/indian-express-malayalam/media/media_files/uploads/2019/09/Peethambarakurupp-and-Muraleedharan.jpg)
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ എന്‍. പീതാംബരക്കുറുപ്പ് യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയേറി. പ്രാദേശിക നേതാക്കള്‍ ശക്തമായ പ്രതിഷേധം അറിയിച്ചെങ്കിലും മുൻ എംഎല്‍എ കെ. മുരളീധരന്‍ പീതാംബരക്കുറുപ്പിനെ പിന്തുണച്ചു. ഇതോടെ പീതാംബരക്കുറുപ്പ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയും വര്‍ധിച്ചു.
ശക്തനായ സ്ഥാനാര്‍ഥിയെ വട്ടിയൂര്‍ക്കാവില്‍ വേണമെന്നും സ്ഥാനാര്‍ഥി മണ്ഡലത്തില്‍ നിന്നുള്ള നേതാവ് തന്നെയായിരിക്കണമെന്നും പ്രാദേശിക നേതൃത്വം വാദിച്ചു. വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയെ നോക്കണമെന്നും പീതാംബരക്കുറുപ്പ് വിജയസാധ്യതയുള്ള നേതാവല്ലെന്നും പ്രാദേശിക നേതൃത്വം പറയുന്നു.
Read Also: മഞ്ചേശ്വരത്ത് മത്സരം ലീഗും ബിജെപിയും തമ്മില്‍; സിപിഎമ്മിനെ തള്ളി കുഞ്ഞാലിക്കുട്ടി
എന്നാല്‍, പ്രതിഷേധങ്ങള്‍ക്കിടയിലും പീതാംബരക്കുറുപ്പിനെ പിന്തുണയ്ക്കുകയാണു കെ. മുരളീധരന്‍. പ്രാദേശിക നേതാക്കളുടെ പ്രതിഷേധത്തെ മുരളീധരന്‍ പൂര്‍ണ്ണമായി തള്ളി. തന്റെ പിന്‍ഗാമിയാകാന്‍ അനുയോജ്യന്‍ പീതാംബരക്കുറുപ്പാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുരളീധരന്‍ വ്യക്തമാക്കി.
പീതാംബരക്കുറിപ്പിനെതിരായ പ്രതിഷേധങ്ങളെ തള്ളിക്കളഞ്ഞ മുരളീധരന്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമാണു പ്രധാനമെന്നും എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സമയത്ത് അനാവശ്യമായ വിഭാഗീയതയ്ക്കു ശ്രമിക്കുന്നതു പ്രതിഷേധിക്കുന്നവരുടെ നല്ലതിനാവില്ലെന്നും മുന്നറിയിപ്പ് നല്‍കി. 2011-ല്‍ താന്‍ വട്ടിയൂർക്കാവിൽ മത്സരിക്കാൻ എത്തിയപ്പോൾ ഇതിലും ഇരട്ടി പ്രതിഷേധമുണ്ടായിരുന്നുവെന്നും ഒടുവില്‍ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ എന്താണു സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
Read Also: വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
പ്രാദേശിക നേതൃത്വത്തിൽനിന്നുള്ള പ്രതിഷേധങ്ങളെ വിലയ്‌ക്കെടുക്കുന്നില്ലെന്നു പീതാംബരക്കുറുപ്പും പറഞ്ഞു. വട്ടിയൂർക്കാവിൽ വിജയസാധ്യതയുണ്ട്. പ്രതിഷേധങ്ങളെല്ലാം ആസൂത്രിതമാണ്. പ്രതിഷേധങ്ങൾ കണ്ട് ഓടിപ്പോകുന്ന ആളല്ല താൻ. വട്ടിയൂർക്കാവിൽ തന്നെ പരിഗണിയ്ക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിളക്ക് കത്തിച്ചാൽ അത് അണയ്‌ക്കാൻ പ്രാണികൾ വരുന്നതു സ്വാഭാവികമാണെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.