/indian-express-malayalam/media/media_files/uploads/2019/07/ksu-.jpg)
എസ്എഫ്ഐ മാത്രം പ്രവർത്തിച്ചിരുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കെഎസ്‌യു വീണ്ടും യൂണിറ്റ് രൂപികരിച്ചു. 18 വർഷങ്ങൾക്ക് ശേഷമാണ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ കെഎസ്‌യു യൂണിറ്റ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നത്.
യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘർഷങ്ങളിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു തിങ്ക്ലാഴ്ച യൂണിറ്റ് പ്രഖ്യാപനം.
Also Read:യൂണിവേഴ്സിറ്റി കോളേജ് തുറന്നു; കനത്ത പൊലീസ് കാവലിൽ ആദ്യ ദിനം
മൂന്നാം വർഷ ബിരുദ വിദ്യാർഥി അമല്‍ ചന്ദ്രനാണ് യൂണിറ്റ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് - ആര്യ എസ്. നായര്‍. എസ്. സെക്രട്ടറി - അച്യുത്. ജോയിൻ സെക്രട്ടറി - ഐശ്വര്യ ജോസഫ്. ട്രഷറർ - അമൽ . ഗോപൻ പി എം, ഇഷാൻ എം എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്. സംസ്ഥാന കമ്മിറ്റിക്ക് നേരിട്ടാണ് യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് കമ്മിറ്റിയുടെ ചുമതല.
സമരപന്തലിലെ യൂണിറ്റ് പ്രഖ്യാപനത്തിന് ശേഷം യൂണിവേഴ്സിറ്റി കോളേജിലേക്ക് പ്രകടനമായി എത്തിയ കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പളിനോട് പ്രവർത്തനാനുമതി വാങ്ങുകയും ക്യാമ്പസിനുള്ളിൽ ആദ്യ യോഗം ചേരുകയും ചെയ്തതായി സംസ്ഥാന നേതൃത്വം അറിയിച്ചു. കെഎസ്‌യു യൂണിറ്റിന്റെ ആദ്യ പരിപാടിയെന്ന രീതിയിൽ തിരിച്ച് സമരപന്തലിലേക്കും പ്രകടനം നടത്തി.
ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ച കെഎസ്‌യു ഉടൻ തന്നെ മെമ്പർഷിപ്പ് ക്യാമ്പയൻ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്‌ദുൾ റഷീദ് ഇന്ത്യൻ എക്സപ്രസ് മലയാളത്തോട് പറഞ്ഞു."കൂടുതൽ വിദ്യാർഥികളെ സംഘടനയിൽ ചേർക്കും, പിന്നീട് സ്വാഭാവികമായ കെഎസ്‌യു പ്രവർത്തനങ്ങൾ ക്യാമ്പസിനുള്ളിൽ നടത്തും. എസ്എഫ്ഐയിൽ നിന്ന് ഭീഷണി ഉയരുന്നുണ്ടെങ്കിലും മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം." അബ്ദുൾ റഷീദ് വ്യക്തമാക്കി.
Also Read:'കാക്കി അഴിച്ച് വച്ചാല്‍ പൊലീസ് സാധാരണ മനുഷ്യരാണെന്ന് ഓര്‍മ വേണം'; മുന്നറിയിപ്പുമായി കെ.സുധാകരന്‍
മെമ്പർഷിപ്പ് ക്യാമ്പയിനിന് പുറമെ യൂണിറ്റ് കൺവെൻഷനും കെഎസ്‌യു സംഘടിപ്പിക്കും. ആന്റി റാഗിങ് സെൽ, ഹെൽപ്പ് ഡസ്ക് ഉൾപ്പടെയുള്ള കാര്യങ്ങളും കെഎസ്‌യു ക്യാമ്പസിനുള്ളിൽ രൂപികരിക്കുമെന്നും, സർഗാത്മക പ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐയുടെ ഏക സംഘടനവാദത്തെ ശക്തമായി എതിർക്കുമെന്നും അതേ സംഘടനക്കുള്ള എല്ലാ ജനാധിപത്യ അവകാശങ്ങളും കെഎസ്‌യുവിനും ലഭിക്കണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. നേരത്തെ എഐഎസ്എഫും യൂണിവേഴ്സിറ്റി കോളേജിൽ യൂണിറ്റ് രൂപികരിച്ചതായി പ്രഖ്യാപിച്ചിരുന്നു.
വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് തുറന്നു. പത്ത് ദിവസങ്ങൾക്ക് ശേഷമാണ് കോളേജ് പ്രവർത്തനം പുനരാരംഭിക്കുന്നത്. സംഘർഷത്തിനിടെ അഖിലെന്ന വിദ്യാർഥിയെ എസ്എഫ്ഐ യൂണിറ്റ് നേതാക്കൾ കുത്തുകയായിരുന്നു. ഇതിന് ശേഷവും വ്യാപക അക്രമ സംഭവങ്ങളാണ് ക്യാമ്പസിൽ അരങ്ങേറിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.