/indian-express-malayalam/media/media_files/uploads/2023/01/Kerala-High-Court-FI.jpg)
ഫയൽ ചിത്രം
കൊച്ചി: ശബരിമലയിൽ വെർച്വൽ ക്യൂ ബുക്കിങ്ങും സ്പോട്ട് ബുക്കിങ്ങും നിയന്ത്രിക്കണമെന്ന് നിർദ്ദേശം നൽകി ഹൈക്കോടതി. ക്യൂ കോംപ്ലക്സിൽ ആളുകളെ കുത്തിനിറച്ചത് ശരിയായില്ല. ഭക്ഷണം കിട്ടാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ പിടിച്ചിടുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയിലെ അഭിഭാഷക സംഘത്തെ തിരക്ക് വിലയിരുത്താൻ ശബരിമലയിലേക്ക് അയക്കുമെന്നും കോടതി അറിയിച്ചു.
12 അംഗ അഭിഭാഷക സംഘത്തെ അയക്കാനാണ് ഹൈക്കോടതി നീക്കം. ക്യൂ കോംപ്ലക്സ് , വിശ്രമ സ്ഥലങ്ങൾ എന്നിവ സന്ദർശിച്ച് അഭിഭാഷക സംഘം പരിശോധന നടത്തണം. ലഭ്യമായ സൗകര്യങ്ങൾ, ഭക്തർ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ അഭിഭാഷക സംഘം വിലയിരുത്തും.
എലവുങ്കലിൽ ഭക്ഷണവും വെള്ളവുമടക്കമുളള സൗകര്യം വേണമെന്ന് കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം ദർശനത്തിനായി തീർത്ഥാടകർക്ക് കൂടുതൽ സമയം കാത്ത് നിൽക്കേണ്ടി വന്നിട്ടില്ലായിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. ബുക്കിങ് ഇല്ലാതെ ദിവസവും 5000 മുതൽ 10,000 വരെ പേർ കയറുന്നതായും കോടതി വിലയിരുത്തി.
അതേസമയം, ക്യൂ കോംപ്ലക്സിൽ അടക്കം യാതൊരു സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് ശബരിമലയിൽ പോയ അഭിഭാഷകൻ കോടതിയെ അറിയിച്ചു. തിരക്ക് അനിയന്ത്രിതമായതോടെ വിഷയത്തിൽ സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു.
ഹൈക്കോടതിയുടെ ഇടപെടലിന് പിന്നാലെ ഇന്നലെ ദർശന സമയം ഒരു മണിക്കൂർ നീട്ടി ദേവസ്വം ബോർഡ് ഉത്തരവിറക്കിയിരുന്നു. അതേസമയം, ഇന്നും ശബരിമലയിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. നേരിയ തോതിൽ തിരക്ക് കുറവുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ശബരിമല പാതയിൽ ഗതാഗതക്കുരുക്കിന് കുറവ് വന്നിട്ടില്ലെന്നാണ് വിവരം.
ഇന്നലെ മുതൽ ഉച്ചയ്ക്ക് ഉച്ചയ്ക്ക് 3 മണി മുതല്‍ രാത്രി 11 മണി വരെയായി ദർശന സമയം നീട്ടിയിരുന്നു. ദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്ന അയ്യപ്പഭക്തരുടെ ക്രമാതീതമായ തിരക്ക് കണക്കിലെടുത്താണ് ദർശനസമയം വർദ്ധിപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ദേവസ്വം ബോർഡിൻ്റെയും സർക്കാരിൻ്റെയും ദേവസ്വം മന്ത്രിയുടെയും കോടതിയുടെയും ആവശ്യം കണക്കിലെടുത്ത് ദർശനസമയം വർദ്ധിപ്പിക്കാൻ തന്ത്രി തീരുമാനം എടുക്കുകയായിരുന്നുവെന്ന് ദേവസ്വം പ്രസിഡന്റ് ഇന്നലെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Read More related News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.