/indian-express-malayalam/media/media_files/uploads/2019/07/VP-Sanu-SFI-Kerala.jpg)
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്എഫ്‌ഐ യൂണിറ്റല്ല യഥാര്‍ഥ എസ്എഫ്‌ഐ എന്ന് അഖിലേന്ത്യാ അധ്യക്ഷന്‍ വി.പി.സാനു. മുന്‍ യൂണിയന്‍ ഭാരവാഹികളാണ് സംഘര്‍ഷമുണ്ടാക്കിയത്. അവര്‍ എസ്എഫ്‌ഐക്കാരല്ലെന്ന് വിദ്യാര്‍ഥികള്‍ തന്നെ പറഞ്ഞു. അതാണ് സംഘടനയുടെ വിജയം. തെറ്റ് ചെയ്തവര്‍ക്കെതിരെ സംഘടന കര്‍ശന നടപടിയാണ് എടുത്തിട്ടുള്ളത്. വിദ്യാര്‍ഥികളുടെ വികാരം മനസിലാക്കിയാണ് പുതിയ യൂണിറ്റിന് യൂണിവേഴ്‌സിറ്റി കോളേജില്‍ രൂപം നല്‍കിയതെന്നും വി.പി.സാനു യൂണിവേഴ്‌സിറ്റി കോളേജില്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നടത്തിയ ജാഥയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: വിപ്ലവം പുറത്തേക്കോ? യൂണിവേഴ്‌സിറ്റി കോളേജിലെ ചെഗുവേരയുടെ കൊടി അഴിച്ചുനീക്കി
അഭിമന്യു ചുമരില്‍ കൊത്തിയിട്ട 'വിപ്ലവം തുലയട്ടെ' എന്ന മുദ്രാവാക്യമാണ് എസ്എഫ്‌ഐയുടെ ആയുധം. അല്ലാതെ കത്തിയും കഠാരയുമല്ല. അതാണ് എസ്എഫ്‌ഐ കാരണം ഒരു അമ്മയുടെയും കണ്ണുനീര് വീഴാതിരിക്കാന്‍ കാരണമെന്നും സാനു പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐയുടെ കൊടി തോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു. കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് തീരുമാനം. കോളേജ് പ്രവേശന കവാടത്തില്‍ ഉണ്ടായിരുന്ന ചെഗുവേരയുടെ ചിത്രം പതിച്ചുള്ള കൊടിയും നീക്കം ചെയ്തു. ക്യാംപസിനകത്തെ എസ്എഫ്ഐയുടെ പോസ്റ്ററുകളും നീക്കിയിട്ടുണ്ട്. കോളേജ് കൗണ്‍സിലാണ് ഇവ നീക്കം ചെയ്യാനുള്ള തീരുമാനം എടുത്തത്. ക്യാംപസിനകത്തുള്ള എസ്എഫ്ഐയുടെ കൊടിമരം നീക്കം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Read Also: ‘ശുദ്ധ കളവാണ് മാധ്യമങ്ങള്‍ പറഞ്ഞത്’; വിമര്‍ശനവുമായി പിണറായി വിജയന്‍
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ ക്യാംപസിനകത്ത് അഡ്ഹോക് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. സംഘർഷത്തിനിടെ കുത്തേറ്റ അഖിലിനെയും കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 25 അംഗ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത്.
യൂണിവേഴ്സിറ്റി കോളേജിലെ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസവും സമാന രീതിയിലുള്ള പ്രതികരണം നടത്തിയിരുന്നു. സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്ക് നീങ്ങും. ഉചിതമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. യാതൊരു ലാഘവത്വവും പ്രതികള്‍ക്കെതിരായ നടപടികള്‍ ഉണ്ടാകില്ലെന്നും പിണറായി വിജയന്‍ തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.