/indian-express-malayalam/media/media_files/uploads/2019/06/Amit-Shah-and-Nehru.jpg)
ന്യൂഡല്‍ഹി: നെഹ്‌റുവിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കാശ്മീരിലെ മൂന്നിലൊന്ന് നഷ്ടപ്പെടുത്തിയത് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കാശ്മീരിലെ ഭാഗങ്ങള്‍ പാക്കിസ്ഥാന് നല്‍കിയത് നെഹ്‌റുവാണ്. അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ അഭിപ്രായത്തെ പോലും വിലയ്‌ക്കെടുക്കാതെയാണ് അത് ചെയ്തതെന്നും ഷാ ലോക്‌സഭയില്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പ്രതിനിധി തങ്ങളെ ചരിത്രം പഠിപ്പിക്കേണ്ട ആവശ്യം ഇല്ലെന്നും ഷാ തുറന്നടിച്ചു.
കാശ്മീരില്‍ രാഷ്ട്രപതി ഭരണം നീട്ടാനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുകയായിരുന്നു അമിത് ഷാ. അമിത് ഷായുടെ പ്രസംഗ ശേഷം ജമ്മു കാശ്മീരിലെ രാഷ്ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടുന്ന പ്രമേയം ലോക്‌സഭ പാസാക്കി. ജൂലൈ മൂന്ന് മുതല്‍ ആണ് ആറ് മാസത്തേക്കുള്ള പുതിയ രാഷ്ട്രപതി ഭരണം നിലവില്‍ വരിക.
Read Also: ‘വീട്ടില്‍ കയറി അടിക്കുകയാണ് ഞങ്ങളുടെ നയം’; ഭീകരവാദത്തിനെതിരെ അമിത് ഷാ
ജമ്മു കാശ്മീരില്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ നിയന്ത്രണമുണ്ട്. കാശ്മീരിലെ കാര്യങ്ങള്‍ ശാന്തമാകാന്‍ തുടങ്ങിയിട്ടുണ്ട്. മുന്‍പ് തിരഞ്ഞെടുപ്പ് സമയത്ത് കാശ്മീര്‍ ചോരക്കളമാകുമായിരുന്നു. എന്നാല്‍, ഇത്തവണ അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നതെന്നും അമിത് ഷാ പറഞ്ഞു.
ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം നീട്ടാൻ കാരണങ്ങളുണ്ട്. അവിടെ പാക് സ്പോൺസേഡ് തീവ്രവാദമാണ് നടക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് അവിടെ പ്രശ്നമുണ്ടാക്കുന്നത് കോൺഗ്രസാണെന്നും ഷാ കുറ്റപ്പെടുത്തി.
രാജ്യം വിഭജിച്ചതാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. കോണ്‍ഗ്രസും അതിന്റെ നേതാക്കളുമാണ് ഇന്ത്യ വിഭജനത്തിന് കാരണം. വിഭജനം നെഹ്‌റു ഒറ്റയ്‌ക്കെടുത്ത തീരുമാനമാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേലുമായി അതേകുറിച്ച് നെഹ്‌റു ആലോചിച്ചിട്ടില്ല. പട്ടേലിന് വിഭജനത്തോട് എതിര്‍പ്പുണ്ടായിരുന്നു എന്നും അദ്ദേഹം സഭയില്‍ കൂട്ടിച്ചേര്‍ത്തു.
വ്യോമാക്രമണത്തിലൂടെ മോദി പാക്കിസ്ഥനില്‍ കയറി ഭീകരവാദത്തെ തുടച്ചുനീക്കുകയാണ് ചെയ്തത്. ബിജെപി സര്‍ക്കാരാണ് ജമാത്തെ ഇസ്‌ലാമിയെ നിരോധിച്ചത്. ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചതെല്ലാം ബിജെപി സര്‍ക്കാരാണ്. മതത്തിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെടാന്‍ പാടില്ല. പ്രതിപക്ഷം ചെയ്ത തെറ്റാണ് അതെന്നും ഷാ പറഞ്ഞു.
Read Also: രാഹുല്‍ ഗാന്ധി ലീഡ് നേടിയ വാര്‍ഡില്‍ ഇടത് സ്ഥാനാര്‍ഥി വിജയിച്ചു
“ജമ്മു കശ്മീരില്‍ ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്. എന്നാല്‍, ഇതുവരെ 132 തവണയാണ് കശ്മീരില്‍ ‘ആര്‍ട്ടിക്കള്‍ 356’ (രാഷ്ടട്രപതി ഭരണം) പ്രയോഗിച്ചിരിക്കുന്നത്. ഇതില്‍ 93 തവണയും ‘356’ പ്രയോഗിച്ചത് കോണ്‍ഗ്രസ് ഭരണത്തിലുള്ളപ്പോള്‍ ആണ്. മുന്‍ സര്‍ക്കാരുകള്‍ ഭീകരവാദത്തിനെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് ഞങ്ങള്‍ പറയില്ല. പക്ഷേ, അന്ന് ചെയ്തതും ഇപ്പോള്‍ ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. എവിടെ ഭീകരവാദം ഉണ്ടോ അവരുടെ വീട്ടില്‍ കയറി തിരിച്ചടി നല്‍കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അവരെ ഛിന്നഭിന്നമാക്കുന്ന നടപടിയാണത്.”- അമിത് ഷാ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.