/indian-express-malayalam/media/media_files/uploads/2019/06/chellanam.jpg)
ഫയൽ ചിത്രം
തിരുവനന്തപുരം: കേരളത്തിനും തമിഴ്നാടിനും ഉയർന്ന തിരമാല ജാഗ്രതാ നിർദേശം നൽകി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഇന്ന് രാത്രി 11.30 വരെ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലാക്രമണം രണ്ട് ദിവസം കൂടി തുടരാൻ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇപ്പോൾ സംഭവിക്കുന്നത് കള്ളക്കടൽ പ്രതിഭാസമാണെന്നും ആശങ്ക വേണ്ടെന്നും ജാഗ്രത പലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതിനിടെ മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. അപകടത്തിൽ പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. തീരമേഖലയിലെ വില്ലേജ് ഓഫീസർമാരും തഹസിൽദാർമാരും ഡ്യൂട്ടിയിൽ പ്രവേശിക്കാൻ തിരുവനന്തപുരം ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിൽ കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞ തീരത്തും കടലാക്രമണം ശക്തമായിട്ടുണ്ട്. തീരത്തു വെച്ചിരുന്ന നാല് മത്സ്യ ബന്ധന വള്ളങ്ങൾ തകർന്നു. വള്ളം എടുത്തു മാറ്റാനുള്ള സാവകാശം ലഭിക്കാതെ വന്നതിനെ തുടർന്നാണ് നഷ്ടം നേരിട്ടത്. ഇന്ന് രാവിലെയാണ് പുറക്കാട് തീരത്ത് കടൽ ഉൾവലിഞ്ഞ് പ്രദേശമാകെ ചെളി രൂപപ്പെട്ടത്. എന്നാൽ ഉച്ചയോടെ ഇവിടെ കടലാക്രമണം ശക്തമാകുകയായിരുന്നു.
തിരുവനന്തപുരം അഞ്ചുതെങ്ങ് പൂത്തുറയിലും കടലാക്രമണമുണ്ടായി. പെരുമാതുറ-അഞ്ചുതെങ്ങ് തീരദേശ റോഡിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചു. നിലവിൽ ഇതുവഴി പോകുന്ന വാഹനങ്ങൾ വഴിതിരിച്ച് വിടുകയാണ്. പെരുമാതുറയിലും മുതലപ്പൊഴി ബീച്ചിലും വെള്ളം കയറിയിട്ടുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.