/indian-express-malayalam/media/media_files/uploads/2019/04/pinarayi.jpg)
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളിലെ സുപ്രീം കോടതി വിധിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി എന്തായാലും അംഗീകരിക്കുകയാണ് സർക്കാർ നിലപാട്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച വിധി നിലനിൽക്കുന്നുണ്ടെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. അതിനാൽ തന്നെ വിധിയുടെ എല്ലാ നിയമവശങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. നിയമ വിദഗ്ധരുമായി ആലോചിക്കും. നിലവിലെ ആശയക്കുഴപ്പം പരിഹരിച്ചശേഷം നിലപാടെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല ദർശനത്തിനായി യുവതികൾ വന്നാൽ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ അതിനെക്കുറിച്ച് ആലോചിക്കാൻ സമയമുണ്ടെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്.
പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ വിശാല ബഞ്ചിലേക്ക് വിടണമെന്നാണ് പരമോന്നത കോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ എന്നിവരാണ് കേസ് വിശാല ബഞ്ചിനു വിടാൻ തീരുമാനിച്ചത്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബർ 28 ന് പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്തതുമില്ല.
Sabarimala Judgement: ശബരിമല കേസ് വിശാല ബഞ്ചിന്; സ്ത്രീപ്രവേശനത്തിനു സ്റ്റേ ഇല്ല
വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ ബഞ്ചിന്റെ മുൻപാകെ എത്തിയത്. ഹർജികളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വാദം പൂർത്തിയാക്കിയെങ്കിലും വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.