/indian-express-malayalam/media/media_files/2024/11/22/M9ANMmp3728agOH7Zd99.jpg)
ക്ലൈമാക്‌സിലേക്ക് തിരഞ്ഞെടുപ്പ് ത്രില്ലർ
കൊച്ചി: ഒരുമാസം നീണ്ടുനിന്ന വീറും വാശിയുമേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ക്ലൈമാക്‌സ് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളുടെ ഫലം രാവിലെ പതിനൊന്ന് മണിയോടെ വ്യക്തമാകും. അവസാന നിമിഷത്തിലും മൂന്ന് മുന്നണികളും അവസാനവട്ട കണക്കുകൂട്ടലിലാണ്.
പതിവ് ഉപതിരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ട്, ഇക്കുറി മൂന്ന് മുന്നണികളും വാശിയോടെയാണ് പ്രചാരണത്തിൽ ഓരോ ചുവടുകളും മുന്നോട്ട് വെച്ചത്. പതിവില്ലാത്ത വിധം വിവാദങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു ഇത്തവണ ഉപതിരഞ്ഞെടുപ്പ് കാലം. നാടിളക്കിയുള്ള പ്രചാരണത്തിനൊടുവിൽ ആര് കപ്പടിക്കും എന്നറിയാൻ ഇനി അല്പസമയം മാത്രം
രാജ്യം ഉറ്റുനോക്കി വയനാട്
രാജ്യം ഉറ്റുനോക്കുന്ന ഉപതിരഞ്ഞെടുപ്പാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നടന്നത്. രാഹുൽ ഗാന്ധിയ്ക്ക് പകരം പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിൽ ദേശീയ ശ്രദ്ധ നേടിയ തിരഞ്ഞെടുപ്പ്. അതിനാൽ, വിജയം പ്രവചനാതീതമാണെന്ന് പറയാനാകില്ല. പക്ഷെ വോട്ടിങ് ശതമാനത്തിലെ കുറവ് കോൺഗ്രസിന് ചെറുതല്ലാത്ത ആശങ്കയ്ക്ക് വക നൽകുന്നുണ്ട്.
61 ശതമാനം പോളിങ്ങാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. ചരിത്രത്തിലെ ഏറ്റവും കുറവ് പോളിങ്. അഞ്ചുലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധിക്ക് പ്രവചിച്ച കോൺഗ്രസ് നേതാക്കളെ പോളിങ്ങിലെ കുറവ് അലട്ടുന്നുണ്ട്. പോളിങ്ങിലെ കുറവ് തങ്ങൾക്കനുകൂലമാകുമെന്ന് കണക്കുകൂട്ടലിലാണ് എൽഡിഎഫും ബിജെപിയും. പ്രിയങ്കയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുന്നത് തന്നെ രാഷ്ട്രിയമായി തങ്ങളുടെ വിജയമായി എൽഡിഎഫും ബിജെപിയും കണക്കുകൂട്ടുന്നു.
1084653 വോട്ടാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ പോൾ ചെയ്തത്. കോൺഗ്രസ് സ്ഥാനാർഥി 647445 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ 283023 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രനാകട്ടെ 141045 വോട്ടുകളാണ് നേടിയത്. 364442 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു രാഹുലിന്റെ വിജയം. മൊത്തം പോൾ വോട്ടിന്റെ 59.69 ശതമാനം വോട്ടുകളും രാഹുൽ ഗാന്ധി നേടിയിരുന്നു.
പാലക്കാട്...ഇവിടെ എന്തും സംഭവിക്കാം
ട്വസ്റ്റുകളുടെ മേളമായിരുന്നു ഇക്കുറി പാലക്കാട് ഉണ്ടായത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതൽ ഓരോ ദിവസവും ഓരോ വിവാദം. അതിനാൽ തന്നെ പാലക്കാട് എന്ത് സംഭവിക്കുമെന്ന് പ്രവചനാതീതമാണ്. കഴിഞ്ഞ തവണ 3859 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വിജയിച്ചത്.
കഴിഞ്ഞ തവണ 188534 വോട്ടുകൾ പോൾ ചെയ്തപ്പോൾ യുഡിഎഫ് സ്ഥാനാർഥി 54,079 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ 50,220 വോട്ട് നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി സിപി പ്രമോദിന് 36,433 വോട്ടുകൾ മാത്രമാണ് നേടാനായത്.
നഗരമേഖലകളിൽ വോട്ട് കൂടിയത് ഇക്കുറി തങ്ങൾക്ക് അനുകൂലമാണെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. അതേസമയം, പതിവുപോലെ ഗ്രാമീണ മേഖലകളിൽ തങ്ങൾക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് ക്യാമ്പും കണക്കുകൂട്ടുന്നു. എന്നാൽ ഇരുമുന്നണികളെയും പരാജയപ്പെടുത്തി അട്ടിമറി വിജയം നേടാനാകുമെന്ന്് ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം.
ചേലക്കരയിൽ അട്ടിമറിയോ...
ചേലക്കരയിൽ അട്ടിമറി വിജയം ഉണ്ടാകുമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. രമ്യാ ഹരിദാസന് 4000 മുതൽ 8000 വോട്ടിന്റെ ഭൂരിപക്ഷം നേടി ചേലക്കര തിരിച്ചുപിടിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതേസമയം, കുത്തക മണ്ഡലമായ ചേലക്കര വിട്ടുകൊടുക്കില്ലെന്ന് എൽഡിഎഫും ഉറപ്പുപറയുന്നു. ഇരുമുന്നണികളെയും പിന്നിലാക്കി വലിയൊരു മുന്നേറ്റം ബിജെപിയും ലക്ഷ്യമിടുന്നുണ്ട്.
പോളിങ്ങ് ശതമാനത്തിലെ വർധനവാണ് ചേലക്കരയിൽ മൂന്ന് മുന്നണികളുടെയും പ്രതീക്ഷ. ഉയർന്ന പോളിങ് ഭരണവിരുദ്ധ വികാരമാണ് പ്രതിഫലിപ്പിക്കുന്നതെന്ന്് യുഡിഎഫും ബിജെപിയും കണക്കുകൂട്ടുമ്പോൾ വികസനം വോട്ടാകുമെന്ന് പ്രതീക്ഷയിലാണ് എൽഡിഎഫ് ക്യാമ്പ്.
കഴിഞ്ഞ തവണ ആകെ പോൾ ചെയ്ത വോട്ടിന്റെ 54.41 ശതമാനം വോട്ടുകൾ നേടിയാണ് എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണൻ ചേലക്കരയിൽ ചെങ്കൊടി പാറിച്ചത്. 153315 വോട്ടുകൾ പോൾ ചെയ്തപ്പോൾ എൽഡിഎഫ് സ്ഥാനാർഥി 83415 വോട്ടുകൾ നേടി. യുഡിഎഫ് സ്ഥാനാർഥി സിസി ശ്രീകുമാർ 44015 വോട്ടുകൾ നേടിയപ്പോൾ, ബിജെപി സ്ഥാനാർഥി 24045 വോട്ടുകളാണ് നേടിയത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.