/indian-express-malayalam/media/media_files/2024/11/22/lPXIRf4URHb75TjxDDiu.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: മുനമ്പം ഭൂമി വിഷയത്തിൽ പ്രശ്നപരിഹാരത്തിന് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഭൂമിയുടെ ഉടമസ്ഥാവകാശം ഉൾപ്പെടെയുള്ള വിഷയങ്ങൾ കമ്മീഷൻ പരിശോധിക്കുമെന്നും, മുനമ്പത്തെ താമസക്കാരില്‍ ആരെയും കുടിയിറക്കാതെ പരിഹാരമൊരുക്കുമെന്നും യോഗത്തിൽ തീരുമാനമായി.
വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാകുന്നതുവരെ ആളുകളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നോട്ടീസുകളോ നടപടികളോ ഉണ്ടാകരുതെന്ന് വഖഫ് ബോർഡിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് മന്ത്രിമാരായ കെ.രാജൻ, പി. രാജീവ്, വി. അബ്ദുറഹ്മാൻ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. തുടർ നടപടികൾ സ്വീകരിക്കില്ലെന്ന് വഖഫ് ബോർഡ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രിമാർ വ്യക്തമാക്കി.
ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയോഗിക്കുമെന്നാണ് റിപ്പോർട്ട്. മൂന്നു മാസത്തിനുള്ളിൽ തുടർ നടപടി പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും കരം അടയ്ക്കാനുള്ള നിയമ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു. ഇതിനായി ഹൈക്കോടതിയിൽ റിവ്യൂ ഹര്‍ജി നല്‍കും. അതേസമയം ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാനുള്ള തീരുമാനം നിരാശയെന്ന് സമരസമിതി പ്രതികരിച്ചു. തീരുമാനത്തിൽ സമസമതി പ്രതിഷേധിച്ചു.
വഖഫ് ബോർഡ് അവകാശവാദമുന്നയിച്ചതോടെ മുനമ്പത്തെ 614 കുടുംബങ്ങൾക്കാണ് ഭൂമിയുടെ റവന്യു അവകാശങ്ങൾ നഷ്ടമായത്. ഫാറൂഖ് കോളേജിന് ദാനമായി നല്‍കിയ 404 ഏക്കര്‍ ഭൂമിയാണ് തര്‍ക്ക വിഷയം. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് 2019 ലാണ് വഖഫ് ബോർഡ് തീരുമാനമെടുക്കുന്നത്. ഭൂമി വിൽപ്പന നടത്തിയ ഫാറൂഖ് കോളജ് മാനേജിംഗ് കമ്മിറ്റി, ഭൂമി വിട്ടു നൽകിയ സത്താർ സേട്ടിന്‍റെ കുടുംബാംഗങ്ങൾ എന്നിവരെ കേട്ടും, രേഖകൾ പരിശോധിച്ചുമായിരുന്നു ഉത്തരവ്. ബോർഡിന്റെ രജിസ്റ്ററിൽ മുനമ്പത്തെ ഭൂമി ചേർക്കുകയും ചെയ്തു. തങ്ങളുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് താമസക്കാര്‍ നടത്തുന്ന സമരം തുടരുന്നതിനിടെയാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സര്‍ക്കർ നീക്കം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.