/indian-express-malayalam/media/media_files/huAsQK0Nb0Wau0dHwjnk.jpg)
പി.വി.അൻവർ
തൃശൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ വിലക്ക് ലംഘിച്ച് പി.വി.അൻവർ എംഎൽഎയുടെ വാർത്താസമ്മേളനം. തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും വാർത്താസമ്മേളനം നടത്തരുതെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടെങ്കിലും അൻവർ വഴങ്ങിയില്ല. ഉദ്യോഗസ്ഥരോട് തർക്കിച്ച അൻവർ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് വാർത്താ സമ്മേളനം തടയുന്നതെന്ന് ആരോപിച്ചു. പിന്നാലെ ഉദ്യോഗസ്ഥർ അൻവറിന് നോട്ടീസ് നൽകിയശേഷം മടങ്ങി. അൻവറിനെതിരെ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് അൻവർ വ്യക്തമാക്കിയത്. പറയാനുള്ളത് പറയും. എന്തിനാണ് പിണറായി ഭയപ്പെടുത്തുന്നതെന്ന് അറിയില്ല. രാവിലെ തന്നെ പോലീസ് വന്ന് സ്റ്റാഫിനേയും ഹോട്ടലുകാരേയും ഭീഷണിപ്പെടുത്തുന്നു. ഒരു തിരഞ്ഞെടുപ്പ് ചട്ടലംഘനവും ഇവിടെ നടത്തുന്നില്ല. കോളനികളിൽ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നു. തിരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നൽകുന്നു. കവറിൽ പണം കൂടി വെച്ചാണ് കോളനികളിൽ സ്ലിപ് നൽകുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എൽഡിഎഫെന്നും അൻവർ ആരോപിച്ചു.
ഉപതിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക. എന്നാൽ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയിൽ ചെലവഴിച്ചത്. ബൂത്ത് തിരിച്ച് ഓരോ പാർട്ടിയും ചെലവാക്കിയ തുകയുടെ കണക്ക് തന്റെ കൈയ്യിലുണ്ടെന്നും അൻവർ പറഞ്ഞു.
അതിനിടെ, ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗറിൽ 25 ലക്ഷം രൂപ പിടികൂടി. മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 19.7 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പിടികൂടിയത്. കിയ കാറിൽ പുറകിൽ സൂക്ഷിച്ച ബാഗിൽ നിന്നാണ് പണം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കൊളപ്പുള്ളി സ്വദേശിയായ ജയൻ പൊലീസ് കസ്റ്റഡിയിലാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.