/indian-express-malayalam/media/media_files/uploads/2017/04/kanam-rajendran.jpg)
തിരുവനന്തപുരം: സിക്‌സര്‍ അടിക്കുമെന്നു പറഞ്ഞവര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പോയത് വെറും വിക്കറ്റല്ലെന്നും 54 വര്‍ഷം കയ്യിലിരുന്ന പാലായാണെന്നും കാനം പറഞ്ഞു. വിജയം ഇടത് മുന്നണിയുടെ കൂട്ടായ്മയുടെ പ്രവര്‍ത്തന ഫലമാണെന്നും കാനം പറഞ്ഞു.
വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പാലാ മണ്ഡലത്തിലെ ഫലം ഊര്‍ജമാകുമെന്ന് എം.സ്വരാജ് എംഎല്‍എ പ്രതികരിച്ചു. കാലാകാലങ്ങളായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥി വിജയിക്കുന്നത് ശുഭ സൂചനയാണ്. ഓരോ തിരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുന്നത് ഓരോ ഘടകങ്ങളാണെന്നും സ്വരാജ് അഭിപ്രായപ്പെട്ടു.
Read More: പാലായിൽ ചരിത്രമെഴുതി ‘രണ്ടാം മാണി’; ഇടതുപക്ഷത്തിന് അട്ടിമറി വിജയം
അതേസമയം, കെ.എം.മാണിയുടെ വീടിനു മുന്‍പില്‍ സംഘര്‍ഷാവസ്ഥ. വിജയമുറപ്പിച്ച ശേഷം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കെ.എം.മാണിയുടെ വീടിനു മുന്നിലേക്ക് ആഹ്ലാദപ്രകടനം നടത്തി. ഇതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനവുമായി കെ.എം.മാണിയുടെ വസതിക്ക് മുന്‍പില്‍ എത്തിയപ്പോള്‍ കേരളാ കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകരെ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് കേരളാ കോണ്‍ഗ്രസിലെ ചില പ്രവര്‍ത്തകര്‍ പറഞ്ഞു. പിന്നീട് സ്ഥലത്ത് നേരിയ സംഘര്‍ഷവുമുണ്ടായി.
കെ.എം.മാണിക്കൊപ്പം മാത്രമെന്നും നിന്നിട്ടുള്ള പാല മണ്ഡലം ഇതാദ്യമായി കേരള കോണ്‍ഗ്രസിനെ കൈവിട്ടു. 2,943 വോട്ടുകള്‍ക്കാണ് ഇടത് മുന്നണിയുടെ മാണി സി കാപ്പന്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെയാണ് മാണി സി.കാപ്പന്‍ പരാജയപ്പെടുത്തിയത്.
Also Read: യുപിഎ ഘടകകക്ഷിക്ക് പാലായില്‍ വിജയം; സെല്‍ഫ് ട്രോളുമായി ബല്‍റാം
മാണി സി.കാപ്പന് 54,137 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാമതുള്ള യുഡിഎഫിന്റെ ജോസ് ടോമിന് 51,194 വോട്ടുകളാണ് നേടാനായത്. എന്‍ഡിഎ സ്ഥാനാർഥി എന്‍.ഹരിക്ക് 18044 വോട്ടുകളാണ് നേടാനായത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.