/indian-express-malayalam/media/media_files/uploads/2019/10/N-Rajesh.jpg)
പാലക്കാട്: വാളയാര്‍ കേസ് തോല്‍ക്കാന്‍ കാരണം പ്രോസിക്യൂഷന് സംഭവിച്ച വീഴ്‌ചയാണെന്ന് മൂന്നാം പ്രതിക്ക് വേണ്ടി നേരത്തെ കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ എന്‍.രാജേഷ്. ഇപ്പോഴത്തെ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ കൂടിയാണ് രാജേഷ്. രാജേഷിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്‌തെന്ന് ശിശുക്ഷേമ മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് തനിക്കു ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് രാജേഷ് പറയുന്നു.
Read Also: ഈ അവസ്ഥ ഭയാനകം; വാളയാര്‍ വിഷയത്തില്‍ പ്രതികരിച്ച് ടൊവിനോ തോമസ്
2019 മാര്‍ച്ച് എട്ടിനാണ് താന്‍ ശിശുക്ഷേമ സമിതി അധ്യക്ഷനാകുന്നത്. അതിനുശേഷം വാളയാര്‍ കേസിലോ പോക്‌സോ കോടതിയിലോ ഹാജരായിട്ടില്ല. വാളയാര്‍ കേസില്‍ മൂന്നാം പ്രതിക്കു വേണ്ടിയാണ് നേരത്തെ ഹാജരായിട്ടുള്ളത്. വിചാരണസമയത്താണ് മൂന്നാം പ്രതിയുടെ കേസ് ഏറ്റെടുത്തതെന്നും ശിശുക്ഷേമ സമിതി അധ്യക്ഷനായ ശേഷം കേസില്‍ ഹാജരായിട്ടില്ലെന്നും രാജേഷ് പറയുന്നു.
കേസ് പരാജയപ്പെടാന്‍ പ്രധാന കാരണം പ്രോസിക്യൂഷന്റെ ഭാഗത്തുവന്ന വീഴ്‌ചയാണ്. കൃത്യമായി തെളിവുകള്‍ നിരത്താന്‍ സാധിച്ചില്ല. ഒരു സാക്ഷിയും മൂന്നാം പ്രതിക്കെതിരെ മൊഴി നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ കേസ് ദുര്‍ബലമായി. കുട്ടികളുടെ അച്ഛനും അമ്മയും പോലും പ്രതിക്കെതിരെ മൊഴി നല്‍കിയിട്ടില്ല. പ്രതിക്കെതിരെ ശക്തമായ തെളിവില്ലാത്തതാണ് കേസില്‍ തിരിച്ചടിയായതെന്നും അഭിഭാഷകന്‍ കൂടിയായ രാജേഷ് പറയുന്നു.
മൂന്നാം പ്രതിക്കു വേണ്ടി മാത്രമാണ് കേസിൽ ഹാജരായത്. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും വേണ്ടി ഹാജരായതു മറ്റ് അഭിഭാഷകരാണെന്നും രാജേഷ് പറഞ്ഞു. മറ്റ് പ്രതികളുടെ കാര്യം എനിക്കറിയില്ല. അവർക്കെതിരെ സാക്ഷിമൊഴികളുണ്ടോയെന്ന് അറിയില്ല. മൂന്നാം പ്രതിയുടെ കാര്യം മാത്രമാണ് താൻ പറഞ്ഞതെന്നും രാജേഷ് പറഞ്ഞു.
അതേസമയം, വാളയാറില്‍ പീഡനത്തെത്തുടർന്നു സഹോദരിമാർ മരിച്ച സംഭവത്തില്‍ മൂത്തപെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച കുറ്റപത്രവും മൊഴിപ്പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരിയില്‍ പെൺകുട്ടി മരിക്കുന്നതുവരെ പീഡനത്തിനിരയായി. പെണ്‍കുട്ടിയുടെയും വല്യമ്മയുടെയും പ്രതികളുടെയും വീട്ടിൽവച്ച് പീഡനത്തിന് ഇരയായെന്നു കുറ്റപത്രത്തില്‍ പറയുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കുറ്റപത്രത്തില്‍ ഇളയ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കേസില്‍ 57 സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് ഏഴ് പേരാണ് മൊഴി നല്‍കിയത്. പ്രതികൾ പെൺകുട്ടിയുടെ വീട്ടിൽ നിരന്തരം പോകാറുണ്ടെന്ന് മൊഴി നൽകിയത് 10 പേരാണ്.
Read Also: പി.ജയരാജന്‍ മരണദൂതനെന്ന് ചെന്നിത്തല; വേട്ടയാടലിന്റെ തുടർച്ചയെന്ന് ജയരാജൻ
മൂത്ത പെൺകുട്ടി മരിച്ച ദിവസം രണ്ട് പേർ മുഖം മറച്ച് വീടിന് പുറത്തേക്ക് പോകുന്നതു കണ്ടെന്ന ഇളയ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, പെൺകുട്ടിയെ പീഡിപ്പിക്കുന്നത് താൻ കണ്ടുവെന്ന് രണ്ടാനച്ഛൻ മൊഴി നൽകിയത് രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനത്തിൽ നിന്നും രക്ഷപ്പെടാൻ മറ്റുമാർഗങ്ങൾ ഇല്ലാതെയാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് അമ്മ നൽകിയ മൊഴിയിലുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.