/indian-express-malayalam/media/media_files/2025/05/29/Qf8GkHIodRygiCAAI1PK.jpg)
ചിത്രം: ഫേസ്ബുക്ക്
തിരുവനന്തപുരം: കൊച്ചി തീരത്ത് ചരക്കു കപ്പൽ പ്രതികൂല കാലവസ്ഥയിൽ മുങ്ങിയുണ്ടായ അപകടം സംസ്ഥാനത്ത് ആശങ്കയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കപ്പൽ അപകടവുമായി ബന്ധപ്പെട്ട് പ്രശ്നബാധിതരായ നാലു ജില്ലകളിലെ മത്സ്യത്തൊഴിലാളികൾക്ക് താൽക്കാലിക ആശ്വാസമായി ആയിരം രൂപയും ആറു കിലോഗ്രാം വീതം അരിയും നൽകുമെന്ന് മുഖ്യമന്ത്രി മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
കപ്പൽ അപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങുമായി ചര്‍ച്ചചെയ്ത് നിലവിലെ സ്ഥിതി അവലോകനംചെയ്തതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ ഏകദേശം 20 നോട്ടിക്കൽ മൈൽ പ്രദേശം ഒഴിവാക്കി മത്സ്യബന്ധനം നടത്തണമെന്നാണ് നിലവിലെ നിർദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: കൊച്ചി കപ്പൽ അപകടം; ആലപ്പുഴ തീരത്ത് എണ്ണപ്പാടകൾ, കണ്ടെത്തിയത് ബങ്കർ ഓയിൽ
പോണ്ടിച്ചേരിയിൽ നിന്ന് അപകടസ്ഥലത്തേക്ക് മറ്റൊരു കപ്പൽ എത്തിയിട്ടുണ്ട്. മുങ്ങിയ കപ്പലിന്റെയും ആഴത്തിൽ പതിഞ്ഞുകിടക്കുന്ന കണ്ടെയ്നറുകളുടെയും സ്ഥാനം കൃത്യമായി കണക്കാക്കാനുള്ള സോണാർ സർവേ ഇന്നുതന്നെ ആരംഭിക്കും. കൃത്യമായി സ്ഥാനം നിർണ്ണയിച്ചാൽ അതിനു ചുറ്റം അടയാളപ്പെടുത്തി മറ്റു സ്ഥലങ്ങൾ മത്സ്യബന്ധനത്തിന് അനുമതി നൽകുന്ന കാര്യം ആലോചിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: കൊച്ചി കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
അപകടവുമായി ബന്ധപ്പെട്ട് വ്യാപകമായി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അതിൽ ആരും കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റി വ്യക്തമായി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അത് എല്ലാവരും പാലിക്കണം. പ്ലാസ്റ്റിക്കോ എണ്ണയോ തീരത്ത് അടിഞ്ഞാൽ അതു വൃത്തിയാക്കാൻ കൃത്യമായ മാർഗ്ഗനിർദേശം ദുരന്തനിവാരണ അതോറിറ്റി നൽകും. കടലിൽ ഒഴുകിനടക്കുകയോ വലയിൽ കുടുങ്ങുകയോ ചെയ്യുന്ന വസ്തുക്കൾ മത്സ്യത്തൊഴിലാളികൾ എടുക്കുകയോ ബോട്ടിൽ കയറ്റുകയോ ചെയ്യരുതെന്നും വിവരം അധികൃതരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: സംസ്ഥാനത്ത് അതിതീവ്ര മഴ; മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലുള്ളവർ സുരക്ഷിത സ്ഥലത്തേക്ക് മാറാൻ നിർദേശം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.