/indian-express-malayalam/media/media_files/DUBaUGrGFdAueehwhTwD.jpg)
പി.വി.അൻവർ
മലപ്പുറം: യുഡിഎഫ് അനുവദിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മത്സരിക്കാൻ തയ്യാറെന്ന് പി.വി അൻവർ. അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ മത്സരിക്കുകയാണെങ്കിൽ ധർമ്മടത്ത് മത്സരിച്ചിരിക്കുമെന്ന് പി. വി അൻവർ പറഞ്ഞു. രാജി പ്രഖ്യാപനത്തിനു പിന്നാലെ ടിവി ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും, എന്നാൽ പാർലമെന്ററി രാഷ്ട്രീയ രംഗത്തുനിന്ന് പിൻമാറുമെന്നോ ഇനിയൊരിക്കലും മത്സരിക്കില്ലെന്നോ പറഞ്ഞിട്ടില്ലെന്നും അൻവർ പറഞ്ഞു. യുഡിഎഫിന് നിരുപാധിക പിന്തുണ നൽകുന്നുവെന്നും അൻവർ വ്യക്തമാക്കി.
അതേസമയം ഇന്നു രാവിലെയാണ്, പി.വി.അൻവർ എംഎൽഎ സ്ഥാനം രാജി വച്ചത്. സ്പീക്കർ എ.എൻ.ഷംസീറിന് രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎൽഎ കാലാവധി തീരാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് അൻവർ സ്ഥാനം ഉപേക്ഷിച്ചത്. സ്വതന്ത്ര എംഎൽഎ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അയോഗ്യത മറികടക്കാനാണ് രാജിവച്ചതെന്നാണ് സൂചന.
കേരളത്തിലെ ജനങ്ങൾക്കും നിലമ്പൂരിലെ വോട്ടർമാർക്കും അൻവർ നന്ദി പറഞ്ഞു. മമത ബാനർജിയുടെ നിർദേശപ്രകാരമാണ് രാജിവച്ചത്. കൊൽക്കത്തിയിലെത്തി മമതയുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. വന്യ ജീവി പ്രശ്നം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ടിഎംസി നേതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ട്. മലയോര മേഖലയിലെ ജനങ്ങൾക്കായി പോരാടാൻ നേതൃത്വം ആവശ്യപ്പെട്ടുവെന്നും അൻവർ പറഞ്ഞു.
വി.ഡി.സതീശനെതിരായ അഴിമതി ആരോപണം ഉന്നയിച്ചത് പി.ശശിയുടെ നിർദേശപ്രകാരമെന്ന് അൻവർ വെളിപ്പെടുത്തി. സതീശനുണ്ടായ മാനഹാനിക്ക് മാപ്പ് ചോദിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് മാപ്പ് സ്വീകരിക്കണമെന്നും അൻവർ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ മത്സരിക്കില്ലെന്നും അൻവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരുപാധിക പിന്തുണ നൽകും. ഉപതിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാന ആണി ആകണം. ഉപതിരഞ്ഞെടുപ്പിൽ വി.എസ്.ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
തൃണമൂൽ കോൺഗ്രസിൽ ചേർന്ന അൻവറിന് പാർട്ടി രാജ്യസഭാ സീറ്റ് വാഗ്‌ദാനം ചെയ്തതായാണ് വിവരം. എംഎൽഎ സ്ഥാനം രാജിവച്ച് അൻവറിനോട് ഒറ്റയ്ക്കു മത്സരിക്കാനാണു തൃണമൂൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. വിജയിച്ചാൽ തൃണമൂൽ എംഎൽഎയായി നിയമസഭയിൽ തുടരാമെന്നും തോറ്റാൽ രാജ്യസഭയിലേക്കു വിടാമെന്നുമാണ് അൻവറിന് തൃണമൂൽ നൽകിയിരിക്കുന്ന ഉറപ്പെന്നാണ് റിപ്പോർട്ടുകൾ.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ പി.വി.അൻവർ, മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനും എതിരെ പോരാടാൻ യുഡിഎഫിനൊപ്പം ചേരുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും, യുഡിഎഫ് നേതൃത്വമാണു തന്റെ ഔദ്യോഗിക പ്രവേശനത്തിൽ തീരുമാനം എടുക്കേണ്ടതെന്നും തന്നെ വേണോയെന്ന് അവർ തീരുമാനിക്കട്ടെയെന്നും അൻവർ വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
Read More
- സ്ത്രീകൾക്കെതിരെ തെറ്റായ വാക്കോ നോക്കോ പ്രവർത്തിയോ ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി
- നെയ്യാറ്റിൻകരയിലെ സമാധി കേസ്: ഗോപൻ സ്വാമി നടന്നുപോയി സമാധി ആയെന്ന് മകൻ, കിടപ്പിലായിരുന്നുവെന്ന് ബന്ധു
- പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ നവവരനും സഹോദരങ്ങളും; 20 പേർ അറസ്റ്റിലായതായി പൊലീസ്
- മാസപ്പടി കേസ്; 185 കോടിയുടെ അഴിമതി നടന്നതായി കേന്ദ്രം ഹൈക്കോടതിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.