/indian-express-malayalam/media/media_files/uploads/2019/05/kanam-rajendran-pinarayi-vijayan.jpg)
തിരുവനന്തപുരം: പൊലീസ് കമ്മീഷണറേറ്റ് രൂപീകരണം ധൃതിപിടിച്ച് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ തിടുക്കമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ അയഞ്ഞ നിലപാട് സ്വീകരിച്ചതെന്നാണ് സൂചന. കമ്മീഷണറേറ്റ് രൂപീകരണത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. വേണ്ടത്ര കൂടിയാലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളൂ എന്നും പിണറായി വിജയന്‍ ചൊവ്വാഴ്ച പറഞ്ഞു.
പൊലീസ് കമ്മീഷണറേറ്റിന് മജിസ്റ്റീരിയില്‍ അധികാരം നല്‍കുന്ന നല്‍കുന്ന കാര്യവും ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറേറ്റ് രൂപീകരിക്കുന്ന കാര്യം നിയമസഭയില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇടത് സര്‍ക്കാരിന് ധൃതിയില്ലെന്നാണ് പിണറായി വിജയന്‍ ഇന്ന് പറഞ്ഞത്.
നഗരത്തിലെ പൊലീസിന് കൂടുതൽ അധികാരം കിട്ടുന്നതോടെ ക്രമസമാധാനം ഭദ്രമാക്കുകയാണ് ലക്ഷ്യമെന്നാണ് പിണറായി വിജയൻ പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി നൽകുന്നത്. രാജ്യത്ത് 44 ഓളം നഗരങ്ങളിൽ കമ്മീഷണറേറ്റ് പ്രവൃത്തിക്കുന്നുണ്ട്. അത് നിയമസംവിധാനത്തെ കൂടുതൽ സുരക്ഷിതത്തവും ഭദ്രവും ആക്കാനാണെന്നും പ്രതിപക്ഷത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.
പ്രതിപക്ഷം പൊലീസ് കമ്മീഷണറേറ്റ് രൂപീകരണത്തിന് എതിരാണ്. ഐഎഎസ് ലോബിയുടെ സമ്മർദത്തിന് സർക്കാർ വഴങ്ങുകയാണെന്ന് പ്രതിപക്ഷത്തു നിന്നുള്ള എംഎൽഎ വി.ടി.ബൽറാം ആരോപിക്കുന്നു. പൊലീസിന് പൂർണ അധികാരം നൽകുന്നത് ക്രമസമാധാനത്തെ ബാധിക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു. കസ്റ്റഡി മരണത്തിൽ ഉൾപ്പെടെ പൂർണ അധികാരം പൊലീസിന് ലഭിക്കുന്നത് എന്ത് പരിണിത ഫലമാണ് ഉണ്ടാക്കുക എന്നും വി.ടി.ബൽറാം ചോദിച്ചു. പൊലീസിന് പൂർണ അധികാരം നൽകുന്നത് മനുഷ്യാവകാശ ലംഘനം ആകുമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
Read Also: ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപി എംപിമാര്‍; മറുപടിയായി ‘അള്ളാഹു അക്ബര്‍’ വിളിച്ച് ഒവൈസി
ഭരണപക്ഷത്തുള്ള സിപിഐയും കമ്മീഷണറേറ്റ് രൂപീകരണത്തിന് എതിരാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞ ദിവസം കമ്മീഷണറേറ്റ് രൂപീകരണത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. മാത്രമല്ല, ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ പൊലീസ് കമ്മീഷണറേറ്റ് രൂപീകരണം ഇടത് സർക്കാർ നയങ്ങൾക്ക് യോജിച്ചതല്ലെന്ന് ആരോപിച്ചിരുന്നു. വി.എസ്.അച്യുതാനന്ദൻ ഇക്കാര്യം അറിയിച്ച് പിണറായി വിജയന് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.