/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ശബരിമലയിലെ സ്വര്‍ണ മോഷണക്കേസിൽ അന്വേഷണം സംഘം ഹൈക്കോടതിയിൽ ഇടക്കാല റിപ്പോര്‍ട്ട് നല്‍കി. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് കൈമാറിയത്. കേസിൻ്റെ രഹസ്യ സ്വഭാവം കണക്കിലെടുത്ത് അടച്ചിട്ട മുറിയിലാണ് കേസ് പരിഗണിച്ചത്. കേസിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍-ദേവസ്വം അഭിഭാഷകരെ കോടതി മുറിയില്‍ അനുവദിച്ചില്ല. ദേവസ്വം വിജിലന്‍സ് എസ്.പി ശശിധരൻ നേരിട്ട് കോടതിയിൽ ഹാജരായി. ഉദ്യോഗസ്ഥനുമായി നേരിട്ട് സംസാരിച്ച് അന്വേഷണ പുരോഗതി കോടതി വിലയിരുത്തി. കേസ് നവംബര്‍ 15 ന് വീണ്ടും പരിഗണിക്കും. സ്വർണക്കൊളളയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഓരോ രണ്ടാഴ്ച കൂടുമ്പോഴും സമർപ്പിക്കണമെന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നിർദേശിച്ചിരുന്നു. ഇത് അനുസരിച്ചാണ് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്.
Also Read: മലയോര മേഖലകളിലേക്ക് യാത്ര ഒഴിവാക്കാൻ നിർദേശം; സംസ്ഥാനത്ത് 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്
അതേസമയം, സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. നോട്ടീസ് നൽകി ഇയാളെ വിട്ടയച്ചതായാണ് റിപ്പോർട്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിക്കു വേണ്ടി 2019 ൽ ശബരിമല സന്നിധാനത്തു നിന്ന് സ്വർണപ്പാളികൾ ഏറ്റുവാങ്ങിയത് അനന്ത സുബ്രഹ്മണ്യം ആണ്. ഇയാളെ ഇന്നലെ എസ്ഐടി ചോദ്യം ചെയ്തിരുന്നു.
Also Read: ഐതിഹ്യത്തിൽ അയ്യപ്പനോപ്പം വാവരുമുണ്ട്, സംഘപരിവാറിന് അത് അംഗീകരിക്കാനാവുന്നില്ല: മുഖ്യമന്ത്രി
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തിയായിരുന്നു ഇന്നലെ തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യൽ നടന്നത്. വിജിലൻസ് റിപ്പോർട്ടിൽ അനന്തസുബ്രഹ്മണ്യത്തിന്റെ പങ്ക് പരാമർശിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ എന്നാണ് റിപ്പോർട്ട്. അതേസമയം, ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ബംഗളുരുവിലേക്ക് കൊണ്ടുപോയതും, പിന്നീട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശാനുസരണം ഹൈദരാബാദിൽ എത്തിച്ച് നാഗേഷ് എന്നയാൾക്ക് കൈമാറിയതും അനന്തസുബ്രഹ്മണ്യം ആണെന്നാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്.
Read More: ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്ത് എസ്ഐടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.