/indian-express-malayalam/media/media_files/uploads/2020/04/Shailaja-teacher.jpg)
തിരുവനന്തപുരം പൂന്തുറയില്‍ ആരോഗ്യ പ്രവർത്തകർക്ക് നേരെ പ്രദേശവാസികളിൽനിന്നുണ്ടായ മോശം പെരുമാറ്റത്തെ അപലപിച്ച് ആരോഗ്യ മന്ത്രി കെകെ ശൈലജ. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ലോകത്ത് ഒരിടത്തും തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എത്തിച്ചേരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
Read More: ഇത് കെെവിട്ട കളിയാണ്, ജനങ്ങൾ സഹകരിക്കണം; പൂന്തുറയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ആരോഗ്യമന്ത്രി
ചിലർ തെറ്റിധരിപ്പിച്ചാണ് പൂന്തുറയിലെ ജനങ്ങളെ തെരുവിലിറക്കിയതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. "ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്‍ 129 പേര്‍ക്കാണ് കോവിഡ് രോഗബാധയുണ്ടായത്. അതില്‍ 122 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 17 പേര്‍ക്ക് എവിടെ നിന്നും രോഗം ബാധിച്ചുവെന്ന ഉറവിടം പോലും അറിയില്ല. ഇതില്‍ ബഹുഭൂരിപക്ഷവും പൂന്തറയില്‍ നിന്നാണന്നറിയുക. ഇത്രയും ഗുരുതരമായ അവസ്ഥ നില്‍ക്കുന്ന സമയത്താണ് പൂന്തുറയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ തെരുവിലിറക്കിയത്," മന്ത്രി പറഞ്ഞു.
"എന്തിന് അവരുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും പണയംവച്ച് രാപ്പലകില്ലാതെ തമ്പടിച്ച ആരോഗ്യ പ്രവര്‍ത്തകരെപ്പോലും ആക്രമിക്കാനൊരുങ്ങി. ഇവരുടെ പ്രവര്‍ത്തനത്തില്‍ ചില ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ടതായും വന്നു. കാറിന്റെ ഡോര്‍ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലര്‍ അകത്തേക്ക് ചുമക്കുന്ന സ്ഥിതിയുണ്ടായി. വല്ലാത്തൊരവസ്ഥയാണിത്," ആരോഗ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Read More: എന്തുകൊണ്ട് എല്ലാ കോവിഡ് കേസുകളും പൂന്തുറയില്‍ ആകുന്നു?
"ലോകത്ത് ഒരിടത്തും തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി എത്തിച്ചേരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ഇത്രയും ഹീനമായ പെരുമാറ്റം ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. മറ്റ് സംസ്ഥാനങ്ങളില്‍ രോഗം പടര്‍ന്ന് പിടിച്ചപ്പോഴും നമ്മളെ സുരക്ഷിതമായി നിര്‍ത്തിയത് നമ്മുടെ ആരോഗ്യ സംവിധാനവും ആരോഗ്യ പ്രവര്‍ത്തകരുമാണ്. അതിനാല്‍ അവരുടെ മനോനില തകര്‍ക്കുന്ന ഒരു പ്രവണതയും അംഗീകരിക്കാന്‍ കഴിയില്ലെ"ന്നും മന്ത്രി അഭിപ്രായപ്പെട്ടു.
"ശരിക്കും പറഞ്ഞാല്‍ പൊതുജനങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കേണ്ടത്.പൂന്തുറയിലും മറ്റുമേഖലയിലും മഹാഭൂരിപക്ഷം സഹോദരങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കുകയും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നവരാണ്. ആരൊക്കെയോ ദുഷ്ടലാക്കോടെ പ്രേരിപ്പിച്ചാണ് ചുരുക്കം ചിലര്‍ ഇതിനെതിരായി പ്രവര്‍ത്തിക്കുന്നത്," മന്ത്രി പറഞ്ഞു.
"ഓര്‍ക്കുക നമുക്ക് വേണ്ടിയാണ് സ്വന്തം കുടുംബവും ആരോഗ്യവും പോലും നോക്കാതെ രാപ്പകലില്ലാതെ ആരോഗ്യ പ്രവര്‍ത്തകരും പോലീസുമെല്ലാം കഷ്ടപ്പെടുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ നമുക്കെല്ലാവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നില്‍ക്കാം," എന്നും ശൈലജ ടീച്ചറുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പൊലീസ് സംരക്ഷണം വേണമെന്ന് ഐഎംഎ
അതേസമയം സംഭവത്തിൽ ഐഎംഎയും പ്രതിഷേധം അറിയിച്ചു. ഡോക്ടർമാർക്ക് പൊലീസ് സംരക്ഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടു.
"നാടിനെ മഹാമാരിയില്‍ നിന്നും കരകയറ്റാനാണ് സ്വന്തം ജീവന്‍ പോലും നോക്കാതെ ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത്.എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരുകൂട്ടര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമിക്കാനൊരുങ്ങുകയും കാറില്‍ യാത്ര ചെയ്ത ഡോക്ടര്‍മാരെ കാറിനുള്ളിലേക്ക് തുപ്പുകയും ചെയ്തു. ഇക്കാരണത്താല്‍ മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ടതായി വന്നിട്ടുണ്ട്," ഐഎംഎയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പ് വരുത്തേണ്ടതാണ്. ഇനിയും ഇത്തരം സംഭവമുണ്ടായാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരാകുമെന്നും ഐഎംഎ തിരുവനന്തപുരം ഘടകം വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us