരാളുടെ മൃതദേഹംകൂടി കച്ചാർ ജില്ലയിലെ ബരാക് നദിയിൽനിന്ന് നേരത്തെ കണ്ടെടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാതെ കൊല്ലപ്പെട്ട 10 കുക്കി യുവാക്കളുടെ സംസ്‌കാരം നടത്താൻ അനുവദിക്കില്ലെന്നാണ് കുക്കി സംഘടനകളുടെ നിലപാട്.
അതേസമയം മണിപ്പൂരിലെ കലാപം സമാധാനപരമായി പരിഹരിക്കാൻ കഴിയാത്തത് സംസ്ഥാന സർക്കാരിന്റെ വീഴ്ചയാണെന്ന് എൻഡിഎ സംഖ്യകക്ഷിയായ എൻപിപി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആവർത്തിക്കുന്ന കലാപങ്ങളിൽ പ്രതിഷേധിച്ച് എൻപിപി ഞായറാഴ്ച ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.