/indian-express-malayalam/media/media_files/uploads/2020/11/ramesh-chennithala.jpg)
കാഞ്ഞങ്ങാട്: സിപിഎം വർഗീയത ആളി കത്തിക്കുകയാണെന്നും അതിനായി വിവിധ മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനായി സൈബർ സേനയെ ഉപയോഗിക്കുകയാണെന്നും സിപിഎം തീ കൊണ്ടാണ് കളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐശ്വര്യ കേരളായാത്രയുടെ ഭാഗമായി കാസർഗോഡ് നടത്തിയ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കേരളത്തെ പൂർണമായും വർഗീയ വൽക്കരിക്കാനുള്ള നീക്കമാണ് ബിജെപിയും സിപിഎമ്മും നടത്തുന്നത്. ഇവർ ഒരേ തൂവൽ പക്ഷികളെപോലെയാണ് പ്രവർത്തിക്കുന്നത്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഇല്ലായ്മ ചെയ്യുക എന്നതാണ് രണ്ട് പേരുടേയും ലക്ഷ്യം. ലക്ഷ്യം ഒന്നായതുകൊണ്ടു തന്നെ ഇവര്‍ തമ്മിലുള്ള അന്തര്‍ധാരയും വളരെ ശക്തമാണ്,"രമേശ് ചെന്നിത്തല പറഞ്ഞു.
Also Read: കൊച്ചി മെട്രോയിൽ അതിക്രമിച്ച് കയറി യാത്ര; യുഡിഎഫ് നേതാക്കളെ കോടതി ചോദ്യം ചെയ്തു
തില്ലങ്കേരി മോഡല്‍ ഐക്യം കേരളം മുഴുവന്‍ വ്യാപകമാക്കാന്‍ സിപിഎമ്മും ആര്‍എസ്എസും ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാല്‍ ഇവര്‍ ഒരുമിച്ച് നിന്നാലും കേരളത്തിലെ മതേതര വിശ്വാസികള്‍ ഇവര്‍ക്കെതിരെ ഒരുമിച്ച് നിന്ന് യു ഡി എഫിനെ പിന്തുണക്കുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ യുഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുസ്ലീം സമുദായത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനാണ് എൽഡിഎഫ് കൺവീനർ വിജയരാഘവന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ അവരെല്ലാം പുരോഗമന വാദികള്‍ , അല്ലെങ്കില്‍ എല്ലാം വര്‍ഗീയ വാദികള്‍ എന്ന നിലപാടാണ് സിപിഎം എടുക്കുന്നത്. മത നിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് കൊണ്ടുള്ള ഒരു പോരാട്ടത്തിനാണ് ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒരുങ്ങുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Also Read: മുന്നോക്ക സംവരണത്തിൽ ലീഗ് ശ്രമിച്ചത് ധ്രുവീകരണത്തിനെന്ന് വിജയരാഘവൻ
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എന്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയാണെങ്കില്‍ വട്ടപൂജ്യം മാര്‍ക്ക് മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളു. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ അല്ലാതെ ഒരു പുതിയ പദ്ധതി പോലും പ്രഖ്യാപിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചിട്ടില്ല. പ്രഖ്യാപനങ്ങളും. പ്രസ്താവനകളും ആളുകളെ അപമാനിക്കുന്നതുമല്ലാതെ മറ്റൊന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.