/indian-express-malayalam/media/media_files/uploads/2020/04/ppe-making.jpeg)
ഫോട്ടോ: പാർഥ പോൾ
ന്യൂഡൽഹി: കോവിഡ് രോഗവ്യാപനം കുറച്ചു കാലം കൂടി തുടരുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോക്ടർ രൺദീപ് ഗുലേറിയ. ശൈത്യകാലത്ത് രണ്ടാമതൊരു തവണ കൂടി രോഗവ്യാപനം ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച ഓൺലൈൻ ചർച്ചയിലാണ് ഗുലേറിയയുടെ പ്രതികരണം.
ദീർഘകാല പോരാട്ടമായി കൈകാര്യം ചെയ്യണം
" ഒരുവർഷത്തിലധികം നീണ്ടുനിൽക്കുന്ന, ദീർഘകാല പോരാട്ടമായി നമ്മൾ ഇതിനെ കൈകാര്യം ചെയ്യണം. കോവിഡ്-19 നമ്മുടെ ചുറ്റുപാടിൽ എങ്ങിനെ ബാധിച്ചിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാവണം പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടത്. രാജ്യത്ത് വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത തന്ത്രങ്ങളാവണം പ്രയോഗിക്കേണ്ടത്. എല്ലായിടത്തും ഒരേ സമീപനം സ്വീകരിക്കുന്നത് സഹായകരമാവില്ല. ഹോട്ട് സ്പോട്ട് മേഖലകളിൽ ഇഴകീറിയുള്ള പരിശോധന ആവശ്യമാണ് " - ഡോക്ടർ ഗുലേറിയ പറഞ്ഞു.
Read More | സൂററ്റിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം; തെരുവിലിറങ്ങിയത് 600ൽ അധികം തൊഴിലാളികൾ
രാജ്യത്ത് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്തുന്ന ഉന്നതതല ഉദ്യോഗസ്ഥ സംഘത്തിലെ അംഗമാണ് ഗുലേറിയ. രാജ്യത്ത് രോഗവ്യാപനം തടയുന്നതിൽ ജനങ്ങളുടെ പങ്കാളിത്തം സഹായകരമായെന്ന് ഗുലേറിയ പറഞ്ഞു. സ്വകാര്യ മേഖലയിലെ ആശുപത്രികളും മറ്റ് മെഡിക്കൽ സ്ഥാപനങ്ങളും കോവിഡ്-19 പ്രതിസന്ധി കൈകാര്യം ചെയ്യാൻ പ്രാപ്തമാവണം. ഇതുവരെ ഇക്കാര്യത്തിൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കാണാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ട് സ്പോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം
കോവിഡ് സമൂഹ വ്യാപനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അത് രാജ്യത്ത് എല്ലായിടത്തും സംഭവിക്കുന്നില്ലെന്ന് ഡോക്ടർ ഗുലേറിയ പറഞ്ഞു. കോവിഡ് ഹോട്ട്സ്പോട്ടുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. രാജ്യത്ത് കോവിഡ്-19 കേസുകൾ കുറച്ചുകൊണ്ടുവരുന്നതിന് അത് അനിവാര്യമാണ്. കൂടുതൽ കേസുകൾ വന്നതോടെ രാജ്യത്ത് പരിശോധന വർധിച്ചിട്ടുണ്ട്. ഇപ്പോൾ പ്രതിദിനം 75,000 പേരെ പരിശോധിക്കുന്നു. നേരത്തേ അത് 10,000 ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന് ശേഷമുള്ള കാലത്തും ശ്രദ്ധ വേണം
കോവിഡിന് ശേഷമുള്ള ലോകം കൈകാര്യം ചെയ്യാൻ പ്രത്യേക തന്ത്രങ്ങൾ ആവശ്യമാണെന്ന് ഡോക്ടർ ഗുലേറിയ പറഞ്ഞു. സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും രോഗവ്യാപനം തടയുന്നതിനുമുള്ള നടപടികൾ ഈ കാലയളവിൽ ഒരുമിച്ചു കൊണ്ടുപോവേണ്ടിവരും. പ്രായോഗികമായതും സുരക്ഷാ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ളതുമായ നടപടികളാണ് അപ്പോൾ സ്വീകരിക്കേണ്ടതെന്നും എയിംസ് ഡയരക്ടർ പറഞ്ഞു.
Read More | മറ്റു ജില്ലകളിലേക്ക് യാത്ര: പാസ് ലഭിക്കാനുള്ള നിബന്ധനകൾ; അറിയേണ്ടതെല്ലാം
കോവിഡ്-19 ബാധ നിയന്ത്രിക്കുന്നതിൽ ലോക്ക്ഡൗൺ സുപ്രധാന പങ്ക് വഹിച്ചതായും അദ്ദേഹം ആഭിപ്രായപ്പെട്ടു. ലോക്ക്ഡൗൺ നടപ്പാക്കിയില്ലായിരുന്നെങ്കിൽ രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കോവിഡ് ഗവേഷണത്തിൽ മൂന്നോ നാലോ കാര്യങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടത്. പ്ലാസ്മാ ചികിത്സയാണ് അതിലൊന്നെന്നും അദ്ദേഹം പറഞ്ഞു.
Read More | Express e-Adda LIVE Updates: We may see a second spike in Covid-19 cases in winter, says Dr Guleria
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us