/indian-express-malayalam/media/media_files/uploads/2019/06/binoy.jpg)
കണ്ണൂർ: പീഡനക്കേസില്‍ ആരോപണ വിധേയനായ ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടില്ല. ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത് ഇനിയും വൈകാനാണ് സാധ്യത. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. അതേസമയം, ബിനോയ് ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്ന് യാതൊരു സൂചനകളും ലഭിച്ചിട്ടില്ല.
കണ്ണൂരുള്ള വീടുകളിലോ തിരുവനന്തപുരത്തോ ബിനോയിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബിനോയ് കേരളം വിട്ടതായും സൂചനയുണ്ട്.
Read Also: അത് ‘വേ’ ഇത് ‘റെ’; ബിനോയ് വിഷയത്തില്‍ കോടിയേരിക്കെതിരെ തിരിഞ്ഞാല്‍ പ്രതിരോധിക്കുമെന്ന് സിപിഎം
പീഡന കേസിൽ ആരോപണ വിധേയനായ ബിനോയ് കോടിയേരിയെ വെട്ടിലാക്കി പുതിയ രേഖകൾ പുറത്തായിട്ടുണ്ട്. പരാതിക്കാരിയായ യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്. 2014ൽ പുതുക്കിയ പാസ്പോർട്ടിലാണ് ബിനോയിയുടെ പേരുള്ളത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നല്‍കിയ പരാതിക്കൊപ്പം ഈ രേഖകളും പരാതിക്കാരി നൽകിയിട്ടുണ്ട്.
2004ൽ എടുത്ത പാസ്പോർട്ട് 2014ൽ പുതുക്കിയപ്പോഴാണ് രണ്ടാം പേരായി ഭർത്താവ് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്ന് ചേർത്തിരിക്കുന്നത്. എന്നാൽ പാസ്പോർട്ടിൽ ഭർത്താവിന്റെ പേര് ചേർക്കാൻ രേഖകളുടെ ആവശ്യമില്ല. യുവതിക്ക് പണം നൽകിയതിന് തെളിവായി ബാങ്ക് രേഖകളും പുറത്ത് വന്നിട്ടുണ്ട്. അതേസമയം ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി തിങ്കളാഴ്ച വിധി പറയും.
Read Also: മകനെ തള്ളി കോടിയേരി; ഉത്തരവാദിത്തം ബിനോയിക്ക് മാത്രം
പീഡനക്കേസില്‍ ആരോപണ വിധേയനായ തന്റെ മകന്‍ ബിനോയ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം ബിനോയിക്കു മാത്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വിവാദങ്ങൾ ആരംഭിച്ചതിന് ശേഷം മകനെ കണ്ടിട്ടില്ലെന്നും മകൻ എവിടെയാണ് എന്ന് തനിക്കറിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി ഇടപെടേണ്ട പ്രശ്നമല്ല ഇതെന്നും, കുറ്റാരോപിതരെ സംരക്ഷിക്കേണ്ട നിലപാടല്ല പാർട്ടിയുടേതെന്നും സ്വന്തം ചെയ്തികളുടെ ഫലം കുറ്റം ചെയ്തവർ തന്നെ അനുഭവിക്കണമെന്നും കോടിയേരി വ്യക്തമാക്കി.
ബിനോയ് കുടുംബമായി വേറെയാണ് താമസിക്കുന്നത്. പരാതിയെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നു. മകനെതിരായ പരാതിയുടെ നിജസ്ഥിതി കണ്ടെത്താൻ പൊലീസ് ശ്രമിക്കണം. പ്രായപൂർത്തിയായ വ്യക്തിയാണ്. അതിനാൽ നിരപരാധിത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം ബിനോയിക്ക് തന്നെയാണ്. കുറ്റാരോപിതനെ സംരക്ഷിക്കാൻ താനോ പാർട്ടിയോ സംരക്ഷിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കേസിനെ കുറിച്ച് ഈ ഘട്ടത്തിൽ എന്തെങ്കിലും അഭിപ്രായം പറയാനില്ലെന്നും കോടിയേരി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.