/indian-express-malayalam/media/media_files/0zi2f8rA3q0SXh50EZeQ.jpg)
വയനാട്ടിൽ ഭുമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായ സ്ഥലം
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട്ടിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും കേട്ടെന്ന് നാട്ടുകാർ. സംഭവം സ്ഥിരീകരിച്ച് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും. വയനാട് നെന്മേനി വില്ലേജിൽ കുറിച്യർമല, അമ്പലവയൽ, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ പ്രദേശങ്ങളിലാണ് മുഴക്കം കേട്ടത്. ഭൂചലനമാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തിനകത്തോ സമീപ പ്രദേശങ്ങളിലോ സ്ഥാപിച്ച ഭൂചലനമാപിനികളിലൊന്നും ഓഗസ്റ്റ് ഒമ്പതിന് ഭൂമികുലുക്കം രേഖപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനത്തിന്റെ ശബ്ദം കേട്ടതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം.
മുഴക്കം കേട്ട പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി നൽകിയിരുന്നു.കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, മേൽമുറി, സേട്ടുകുന്ന്, സുഗന്ധഗിരി, ചെന്നായ്ക്കവല ഭാഗത്തും സമാനമായ അനുഭവം ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. അമ്പുകുത്തി മലയിലെ ചെരുവിൽ 2020ൽ ഒരു മീറ്റർ ആഴത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ അധികൃതരെ അറിയിക്കുകയായിരുന്നു.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിലുള്ളവരോട് താത്കാലികമായി ഒഴിഞ്ഞുപോകാനും അധികൃതർ നിർദേശിച്ചു. വിവരം അറിഞ്ഞ് റവന്യൂ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
പതിനഞ്ച് കിലോമീറ്റർ വരെ ശബ്ദം കേട്ടെന്ന് നെന്മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിജി പറഞ്ഞു. പ്രകമ്പനത്തെ തുടർന്ന് നെന്മേനി പഞ്ചായത്തിലെ ഒരുവീടിന് കേടുപാട് സംഭവിച്ചെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ ഷംസാദ് മരക്കാറും പറഞ്ഞു. ഭൂമികുലുക്കത്തിന്റേതായ സൂചനയില്ലെന്നും സോയിൽ പൈപ്പിങാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥരുമായി സംസാരിച്ചതിൽ നിന്ന് മനസിലായെന്ന് ഷംഷാദ് മരക്കാർ പറഞ്ഞു.എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന സംസ്ഥാന ദുരന്തനിവാരണ വിഭാഗം അധികൃതർ അറിയിച്ചു. സോയിൽ പൈപ്പിങ്ങിനുള്ള സാധ്യതയും അധികൃതർ തള്ളി പറയുന്നില്ല.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വെള്ളിയാഴ്ച രാവിലെ മുതൽ ഭൂമിക്കടിയിൽ നിന്നും ശബ്ദവും മുഴക്കവും കേട്ടതിനെ തുടർന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയെന്ന് ജില്ലാ കലക്ടർ ഡിആർ മേഘശ്രീ പറഞ്ഞു. അമ്പലവയൽ വില്ലേജിലെ ആർ.എ.ആർ.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാൻ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി ജില്ലാ അടിയന്തകാര്യ നിർവഹണ വിഭാഗം അറിയിച്ചു. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി കളക്ടർ പറഞ്ഞു.
Read More
- കേന്ദ്രസംഘം വയനാട്ടിൽ; ഇന്ന് ജനകീയ തിരച്ചിൽ
- പ്രധാനമന്ത്രിയുടെ സന്ദർശനം;വയനാട്ടിൽ ഗതാഗത നിയന്ത്രണം
- വയനാട് ദുരന്തം; ഓണാഘോഷം ഒഴിവാക്കി
- വയനാട്ടിലെ വിദ്യാർഥികൾക്ക് നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ വേഗം നൽകുമെന്ന് മന്ത്രി
- വയനാടിന്റെ പുനരധിവാസത്തിന് സമഗ്ര പദ്ധതി വേണം: മുഖ്യമന്ത്രി
- വയനാട് ദുരന്തം;സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നിർദേശം
- വയനാട്ടിലെ പുനരധിവാസം: 91 സർക്കാർ ക്വാട്ടേഴ്സുകൾ ലഭ്യമാക്കും
- വയനാട് ദുരന്തം: കാണാതായവർക്കായുള്ള തിരച്ചിൽ പത്താം നാൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.