/indian-express-malayalam/media/media_files/uploads/2019/08/Flood-1.jpg)
Kerala Floods, Heavy Rain, Red Alert, Weather Highlights: കൊച്ചി: ഞായര്‍ വൈകിട്ട് ഏഴു വരെയുള്ള കണക്കനുസരിച്ച് 72 പേരാണു മരിച്ചത്. 58 പേരെ കാണാനില്ല. കൊല്ലം ഒഴികെ മറ്റെല്ലാ ജില്ലകളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,639 ക്യാമ്പുകളിലായി 2,51,831 പേര്‍ കഴിയുന്നു. 73,076 കുടുംബങ്ങള്‍. കോഴിക്കോട് ജില്ലയിലാണ് കൂടുതല്‍ ക്യാംപ് 313. തൃശൂര്‍ (251), മലപ്പുറം (235), വയനാട് (210) ജില്ലകളാണു തൊട്ടുപിന്നില്‍. മലപ്പുറത്ത് 56,203, കോഴിക്കോട് 53,642, തൃശൂരില്‍ 42,176, വയനാട്ടില്‍ 37,059 പേര്‍ ക്യാംപുകളില്‍ കഴിയുന്നു. കേരളത്തിലാകെ 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ടുദിവസം കൂടി ജാഗ്രത തുടരണമെന്നു സര്‍ക്കാര്‍ അറിയിച്ചു. നാളെ സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ട് ഇല്ല, ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കുട്ടനാട്ടിൽ മടവീഴ്ചയെ തുടർന്ന് നാനൂറിലധികം വീടുകളിൽ വെള്ളം കയറി. കൈനകരി പഞ്ചായത്തിലാണ് അതിരൂക്ഷമായ മടവീഴ്ചയുണ്ടായത്. 550 ഏക്കറിലധികം പാടത്തെ കൃഷി നശിച്ചു. നാലായിരത്തിലധികം പേരാണ് ആലപ്പുഴ ജില്ലയിൽ 47 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.
കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറ മരണം 13 ആയി.മലപ്പുറം കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കാണാതായവരിൽ രണ്ട് പേരെ കണ്ടെത്തി. ഗീതു (22), ഒന്നര വയസുള്ള മകൻ ധ്രുവ് എന്നിവരുടെ മൃതദേഹമാണ് മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഗീതുവിന്റെ ഭർത്താവ് ശരത്തിന്റെ അമ്മ സരോജിനിയെ ഇനി കണ്ടെത്താനുണ്ട്.
Live Blog
Kerala Floods, Weather Kerala, Heavy Rain, Red Alert Live Updates
വാണിയമ്പുഴയില്‍ നിന്ന് 15 പേരെ കൂടി രക്ഷപ്പെടുത്തി. 200 ലധികം പേരാണ് അവിടെ കുടുങ്ങി കിടക്കുന്നത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കുടുങ്ങി കിടന്ന 15 പേരെയാണ് രക്ഷപ്പെടുത്തിയത്. സ്ത്രീകളും കുട്ടികളും ഇതില്‍ ഉള്‍പ്പെടും. എട്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇവരെ രക്ഷപ്പെടുത്തിയത്.
കുട്ടനാട്ടിൽ മടവീഴ്ചയെ തുടർന്ന് നാനൂറിലധികം വീടുകളിൽ വെള്ളം കയറി. കൈനകരി പഞ്ചായത്തിലാണ് അതിരൂക്ഷമായ മടവീഴ്ചയുണ്ടായത്. 550 ഏക്കറിലധികം പാടത്തെ കൃഷി നശിച്ചു. നാലായിരത്തിലധികം പേരാണ് ആലപ്പുഴ ജില്ലയിൽ 47 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. ഇന്നലെ രാത്രിയോടെയാണ് കൈനകരി പഞ്ചായത്തിലെ വലിയകരി, മീനപ്പള്ളി , കനകാശ്ശേരി പാടങ്ങളിൽ മട വീണത്. ഏക്കറുകണക്കിന് പാടങ്ങളിലെ രണ്ടാംവിള കൃഷി നശിച്ചു
കൊല്ലം, തൃശ്ശൂർ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഇരു ജില്ലകളിലെയും ചില പ്രദേശങ്ങളിൽ മഴ പെയ്യുമെന്നാണ് പ്രവചനം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മൂന്നര മുതൽ 3.8 കിലോമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും അറിയിച്ചിട്ടുണ്ട്.
കനത്തമഴയിൽ ഒറ്റപ്പെട്ടുപോയ മലപ്പുറം വാണിയംപുഴ മുണ്ടേരി വനമേഖലയിലെ ആദിവാസി കോളനികളിലുള്ളവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുമായി സൈന്യമെത്തി. മുണ്ടേരിയില്‍ വനപ്രദേശത്തിനുള്ളില്‍ ഇരുന്നൂറോളം വരുന്ന ആദിവാസി കോളനി നിവാസികളാണ് ഒറ്റപ്പെട്ടു കിടക്കുന്നത്. ഹെലികോപ്റ്ററിലാണ് ഇവര്‍ക്ക് ഭക്ഷണമെത്തിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൂർണമായും ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടിയുതാണ്. പ്രത്യേകിച്ചും കഴിഞ്ഞ പ്രളയശേഷം ആ തുക പ്രളയദുരിതാശ്വാസ പ്രവർത്തനത്തിനും പുനർനിർമ്മാണത്തിനും വേണ്ടി മാത്രമേ വിനിയോഗിക്കൂ എന്നത് തീരുമാനമെടുത്തിട്ടുള്ളതാണ്. മറിച്ചുള്ള പ്രചരണം വ്യാജമാണ്. ആ വ്യാജ പ്രചരണത്തിന്റെ പിന്നിൽ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയോ സംഘടനയോ ഉണ്ടെന്ന് വിചാരിക്കുന്നില്ല. സമൂഹനന്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ആർക്കും അങ്ങനെ പ്രചരണം നടത്താനാവില്ല. അതിന്റെ പിന്നിൽ സാമൂഹ്യദ്രോഹികൾ ആണ്. അവർക്ക് മാത്രമേ ഈ അവസ്ഥയിൽപോലും ഇങ്ങനെ സാധിക്കൂ- പിണറായി വിജയൻ Read More
കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ജലനിരപ്പുയര്‍ന്നതോടെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു. കൈനകരി, കനകാശ്ശേരി ഉള്‍പ്പെടെയുള്ള മേഖലകളില്‍നിന്നാണ് ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. വെള്ളക്കെട്ടിനെ തുടര്‍ന്ന് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ വാഹനഗതാഗതം തടസപ്പെട്ടു. ഈ റൂട്ടിലെ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസും തടസപ്പെട്ടു.
തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്‌സ്‌പ്രസ് , തിരുവനന്തപുരം - സിൽച്ചാർ എക്‌സ്‌പ്രസ് , ട്രെയിനുകൾ സാധാരണ റൂട്ടിൽ (എറണാകുളം പാലക്കാട് വഴി) സർവ്വീസ് നടത്തും. രാവിലെ 11.00 മണിയോട് കൂടി എറണാകുളം ബാഗ്ലൂർ ഇന്റ്റർ സിറ്റി പാലക്കാട് - കോയമ്പത്തൂർ വഴി സർവ്വീസ് നടത്തും. ഷൊർണ്ണൂർ വഴി മംഗലാപുരത്തേക്കുള്ള ട്രെയിൻ ഗതാഗതം സുരക്ഷിതമല്ലാത്തതിനാൽ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.
ശക്തമായ മഴ മൂലം വെള്ളം കയറിയതിനെ തുടർന്ന് അടച്ചിട്ട കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളം സാധാരണ നിലയിലേക്ക്. ഇന്ന് ഉച്ചക്ക് 12 മണിയോടെ വിമാന സർവ്വീസുകൾ ആരംഭിക്കും. ഒമ്പത് മണിയോടെ ബോര്‍ഡിങ് പാസ് കൊടുത്തു തുടങ്ങി. വ്യാഴാഴ്ച രാത്രി മുതൽ ആണ് വിമാനത്താവളം അടച്ചിട്ടത്. അതേസമയം വിമാനത്താവളത്തിലെ വെള്ളം വറ്റിക്കാനായി പമ്പിങ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളം പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചത്.
വയനാട് ജില്ലയിലെ മേപ്പാടിയിൽ മണ്ണിടിച്ചിലുണ്ടായ പുത്തുമലയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ പത്ത് മൃതദേഹങ്ങളാണ് നിലവിൽ പുത്തുമലയിൽ നിന്നും കണ്ടെടുത്തത്. ഇനിയും ഏഴ് മൃതദേഹം കൂടി വീണ്ടെടുക്കാനുണ്ട്. മഴ വിട്ടു നിൽക്കുന്നത് രക്ഷാപ്രവർത്തനത്തിനത്തിന് സഹായകരമായി.
കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ ട്രെയിന്‍ ഗതാഗതം ഇന്നും തടസപ്പെടും. നിരവധി സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ചിലത് ഭാഗികമായി മാത്രമാണ് സര്‍വീസ് നടത്തുന്നത്. മറ്റ് ചില സര്‍വീസുകള്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്. യാത്രക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നു. മലബാര്‍ മേഖലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി നാലാം ദിവസവും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കി. Read More
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഉച്ച കഴിഞ്ഞ് കോഴിക്കോട്ടെത്തുന്ന രാഹുല്‍ പ്രളയദുരിതം നേരിടുന്ന മലപ്പുറം, വയനാട് ജില്ലകള്‍ രാഹുല്‍ സന്ദര്‍ശിക്കും. ഇന്നും നാളെയും രാഹുൽ വയനാട് സന്ദര്‍ശിക്കും എന്നാണ് വിവരം. മലപ്പുറം കലക്ട്രേറ്റിൽ നടക്കുന്ന പ്രളയ അവലോകന യോഗത്തിലും രാഹുൽ പങ്കെടുക്കും. Read More
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചു വാട്സപ്പിൽ വ്യാജപ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പാരിപ്പള്ളി വേളമാനൂർ സ്വദേശി അമൽ (22) ആണ് അറസ്റ്റിൽ ആയത്. പ്രാദേശിക ഡി വൈ എഫ് ഐ നേതൃത്വം നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.
മൂന്നാര്‍-ആലപ്പുഴ, ചേര്‍ത്തല-കുമരകം, ആലപ്പുഴ-ചങ്ങാനേശ്ശരി റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. സര്‍വീസ് നിര്‍ത്തിവെച്ചു. പെരിന്തല്‍മണ്ണ-കോഴിക്കോട്, മലപ്പുറം-മഞ്ചേരി, തിരൂര്‍-മലപ്പുറം, തിരുന്നാവായ-കുറ്റിപ്പുറം, പൊന്നാനി-ചമ്രവട്ടം, വളാഞ്ചേരി-പട്ടാമ്പി റോഡുകള്‍ വെള്ളക്കെട്ടിലാണ്. മലപ്പുറം ജില്ലയിലെ മലയോരമേഖലകളിലെ റോഡുകളില്‍ പലയിടത്തും ഗതാഗതതടസ്സം തുടരുന്നു.
മഴയെത്തുടര്‍ന്ന് കേരളത്തില്‍ മുടങ്ങിയ തീവണ്ടിഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിക്കാനായില്ല. ദീര്‍ഘദൂരസര്‍വീസുകള്‍ അടക്കം ഞായറാഴ്ച പുറപ്പെടേണ്ട ഒട്ടേറേ സര്‍വീസുകള്‍ പൂര്‍ണമായും നാലുസര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കി. തിരുവനന്തപുരം-ഗൊരഖ്പുര്‍ രപ്തിസാഗര്‍ എക്‌സ്പ്രസ്(12512), ആലപ്പുഴ-ധന്‍ബാദ് ബൊക്കാറോ എക്‌സ്പ്രസ്(13352), തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി(12076), മംഗലാപുരം-ചെന്നൈ എഗ്മൂര്‍ എക്‌സ്പ്രസ്(16160) എന്നിവയാണ് ഭാഗികമായി റദ്ദാക്കിയത്. രപ്തിസാഗര്‍ തിരുവനന്തപുരത്തിനുപകരം ഈറോഡ് നിന്നായിരിക്കും പുറപ്പെടുക. ബൊക്കാറോ എക്‌സ്പ്രസ് ആലപ്പുഴയ്ക്കുപകരം കോയമ്പത്തൂരില്‍നിന്ന് പുറപ്പെടും. ജനശതാബ്ദി കോഴിക്കോടിനുപകരം ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. എഗ്മൂര്‍ എക്‌സ്പ്രസ് തിരുച്ചിറപ്പള്ളിയില്‍നിന്നാകും പുറപ്പെടുക.
സംസ്ഥാനത്ത് നാശം വിതച്ച് നിർത്താതെ പെയ്യുന്ന മഴയിൽ മരണം അറുപത് കടന്നു. ശനിയാഴ്ച മാത്രം 18 മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കവളപ്പാറയിലും പുത്തുമലയിലും മഴയും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനങ്ങളെ ദുഷ്കരമാക്കുന്നുണ്ട്. കവളപ്പാറയിൽ ഇനിയും 41 പേരെ കണ്ടെടുക്കാനുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇന്ന് കേരളത്തിലെ മൂന്ന് ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പലയിടങ്ങളിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. കോഴിക്കോട് നിരവധി പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights