/indian-express-malayalam/media/media_files/uploads/2019/09/Kodiyeri-and-Tharoor.jpg)
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത അനുഭവം വിവരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ശശി തരൂരിനെതിരെയും കോണ്‍ഗ്രസിനെതിരെയും കോടിയേരിയുടെ വിമര്‍ശനം.
വര്‍ഗീയ ശക്തികള്‍ക്ക് ശക്തി പകരുന്ന വര്‍ത്തമാനങ്ങളും നിലപാടുകളും സ്വീകരിച്ച് മുന്നോട്ടുപോകുന്ന കോണ്‍ഗ്രസില്‍ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് കോടിയേരി പറയുന്നു. "അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നും മതേതരത്വം ഇന്ത്യയ്ക്ക് ചേരാത്തതാണെന്നും പറഞ്ഞ, കശ്മീർ വിഷയത്തില്‍ കോണ്‍ഗ്രസ് നയത്തിനെതിരെ സംസാരിച്ച ശശി തരൂര്‍ യുഡിഎഫിന്റെ എംപിയാണ്. വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പിൽ തരൂർ ഏത് നിലപാടുമായാണ് സംസാരിക്കുക? ബിജെപിയുടെ നിലപാടുമായി ചേർന്ന് നിന്ന് യുഡിഎഫിന് വേണ്ടി പ്രവർത്തിക്കാനാവുമോ?" കോടിയേരി ബാലകൃഷ്ണൻ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
Read Also: കശ്മീരില്‍ ഒരു പ്രശ്‌നവുമില്ല, നിയന്ത്രണങ്ങളൊക്കെ നിങ്ങളുടെ മനസ്സിലാണ്: അമിത് ഷാ
ശശി തരൂരിന്റെ നിലപാടിനോട് യോജിപ്പുണ്ടോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് കോടിയേരി പറഞ്ഞു. ആര്‍എസ്‌എസ് മുന്നോട്ട് വയ്ക്കുന്ന അഭിപ്രായങ്ങള്‍ പറഞ്ഞ് നടക്കുന്ന എംപി എങ്ങനെയാണ് കോണ്‍ഗ്രസിന്റെ ശബ്ദമാകുന്നതെന്ന വട്ടിയൂർക്കാവിലെ ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നൽകാതെ യുഡിഎഫിന് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും കോടിയേരി ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. രാജ്യത്താകമാനം ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കേണ്ടതുണ്ടെന്നും കോടിയേരി പറയുന്നു.
ജനങ്ങളോട് സംവദിക്കാൻ യുഡിഎഫ് തയ്യാറാവണം. അവരുടെ സംശയങ്ങൾ കഴമ്പുള്ളതാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ബിജെപിയുടെ ബി ടീമായി അധപതിക്കുന്നത് ചരിത്രബോധമുള്ള ജനതയെ രോഷാകുലരാക്കും. വട്ടിയൂർക്കാവിൽ അതാണ് സംഭവിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ദേശവിരുദ്ധത പ്രചരിപ്പിക്കുന്നു; നീരജ് മാധവ് പ്രധാന വേഷത്തിലെത്തിയ ഫാമിലി മാനെതിരെ ആര്‍എസ്എസ് മാസിക
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി വി.കെ.പ്രശാന്തിന് വലിയ ജനസ്വീകാര്യത കൈമുതലായുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രശാന്ത് തിരുവനന്തപുരത്തെ ജനാവലിയുടെ സ്വന്തം 'മേയർ ബ്രോ' ആണ്. വട്ടിയൂർക്കാവ് നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ പോയപ്പോൾ അവിടെ തടിച്ചുകൂടിയ വൻജനാവലി പ്രശാന്തിന്റെ വിജയം ഉറപ്പിക്കാൻ ഇറങ്ങി നിൽക്കുന്നവരായിരുന്നു. അവരുടെ പ്രതികരണങ്ങൾ ഇടതുപക്ഷത്തിന് കരുത്തേകുന്നവയായിരുന്നെന്നും കോടിയേരി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.