/indian-express-malayalam/media/media_files/N8I0RfP1JGY0nRf9fcFd.jpg)
ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കും
തിരുവനന്തപുരം: വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് കൈതാങ്ങ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ അറിയിച്ചു. ഇതില്‍ സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഉള്‍പ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ വാഗ്ദാനം ചെയ്തു. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി പറഞ്ഞുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കും. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ്ബ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കും. അത് വര്‍ധിച്ചേക്കാമെന്നും അവർ പറഞ്ഞിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. നാഷണല്‍ സര്‍വീസ് സ്‌കീം 150 ഭവനങ്ങള്‍ അല്ലെങ്കില്‍ അത് തുല്യമായ തുക നല്‍കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിക്കും.
ഫ്രൂട്‌സ് വാലി ഫാര്‍വേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കും. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ വീടു നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനംചെയ്തു. കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകളും കോഴിക്കോട് കാപ്പാട് സ്വദേശി യൂസുഫ് പുരയില്‍ അഞ്ച് സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിന് സുരക്ഷിതമായ സ്ഥലം കണ്ടെത്തി പ്രത്യേക ടൗൺഷിപ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൗൺഷിപ് അതിവേഗം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്തും. വെള്ളാർമല സ്കൂളിന് ബദൽ സംവിധാനം ഒരുക്കും. കുട്ടികളുടെ വിദ്യാഭ്യാസം മുടക്കില്ലെന്നും മന്ത്രി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.