/indian-express-malayalam/media/media_files/z3VhLWGcnsgY37Yoexwg.jpg)
23 കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകളാണ് തുടങ്ങുകയെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു
തിരുവനന്തപുരം: സ്വകാര്യ മേഖലയിൽ നിന്നും ഡ്രൈവിങ് പഠനം പൊതുസംവിധാനത്തിലേക്കെത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് കെഎസ്ആർടിസി. സംസ്ഥാനത്ത് കെഎസ്ആർടിസി ആരംഭിച്ച ആദ്യ ഡ്രൈവിങ് സ്കൂളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കാൻ കഴിയുന്ന ഉപകാരപ്രദമായ സ്ഥാപനമായി കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളുകൾ മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുന്നത് പൊതുസമൂഹത്തിന് ഗുണകരമായ നീക്കമാണെന്നും സ്വകാര്യ സ്ഥാപനങ്ങളേക്കാള്‍ കുറഞ്ഞ നിരക്കാകും കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളുകളിൽ ഈടാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹെവി വാഹന ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാകും ഫീസ്. ഇരുചക്രവാഹനത്തിന് 3500 രൂപ. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് ഫീസ് വീണ്ടും കുറയും. ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് സൗജന്യ പരിശീലനം നല്‍കും. കേന്ദ്രഉപരിതല ഗതാഗത മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡം അനുസരിച്ചാകും കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്കൂളുകളിൽ പരിശീലനം നൽകുകയെന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു.
എല്ലാവിധ ആധുനിക സൗകര്യങ്ങളും കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളിൽ ലഭ്യമാക്കുമെന്ന് ഉദ്ഘാടന സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു. സ്കൂളുകളുടെ പ്രവർത്തനം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി മൂന്നുമാസത്തിനുള്ളില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കും. ലേണേഴ്‌സ് ടെസ്റ്റിനു മുമ്പ് മോക്ക് ടെസ്റ്റ് നടത്തും. ഡ്രൈവിങ് ലൈസന്‍സിന്റെ കാര്യത്തില്‍ ചില മേഖലയിൽ നിന്നും സര്‍ക്കാരിനെ വെല്ലുവിളിക്കുന്ന സമീപനം ഉണ്ടായതു കൊണ്ടാണ് കെഎസ്ആര്‍ടിസി സ്വന്തം നിലയ്ക്ക് ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളെ ഉന്നംവെച്ചുകൊണ്ട് ഗണേഷ് കുമാർ പറഞ്ഞു.
ഡ്രൈവിങ് പഠനത്തിനും ലൈസൻസ് നേടുന്നതിനുമായി എളുപ്പ വഴികള്‍ സ്വീകരിക്കുന്നത് നിര്‍ത്തണമെന്നും ഗതാഗത മന്ത്രി പറഞ്ഞു. പൂർണ്ണമായും ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരിക്കും ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്തുക. കോടതി പഴയത് പോലെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് പറഞ്ഞാല്‍ അതിലേക്കു തന്നെ മടങ്ങും. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തടസ്സം നിൽക്കുന്നത് ശരിയല്ലെന്നും എന്തിനും സമരം ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ആദ്യ ഡ്രൈവിങ് സ്കൂളിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. 23 കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകളാണ് തുടങ്ങുകയെന്ന് മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു.
Read More
- പ്ലസ് വൺ സീറ്റ് പ്രതിസന്ധി: താൽക്കാലിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി ശിവൻകുട്ടി
- വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
- 'സംഘപരിവാറിന്റെ സവർണ്ണ രാഷ്ട്രീയം'; പ്രോ ടൈം സ്പീക്കറായി കൊടിക്കുന്നിലിനെ ഒഴിവാക്കിയതിനെതിരെ പിണറായി വിജയൻ
- ഇടതുപക്ഷം കനത്ത തോൽവി നേരിട്ടു, വിവിധ ജാതീയ സംഘടനകൾ വർഗീയ ശക്തികൾക്ക് കീഴ്പ്പെട്ടു: സിപിഎം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.