/indian-express-malayalam/media/media_files/g2vOfrV8xkVnUL1KPPkl.jpg)
പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും എയിംസിന് കൈമാറിയിട്ടുണ്ടെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു
കൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ യുടെ പ്രഥമിക കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്. പ്രതികൾ സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ നടത്തിയെന്നാണ് കുറ്റപത്രത്തിൽ സിബിഐയുടെ വ്യക്തമാക്കിയിരിക്കുന്നത്. ഹൈക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
സിദ്ധാർത്ഥന്റെ മരണത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് വിദഗ്ദോപദേശം തേടിയതായി സിബിഐ കോടതിയെ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന തൂങ്ങി മരണത്തിൽ ദില്ലി എയിംസിനോടാണ് ഉപദേശം
തേടിയിട്ടുള്ളത്. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും സിബിഐ വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും എയിംസിന് കൈമാറിയിട്ടുണ്ടെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
സിദ്ധാര്‍ത്ഥനെതിരെ പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നത് വ്യക്തമാണെന്ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ക്രൂരമായ ശാരീരിക ആക്രമണവും അപമാനവുമാണ് സിദ്ധാർത്ഥന് പ്രതികളിൽ നിന്നും നേരിടേണ്ടി വന്നത്. ബെല്‍റ്റും കേബിളും കൊണ്ട് സിദ്ധാര്‍ത്ഥനെ പ്രതികള്‍ ആക്രമിച്ചു.രണ്ടു ദിവസം നഗ്നനാക്കി മർദിച്ചുവെന്നും അടിവസ്ത്രത്തില്‍ നിര്‍ത്തി അപമാനിച്ചുവെന്നും കുറ്റപത്രം പറയുന്നു.
സിദ്ധാര്‍ത്ഥനെ പ്രതികള്‍ അടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. അവശനായപ്പോൾ വൈദ്യസഹായം നൽകിയില്ലെന്നും കുറ്റ പത്രത്തിൽ പറയുന്നു. പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നിർദേശ പ്രകാരമാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.
വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വർഷ ബിവിഎസ് സി വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥന് നേരിടേണ്ടി വന്നത് അതിക്രൂരമായ മർദ്ദനവും ആൾക്കൂട്ട വിചാരണയുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നത്. ഫെബ്രുവരി 14 മുതൽ 18 വരെയുള്ള നാല് ദിവസങ്ങളിലായി സിദ്ധാർത്ഥന് അതിക്രൂരമായ റാഗിങാണ് നേരിടേണ്ടി വന്നതെന്ന് ദൃക്സാക്ഷിയായ വിദ്യാർത്ഥിയുടെ മൊഴിയടക്കം പുറത്തുവന്നിരുന്നു.
ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തിയായിരുന്നു റാഗിങിന്റെ പേരിലുള്ള മനുഷ്യത്വരഹിതമായ പീഢനം. രണ്ട് ബെൽറ്റുകൾ നശിക്കുന്നതുവരെ അവ ഉപയോഗിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ സിദ്ധാർത്ഥനെ മർദ്ദിച്ചു. വാലന്റൈൻസ് ദിനത്തിൽ കോളേജിലെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സിദ്ധാർത്ഥനെതിരെയുള്ള അതിക്രമം തുടങ്ങിയതെന്നായിരുന്നു വിവരം. പിറ്റേ ദിവസം രാവിലെ വീട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ വിദ്യാർത്ഥിയെ പോയ വഴിയിൽ നിന്നും തിരികെ വിളിച്ചു വരുത്തിയാണ് ക്രൂരമായ പീഢനങ്ങൾക്ക് ഇരയാക്കിയത്. ഇതിന് പിന്നാലെ ഫെബ്രുവരി 18 ന് ഉച്ചയോടെ സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഉടുതുണിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് സഹപാഠികൾ കണ്ടെത്തിയത്.
Read More
- റിപ്പോർട്ടിങിനിടെ കാട്ടാന ആക്രമണം; മാധ്യമപ്രവർത്തകന് ദാരുണാന്ത്യം
- കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു
- വൈദ്യുതി പ്രതിസന്ധിക്ക് കാരണം സർക്കാരിന്റേയും കെഎസ്ഇബിയുടേയും കെടുകാര്യസ്ഥത; വി.ഡി സതീശൻ
- ഐഎസ്സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
- ചൂട് കുറയുമോ? സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.