scorecardresearch

നിഷ ദയനീയ പരാജയമായിരിക്കും; ഷോണ്‍ സ്ഥാനാര്‍ഥിയാകില്ല: പി.സി.ജോര്‍ജ്

മാണി സി.കാപ്പൻ സ്ഥാനാർഥിയാകുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും പി.സി.ജോർജ് എംഎൽഎ പറഞ്ഞു

മാണി സി.കാപ്പൻ സ്ഥാനാർഥിയാകുന്നത് എൽഡിഎഫിന് ഗുണം ചെയ്യുമെന്നും പി.സി.ജോർജ് എംഎൽഎ പറഞ്ഞു

author-image
Nelvin Wilson
New Update
PC George MLA Nisha Jose K Mani Kerala Congress M Pala By Election 2019

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ.മാണി കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായാല്‍ ദയനീയ പരാജയമായിരിക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. നിഷ സ്ഥാനാര്‍ഥിയായാല്‍ വിജയിക്കാന്‍ യാതൊരു സാധ്യതയും ഇല്ല. മാത്രമല്ല, കെ.എം.മാണിയുടെ സ്ഥാനാര്‍ഥിയായിരിക്കില്ല ഇത്തവണ പാലായില്‍ നിന്ന് വിജയിക്കുക എന്നും പി.സി.ജോര്‍ജ് എംഎല്‍എ ഇന്ത്യന്‍ എക്‌സ്‌പ്ര‌സ് മലയാളത്തോട് പറഞ്ഞു.

Advertisment

പാലാ സീറ്റിനായി ജനപക്ഷം എന്‍ഡിഎയോട് അവകാശവാദം ഉന്നയിച്ചിട്ടില്ല. മകന്‍ ഷോണ്‍ ജോര്‍ജിനെ പാലായില്‍ സ്ഥാനാര്‍ഥിയാക്കുന്ന പ്രശ്‌നമേയില്ല. അത്തരം വാര്‍ത്തകളെല്ലാം അടിസ്ഥാന രഹിതമാണ്. അങ്ങനെയൊരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Read Also: നിഷ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത; കേരള കോണ്‍ഗ്രസിലെ തമ്മിലടി ലക്ഷ്യം വച്ച് എല്‍ഡിഎഫ്

പാലായില്‍ കെ.എം.മാണി ജയിച്ചത് ഹിന്ദു വോട്ടുകള്‍ കൊണ്ടാണെന്ന പ്രസ്താവന പി.സി.ജോര്‍ജ് ആവര്‍ത്തിച്ചു. എന്‍‌എസ്‌എസ് വോട്ടുകളാണ് കെ.എം.മാണിയെ കഴിഞ്ഞ തവണ വിജയിപ്പിച്ചത്. എന്നാല്‍, ഇത്തവണ കെ.എം.മാണിയുടെ സ്ഥാനാര്‍ഥിയായിരിക്കില്ല പാലായില്‍ നിന്ന് വിജയിക്കുക പി.സി.ജോര്‍ജ് എംഎല്‍എ പറഞ്ഞു.

Advertisment

നിഷ സ്ഥാനാര്‍ഥിയായാല്‍ പി.ജെ.ജോസഫ് അത് അംഗീകരിക്കില്ല. പി.ജെ.ജോസഫ് വിഭാഗം മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യവും തള്ളി കളയാന്‍ പറ്റില്ല. ജോസഫ് മുന്നോട്ടുവച്ച നാല് സ്ഥാനാര്‍ഥികളുടെ പേരില്‍ മാന്യന്‍മാരായ വ്യക്തികളുണ്ട്. ജോസ് കെ.മാണിയും പി.ജെ.ജോസഫും തമ്മില്‍ യാതൊരു സമവായവും നടക്കാന്‍ സാധ്യത കാണുന്നില്ല എന്നും പി.സി.ജോര്‍ജ് പങ്കുവച്ചു.

Read Also: ബിജെപി നേതാക്കൾ മരിക്കുന്നത് പ്രതിപക്ഷം ദുർമന്ത്രവാദം ചെയ്തതുകൊണ്ട്: പ്രഗ്യാ സിങ്

അതേസമയം, പാലാ സീറ്റില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമുണ്ടെന്നും പി.സി.ജോര്‍ജ് പറഞ്ഞു. എല്‍ഡിഎഫിനും സിപിഎമ്മിനും മാണി സി.കാപ്പന്‍ സ്ഥാനാര്‍ഥിയായാല്‍ അത് ഗുണം ചെയ്യുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. മാത്രമല്ല, മാണി സി.കാപ്പനാണ് എല്‍ഡിഎഫിന് പാലായില്‍ നിര്‍ത്താവുന്നതില്‍ കൊള്ളാവുന്ന സ്ഥാനാര്‍ഥിയെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ.മാണി യുഡിഎഫ് സ്ഥാനാര്‍ഥിയാകാനാണ് കൂടുതൽ സാധ്യത. എന്നാല്‍, ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് (എം), യുഡിഎഫ് എന്നിവര്‍ക്കിടയില്‍ ധാരണയായിട്ടില്ല. നിഷ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും എന്ന് നേരത്തെയും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്ന് യുഡിഎഫ് യോഗം ചേർന്നെങ്കിലും സ്ഥാനാർഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സാധിച്ചില്ല.

കേരള കോണ്‍ഗ്രസിന് വ്യക്തമായ മേല്‍ക്കൈ ഉള്ള പാലാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിലെ തന്നെ ഭിന്നത ലക്ഷ്യം വച്ചാണ് എല്‍ഡിഎഫ് കരുക്കള്‍ നീക്കുന്നത്. ജോസഫ് വിഭാഗവും ജോസ് കെ.മാണി വിഭാഗവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ എല്‍ഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മാണി സി.കാപ്പന്‍ തന്നെ ആയിരിക്കും ഇത്തവണയും സ്ഥാനാര്‍ഥി.

Read Also: ‘രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തും പറയാം’; കോടിയേരി ആത്മപരിശോധന നടത്തണമെന്ന് ടിക്കാറാം മീണ

നിഷ ജോസ് കെ.മാണി യുഡിഎഫ് സ്ഥാനാർഥിയായാൽ ജോസഫ് വിഭാഗം അതിനെ പിന്തുണക്കുമോ എന്ന കാര്യം കാത്തിരുന്ന് കാണേണ്ടി വരും. കോട്ടയം ലോക്‌സഭാ സീറ്റിൽ മാണി വിഭാഗക്കാരനായ തോമസ് ചാഴിക്കാടൻ സ്ഥാനാർഥിയായപ്പോൾ പി.ജെ.ജോസഫ് എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ, ജോസഫ് വിഭാഗത്തിന്റെ എതിർപ്പ് മറികടന്ന് മാണി വിഭാഗം മുന്നോട്ടുപോകുകയായിരുന്നു. പിന്നീട്, ജോസഫ് വിഭാഗം മാണി വിഭാഗത്തിന് മുന്നിൽ മുട്ടുമടക്കി.

പാലാ നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 23നാണ് നടക്കുക. സെപ്റ്റംബർ 27നാണ് വോട്ടെണ്ണൽ. എംഎല്‍എയായിരുന്നു കെ.എം.മാണി അന്തരിച്ചതിനെ തുടര്‍ന്നാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ മാസം 28ന് തിരഞ്ഞെടുപ്പ് പ്രഖ്യാപനം പുറപ്പെടുവിക്കും. അന്നേദിവസം തന്നെ പെരുമാറ്റച്ചട്ടവും നിലവിൽ വരും. സെപ്റ്റംബർ നാല് മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ ഏഴാണ്.

KM Mani and Jose K Mani Kerala Congress M കെ.എം.മാണിയും ജോസ് കെ.മാണിയും, ഫയൽ ചിത്രം

പാലായിൽ നിന്ന് തുടർച്ചയായി 13 തവണ കെ.എം.മാണി എംഎൽഎയായിരുന്നു. 1965 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ മാണി മാത്രമേ പിന്നീട് പാലയിൽ നിന്ന് എംഎൽഎ ആയിട്ടുള്ളു. ഏറ്റവും കൂടുതല്‍ തവണ എംഎല്‍എയായ റെക്കോര്‍ഡും കെ.എം.മാണിക്കാണ്.

അതേസമയം സംസ്ഥാനത്തെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇനിയും വൈകുമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച് എംപിമാരായ നാല് നിയമസഭാ സാമാജികര്‍ ഒഴിഞ്ഞതും രണ്ട് സാമാജികര്‍ മരിച്ചതുമടക്കം സംസ്ഥാനത്ത് ആകെ ആറ് നിയമസഭാ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാൽ നിലവിൽ പാലയിൽ മാത്രമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.

Km Mani By Election Jose K Mani Kerala Congress M

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: