/indian-express-malayalam/media/media_files/2025/10/20/sabarimala-gold-scam-2025-10-20-16-17-37.jpg)
അനന്തസുബ്രഹ്മണ്യം, ഉണ്ണികൃഷ്ണന്‍ പോറ്റി (ചിത്രം: സ്ക്രീൻഗ്രാബ്)
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഉണ്ണികൃഷ്ണന്‍ പോറ്റിക്കു വേണ്ടി 2019ൽ ശബരിമല സന്നിധാനത്തു നിന്ന് സ്വർണപ്പാളികൾ ഏറ്റുവാങ്ങിയ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെയാണ് പ്രത്യേക സംഘം ചോദ്യം ചെയ്യുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തിയാണ് തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യൽ തുടരുന്നത്. വിജിലൻസ് റിപ്പോർട്ടിൽ അനന്തസുബ്രഹ്മണ്യത്തിന്റെ പങ്ക് പരാമർശിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ എന്നാണ് റിപ്പോർട്ട്.
ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ബംഗളുരുവിലേക്ക് കൊണ്ടുപോയതും, പിന്നീട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശാനുസരണം ഹൈദരാബാദിൽ എത്തിച്ച് നാഗേഷ് എന്നയാൾക്ക് കൈമാറിയതും അനന്തസുബ്രഹ്മണ്യം ആണെന്നാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്.
അതേസമയം, കേസിൻ്റെ പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. കേസിൽ, പതിമൂന്ന് ദിവസത്തേക്കാണ് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ശബരിമലയിലെ ശ്രീകോവിലിന്റെ കട്ടിളപ്പാളിയുടെയും, ദ്വാരപാലക ശിൽപ്പങ്ങളിലെയും സ്വർണ്ണക്കൊള്ളയിലാണ് അറസ്റ്റ്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടുള്ള രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി.
Also Read: യുഡിഎഫിൽ ഭിന്നതയില്ല; തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സീറ്റ് വിഭജനം: രമേശ് ചെന്നിത്തല
ദ്വാരകപാലക പാളിയിൽ നിന്നും കട്ടിളപ്പടികളിൽ നിന്നും ഏകദേശം രണ്ടു കിലോ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി കൈക്കലാക്കിയെന്ന് അറസ്റ്റ് റിപ്പോർട്ടിൽ എസ്ഐടി കോടതിയെ ബോധിപ്പിച്ചത്. കൃത്യത്തിന് കൂട്ടുനിന്ന മറ്റ് പ്രതികളുടെ പങ്ക് അറിയണമെങ്കിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്നും എസ്ഐടി കോടതിയെ അറിയിച്ചു. ഇത് പൂർണമായി അംഗീകരിച്ചാണ് കോടതി ഉണ്ണികൃഷ്ണൻ പോറ്റിയെ രണ്ടാഴ്ചത്തെ കസ്റ്റഡിയിൽ വിട്ടത്.
Read More: ഡോക്ടർമാർ സമരത്തിൽ, മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us