/indian-express-malayalam/media/media_files/2025/05/09/ZpDRaf319Npgno3Phvpb.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ഒരു നീക്കത്തെയും സർക്കാർ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സർക്കാർ നിലപാട് വിശദീകരിച്ച് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി. വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട ഫണ്ട് തടഞ്ഞുവച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമാണിതെന്ന് വി. ശിവൻകുട്ടി പറഞ്ഞു.
"കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകർക്കാനുള്ള ഒരു നീക്കത്തെയും ഈ സർക്കാർ അനുവദിക്കില്ല. അതോടൊപ്പം നമ്മുടെ കുട്ടികൾക്ക് അർഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാനും അനുവദിക്കില്ല. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ, കേരളത്തിന് അർഹതപ്പെട്ട ഫണ്ട് കേന്ദ്രം തടഞ്ഞുവട്ടിരിക്കുകയാണ്. 2023-24 വർഷം കേരളത്തിന് നഷ്ടമായത് 188. 58 കോടി രൂപയാണ്. 2024-25 വർഷത്തെ കുടിശിക 513. 54 കോടി രൂപയാണ്. 2025-26 വർഷം ലഭിക്കേണ്ടത് 456.1 കോടി രൂപയാണ്. ഇതെല്ലാം കേന്ദ്രം തടഞ്ഞുവച്ചു. 1158.13 കോടി രൂപയാണ് ഇതുവരെ സംസ്ഥാനത്തിന് നഷ്ടമായത്.
പിഎം ശ്രീ പദ്ധതി 2027 മാർച്ചിൽ അവസാനിക്കും. ഇപ്പോൾ പദ്ധതിയിൽ ഒപ്പിടുന്നതിലൂടെ കുടിശിക ഉൾപ്പെടെ 1476.13 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കാൻ പോകുന്നത്. കേന്ദ്രം നൽകാമെന്ന് ഇന്നലെ ധാരണയിലായത് 971 കോടി രൂപയാണ്. നമ്മുടെ പൊതുവിദ്യാലയങ്ങളിലെ 40 ലക്ഷം വരുന്ന പാർശ്വവൽകൃത വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്", മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Also Read: പിഎം ശ്രീ പദ്ധതി; എൽഡിഎഫിൽ ഭിന്നത രൂക്ഷം, പിന്നോട്ടില്ലെന്ന് സിപിഎം
പിഎം ശ്രീയിൽ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയത്തെ പൂർണമായും അംഗീകരിക്കുകയാണെന്ന ചില വാദഗതികൾ സാങ്കേതികം മാത്രമാണെന്നും മന്ത്രി പറഞ്ഞു. ഫണ്ട് വാങ്ങുമ്പോഴും സംസ്ഥാന താൽപര്യങ്ങൾക്കും വിദ്യാഭ്യാസ മൂല്യങ്ങൾക്കും അനുസരിച്ചാണ് പദ്ധതികൾ തയാറാക്കിയത്. അതേ നയം മാത്രമേ തുടരൂ എന്നും മന്ത്രി വ്യക്തമാക്കി.
Also Read: പിഎം ശ്രീ പദ്ധതി; പരസ്യപോരിലേക്ക് സിപിഐ, മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ് വിശ്വം
പാഠ്യപദ്ധതിയുടെ വർഗീയവത്കരണത്തിന് കേരളം നിന്നു കൊടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പല കാര്യങ്ങളിലും ദേശീയ വിദ്യാഭ്യാസ നയത്തേക്കാള്‍ കേരളം ബഹുദൂരം മുന്നിലാണ്. പലതും വര്‍ഷങ്ങള്‍ക്ക് മുമ്പേ നടപ്പാക്കിയതാണ്. കേരളത്തിന്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരള സര്‍ക്കാരാണെന്ന് മന്ത്രി വ്യക്തമാക്കി. ആര്‍എസ്എസ് അജണ്ടകള്‍ വിദ്യാഭ്യാസത്തിലൂടെ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ കേരളത്തിന്റെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും, മന്ത്രി വ്യക്തമാക്കി.
Read More: സിപിഐയുടെ എതിർപ്പ് തള്ളി; പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us