/indian-express-malayalam/media/media_files/uploads/2020/07/Gold-Smuggling.jpg)
കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തിൽ എൻഐഎ കേസെടുത്തു. കേസ് എൻഐഎ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇന്നലെയാണ് അറിയിച്ചത്. സ്വർണക്കടത്തിൽ കേസെടുത്തതായി എൻഐഎ ഹെെക്കോടതിയെ അറിയിച്ചു. എൻഐഎ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
അതേസമയം, നയതന്ത്ര പാഴ്‌സൽ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി സന്ദീപ് നായരാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. സന്ദീപ് നായരെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാൾക്കായി കസ്റ്റംസ് തെരച്ചിൽ തുടരുകയാണ്. കസ്റ്റംസ് പരിശോധിക്കാന്‍ സാധ്യതയില്ലാത്ത തരത്തില്‍ സ്വര്‍ണം കടത്താനുള്ള പദ്ധതി സന്ദീപിന്റേതായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ആറു മാസത്തിനിടെ ഏഴു തവണ സമാന രീതിയിൽ സ്വർണം കടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ റിമാൻഡിലുള്ള സരിത് കേസിൽ മൂന്നാം കണ്ണി മാത്രമാണെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.
Read Also: കൊടുംകുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലിനിടെയെന്ന് പൊലീസ്
കേസിൽ പങ്കുണ്ടെന്ന് കരുതുന്ന സ്വപ്‌ന സുരേഷിനു വേണ്ടിയും തെരച്ചിൽ തുടരുകയാണ്. നേരത്തെ സ്വർണക്കടത്തിൽ മുഖ്യസൂത്രധാര സ്വപ്‌ന സുരേഷാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. സ്വപ്‌ന സുരേഷ് നൽകിയ മുൻകൂർ ജാമ്യഹർജി ഹെെക്കോടതി ഇന്നു പരിഗണിച്ചു. മുൻകൂർ ജാമ്യഹർജി വീണ്ടും ചൊവ്വാഴ്‌ച പരിഗണിക്കുമെന്ന് ഹെെക്കോടതി അറിയിച്ചു. സ്വപ്‌നയ്‌ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹെെക്കോടതിയെ അറിയിച്ചു. സ്വർണക്കടത്തിൽ സ്വപ്‌നയ്‌ക്ക് പങ്കുണ്ടെന്നാണ് കേന്ദ്ര സർക്കാർ അഭിഭാഷകൻ മുൻകൂർ ജാമ്യത്തെ എതിർത്ത് കോടതിയിൽ പറഞ്ഞത്.
സ്വപ്‌ന സുരേഷിനു ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് കോടതിയിൽ നിലപാടറിയിച്ചു. സ്വപ്‌നയുടെ മുൻകൂർ ജാമ്യഹർജിയെ ശക്തമായി എതിർക്കുമെന്ന് കസ്റ്റംസ് അഭിഭാഷകൻ കെ.രാംകുമാർ നേരത്തെ പറഞ്ഞിരുന്നു. ജസ്റ്റിന് അശോക് മേനോൻ വീഡിയോ കോൺഫറൻസ് വഴിയാണ് വാദം കേട്ടത്. ബുധനാഴ്‌ച ഓൺലൈനായാണ് സ്വപ്ന മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. സ്വർണക്കടത്ത് കേസിൽ സ്വപ്‌നയ്‌ക്ക് സുപ്രധാന പങ്കുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമുള്ള നിലപാടായിരിക്കും കസ്റ്റംസ് സ്വീകരിക്കുക.
Read Also: Horoscope Today July 10, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഹരിരാജിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്താനാണ് നിർദേശം. സ്വർണ്ണം അടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസിൽ ഇയാൾ സമ്മർദം ചെലുത്തിയതായി ഇന്നലെ വാർത്തകൾ പുറത്തുവന്നിരുന്നു. എയർ കാർഗോ അസോസിയേഷൻ ഇന്ത്യ നേതാവാണ് ഹരിരാജ്. ഇയാൾക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തിൽ നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇത്തരം ആരോപണങ്ങളെയെല്ലാം ഹരിരാജ് നിഷേധിക്കുകയായിരുന്നു. തനിക്ക് ഒരു രാഷ്‌ട്രീയ പാർട്ടിയുമായും അടുത്ത ബന്ധമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫാൻ ഫോളോവർ മാത്രമാണെന്നും കഴിഞ്ഞ ദിവസം ഒരു മാധ്യമത്തോട് ഹരിരാജ് പ്രതികരിച്ചിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസിനെ വിളിച്ചെന്ന ആരോപണവും ഹരിരാജ് തള്ളിക്കളഞ്ഞിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.