/indian-express-malayalam/media/media_files/uploads/2020/01/flat1.jpeg)
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ വിജയകരമായി നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ചെങ്കിലും ആശങ്കയൊഴിയാതെ മരട് നിവാസികൾ. നെട്ടൂർ ആൽഫ സെറീനിലെ ഇരട്ട ടവറിനു സമീപത്തായി നിരവധി വീടുകളുണ്ട്. ഈ വീടുകൾക്ക് കേടുപാടുകൾ ഒന്നും പറ്റിയിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്. ഒരു വീട്ടിലെ ഷീറ്റിൽ വിളളൽ വീണതല്ലാതെ മറ്റൊരു കേടുപാടും ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: സെക്കൻഡുകളുടെ വ്യത്യാസം; നെട്ടൂർ ആൽഫ സെറീനിലെ ഇരട്ട ടവറുകൾ നിലംപൊത്തി
അതേസമയം, പ്രദേശവാസികൾക്ക് ആശങ്ക വിട്ടുമാറിയിട്ടില്ല. വീടുകളിൽ ചെന്നുനോക്കിയാൽ മാത്രമേ തങ്ങളുടെ ആശങ്കകൾ മാറൂവെന്നാണ് വീട്ടുടമസ്ഥർ പറയുന്നത്. ഫ്ലാറ്റ് പൊളിക്കുന്നതിനു മുന്നോടിയായി ആൽഫ ടവറിനു സമീപത്തെ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
അതേസമയം, ആൽഫ ടവറിലെ രണ്ടാമത്തെ സ്‌ഫോടനസമയത്ത് സമീപത്തെ കെട്ടിടങ്ങൾ കുലുങ്ങിയതായും ചില വീടുകൾക്ക് കേടുപാട് പറ്റിയതായും റിപ്പോർട്ടുണ്ട്. ആൽഫ ബി ബ്ലോക്കിന്റെ അവശിഷ്ടങ്ങൾ ചെറിയ തോതിൽ കായലിലേക്ക് വീണിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ ഒരു മാസത്തിനകം നീക്കുമെന്നു ഫ്ലാറ്റുകൾ പൊളിക്കാൻ കരാർ ഏറ്റെടുത്ത എഡിഫിസ് എംഡി ഉത്കർഷ് മേത്ത പറഞ്ഞു.
Read Also: മരടിലെ ഫ്ളാറ്റുകൾ മണ്ണടിയുമ്പോൾ നഷ്ടം ഇവരുടെയും
തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ എച്ച്2ഒ ഹെളിഫെയ്‌ത്ത്, ഇരട്ട ടവറുള്ള ആൽഫ സെറീൻ എന്നീ ഫ്ലാറ്റുകളാണ് ഇന്നു പൊളിച്ചത്. ഇന്നു രാവിലെ 11.18 നാണ് മരടിലെ എച്ച്2ഒ ഹോളിഫെയ്‌ത്ത് ഫ്ലാറ്റ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിലംപതിച്ചത്. നിയന്ത്രിത സ്‌ഫോടനത്തിനു മുന്നോടിയായുളള ആദ്യ സൈറൺ 10.32 നാണ് മുഴങ്ങിയത്. എന്നാൽ രണ്ടാമത്തെ സൈറൺ മുഴങ്ങാൻ വൈകി. ഹെലികോപ്റ്റർ നിരീക്ഷണം പൂർത്തിയാക്കിയശേഷം രണ്ടാമത്തെ സൈറൺ 11.09 ന് മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങിയതും 11.18 ന് 19 നിലകളുളള കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്‌ത്ത് നിലംപതിക്കുകയായിരുന്നു.
സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് നെട്ടൂർ ആൽഫ സെറീനിലെ 16 നിലകൾ വീതമുളള ഇരട്ട ടവറുകളും നിലംപൊത്തിയത്. 11.43 ന് ആദ്യ ടവറും സെക്കൻഡുകൾക്കുളളിൽ രണ്ടാമത്തെ ടവറും നിലംപതിച്ചു. മറ്റു രണ്ടു ഫ്ലാറ്റുകളിൽ നാളെയാണു സ്ഫോടനം. ജെയിൻ കോറൽ കോവിൽ രാവിലെ 11നും ഗോൾഡൻ കായലോരം ഉച്ചയ്ക്കു രണ്ടിനും നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us