/indian-express-malayalam/media/media_files/2025/09/08/puli2025-2025-09-08-21-04-56.jpg)
തൃശൂരിൽ പുലിപ്പൂരം
തൃശൂർ: പലവർണത്തിൽ പുലികളിറങ്ങിയതോടെ ശക്തൻറെ തട്ടകത്തിൽ ഇനി പുലിപ്പൂരത്തിൻറെ നിമിഷങ്ങൾ. തൃശൂരിലെ ഓണാഘോഷങ്ങൾക്ക് സമാപനംകുറിച്ചുള്ള പുലിക്കളിയിൽ പ്രായഭേദമെന്യേ നിരവധിയാളുകളാണ് പങ്കെടുക്കുന്നത്. തിങ്കളാഴ്ചവൈകിട്ട് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെഗോപുരനടയിൽ ജില്ലയിലെ മന്ത്രിമാരും എംഎൽഎമാരും സംയുക്തമായിഫ്ളാഗ് ഓഫ് ചെയ്തതോടെയാണ് പുലിക്കളിക്ക് തുടക്കമായത്.
പുലിക്കളിയിൽ വെളിയന്നൂർ ദേശം, കുട്ടൻകുളങ്ങര ദേശം, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങരദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം, നായ്ക്കനാൽ ദേശം, പാട്ടുരായ്ക്കൽദേശം എന്നീ ടീമുകളാണ്പങ്കെടുക്കുന്നത്. പുലിത്താളത്തിന്‍റെ അകമ്പടിയോടെ അരമണി കെട്ടി കുമ്പ കുലുക്കി 51 പുലികൾ വീതമുള്ള ഓരോ സംഘങ്ങളും സ്വരാജ് റൗണ്ടിലേക്ക് എത്തിയതോടെയാണ് പുലികളിക്ക് തുടക്കമായത്. വരയൻ പുലിയും പുള്ളിപ്പുലിയും ഫ്ലൂറസെന്‍റ് പുലികളും പെൺപുലികളും കൂടാതെ ചില സർപ്രൈസുകളും സംഘങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. പുലികൾ മാത്രമല്ല, നിശ്ചലദൃശ്യങ്ങളും ഉണ്ട് ആവനാഴിയിൽ.
Also Read:അമീബിക് മസ്തിഷ്ക ജ്വരം: മലപ്പുറം സ്വദേശിനി മരിച്ചു; ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം അഞ്ചായി
മത്സരം കാണാനെത്തുന്ന വിദേശികൾക്കായി പ്രത്യേക പവിലിയാനുകളും ജില്ലാ ഭരണകൂടവും സാംസ്‌കാരിക വകുപ്പും തൃശൂർ കോർപ്പറേഷനും ചേർന്ന് ഒരുക്കിയിട്ടുണ്ട്. ബിനി ജംക്ഷൻ വഴി കുട്ടൻകുളങ്ങര ദേശവും കല്യാൺ ജ്വല്ലേഴ്സിന് സമീപത്തുനിന്നു യുവജനസംഘം വിയ്യൂരും നടുവിലാൽ ജംക്ഷൻ വഴി ശങ്കരംകുളങ്ങരദേശം, അയ്യന്തോൾ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മിൽ ദേശം എന്നീ നാലുടീമുകളും നായ്ക്കനാൽ ജംക്ഷൻ വഴി നായ്ക്കനാൽ ദേശവും പാട്ടുരായ്ക്കൽദേശവും സ്വരാജ് റൗണ്ടിൽ പ്രവേശിക്കും.
Also Read:ഓണം ബെവ്കോ തൂക്കി; കേരളത്തിൽ 12 ദിവസം വിറ്റത് 920 കോടിയുടെ മദ്യം
ഒരു പുലിക്കളി സംഘത്തിൽ 35 മുതൽ 51 വരെ പുലികളും ഒരു നിശ്ചലദൃശ്യവും ഒരു പുലിവണ്ടിയുമാണ് ഉള്ളത്. പൂരപ്പൊലിമ കഴിഞ്ഞാൽ പുലിപ്പെരുമയാർന്ന തൃശൂരിലേക്ക് പുലി വേഷം കെട്ടി താളം ചവിട്ടുന്ന പുലിപ്പടയെ കാണാൻ കേരളത്തിന്റെ നാനാഭാഗത്തു നിന്നും നിരവധി ആസ്വാദകരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
പുലിക്കളിയിൽ ആദ്യ മൂന്ന് സ്ഥാനത്ത് ദേശങ്ങൾക്ക് യഥാക്രമം 62,500, 50,000, 43,750 രൂപ വീതമാണ് സമ്മാനം ലഭിക്കുക. നിശ്ചല ദൃശ്യത്തിന് സമ്മാനം യഥാക്രമം 50,000, 43,750, 37,500 രൂപ. പുലികൊട്ട്, പുലിവേഷം, പുലിവണ്ടി എന്നിവയ്ക്ക് യഥാക്രമം 12,500, 9375, 6250 രൂപ വീതം സമ്മാനം ലഭിക്കും. മികച്ച രീതിയിൽ അച്ചടക്കം പാലിക്കുന്ന ടീമിന് 18,750 രൂപയാണ് സമ്മാനം.
Also Read:ഉദയകുമാർ ഉരുട്ടിക്കൊല കേസ്; പ്രതികളെ വെറുതെവിട്ട വിധിക്കെതിരെ കുടുംബം സുപ്രീം കോടതിയിലേക്ക്
പുലിവരയ്ക്ക് യഥാക്രമം 12,500, 9,375, 6,250 രൂപയും ചമയപ്രദർശനത്തിന് 25,001, 20,001, 15,001 രൂപയും സമ്മാനം ലഭിക്കും. പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കോർപറേഷൻ ഉറപ്പുവരുത്തിയിട്ടുണ്ട്. പതിവിൽ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദർശനത്തിനും ഇത്തവണ സമ്മാനമുണ്ട്. പുലിക്കളി സംഘങ്ങൾക്ക് ധനസഹായമായി 3,12,500 രൂപ വീതം നൽകും. മുൻകൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറിയിട്ടുണ്ട്. കൂടാതെ പുലിക്കളിക്ക് ശേഷം പെയിന്റ് ദേഹത്തു നിന്നും ഒഴിവാക്കാൻ 150 ലിറ്റർ മണ്ണെണ്ണയും തൃശൂർ കോർപ്പറേഷൻ പുലിക്കളി സംഘങ്ങൾക്ക് നൽകുന്നുണ്ട്.
കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി. ഓണക്കാലങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. ഈ കലാരൂപത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ട്. തൃശ്ശൂരിന്‍റെ ഓണാഘോഷങ്ങൾ പുലികളിയോടെയാണ് കൊടിയിറങ്ങുക.
Read More:ആഗോള അയ്യപ്പ സംഗമത്തിൽ ഒരു കാരണവശാലും പങ്കെടുക്കില്ല; സുരേഷ് ഗോപി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.