/indian-express-malayalam/media/media_files/weather-today-04.jpg)
Kerala Rains Updates
Kerala Rain Updates: തിരുവനന്തപുരം: അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സൗരാഷ്ട്ര - കച്ചിനും അതിനോട് ചേർന്നുള്ള വടക്കു കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യൂനമർദം രൂപപ്പെട്ടു. തെക്കു പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു.
അടുത്ത 48 മണിക്കൂറിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തീരദേശ ബംഗ്ലാദേശ് പശ്ചിമ ബംഗാളിനും മുകളിലായി ന്യൂനമർദമായി ശക്തിപ്രാപിക്കാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത. ജൂൺ 29 ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മുല്ലപ്പെരിയാർ ഡാം തുറക്കും
ഇടുക്കി മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും. മഴ ശക്തമായി തുടരുകയും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു. നിലവിൽ, സെക്കൻഡിൽ പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Also Read:കാലവർഷം; ജൂൺ ആദ്യവാരത്തിൽ ദുർബലം, മഴയിൽ 62 ശതമാനം കുറവ്
വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ തന്നെ ഡാമിലെ ജലനിരപ്പ് 135 അടിയായിരുന്നു. നിലവിലെ റൂൾ കർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്‌നാടിന് ജൂൺ 30 വരെ സംഭരിക്കാനാകുക. ജലനിരപ്പ് 136 അടിയാകുമ്പോൾ ഷട്ടറുകൾ ഉയർത്തി ഇടുക്കിയിലേക്ക് വെള്ളമൊഴുക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.
ഡാം തുറക്കേണ്ട സാഹചര്യം കണക്കിലെടുത്ത് പെരിയാർ, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ആനവിലാസം, ഉടുമ്പൻചോല മേഖലകളിൽ ജില്ലാ ഭരണകൂടം ഇതിനോടകം മുൻകരുതൽ നടപടികളും ആരംഭിച്ചിരുന്നു. 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ കളക്ടർ വി വിഗ്നേശ്വരി നിർദേശം നൽകിയിട്ടുണ്ട്.
Read More
കൊല്ലപ്പെട്ടത് ഒന്നര വർഷം മുൻപ് കാണാതായ ഹേമചന്ദ്രൻ; വനത്തിൽ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്തു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.