/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
ഫയൽ ചിത്രം
കൊച്ചി: പാലിയേക്കര ടോൺ പിരിവിന് ഹൈക്കോടതി വീണ്ടും അനുമതി നിഷേധിച്ചു. ദേശീയപാത മണ്ണുത്തി–ഇടപ്പള്ളി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ചെന്നു കലക്ടർ റിപ്പോർട്ട് നൽകിയാൽ മാത്രമേ ടോൾ പിരിവിന് അനുമതി നൽകൂവെന്ന് കോടതി വ്യക്തമാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ദേശീയ പാത അതോറിറ്റിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് തൃശൂർ ജില്ലാ കലക്ടര്‍ ഓൺലൈനിൽ ഹാജരായി കോടതിയെ അറിയിച്ചു.
ജില്ലാ കലക്ടറുടെ നിർദേശങ്ങൾ ഉടൻ നടപ്പിലാക്കുമെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെറിയ പ്രശ്നങ്ങളാണ് നിലവിലുള്ളതെന്നും അതെല്ലാം പരിഹരിക്കാന്‍ ശ്രമിക്കുന്നുവെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു.
എല്ലാം പരിഹരിച്ചെന്ന റിപ്പോര്‍ട്ട് കിട്ടിയശേഷം ടോള്‍പിരിവടക്കം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. കേസ് തിങ്കളാഴ്ചത്തേക്കു മാറ്റി. ബാക്കിയുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് അന്ന് വിശദീകരിക്കാന്‍ കലക്ടർക്ക് കോടതി നിർദേശം നൽകി. എത്രയും വേഗം ടോൾ പിരിവ് അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റി അഭ്യർഥിച്ചുവെങ്കിലും പ്രശ്നങ്ങൾ ആദ്യം പരിഹരിക്കട്ടെ എന്നായിരുന്നു കോടതി പറഞ്ഞത്.
Also Read:ഓണം വാരാഘോഷത്തിനു കൊടിയിറക്കം; തലസ്ഥാന നഗരിയെ വർണാഭമാക്കി സമാപന ഘോഷയാത്ര
ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചായിരുന്നു കഴിഞ്ഞമാസം നാലാഴ്ചത്തേയ്ക്ക് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞത്. മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിൽ പ്രധാനമായി നാലു ബ്ലാക്ക് സ്പോട്ടുകളാണ് ഉള്ളത്. അടിപ്പാത നിർമ്മാണം നടക്കുന്നതുമൂലം റോഡുകൾ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ്. പ്രദേശത്ത് ഗതാഗത കുരുക്കും രൂക്ഷമാണ്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങൾക്ക് ആശ്വാസമായി ഹൈക്കോടതി ടോൾ പിരിവ് വിലക്ക് ഏർപ്പെടുത്തിയത്. പൊതുപ്രവർത്തകനായ അഡ്വക്കറ്റ് ഷാജി കോടങ്കണ്ടത്തായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.
Also Read:ചക്രവാതച്ചുഴി; സംസ്ഥാനത്ത് അഞ്ചു ദിവസത്തേക്ക് മഴ തുടരും
പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്എഐ) സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും തള്ളുകയായിരുന്നു. കുഴിയിലൂടെ സഞ്ചരിക്കാൻ ജനങ്ങൾ കൂടുതൽ പണം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ഗതാഗതം സുഗമമാക്കാന്‍ ഹൈക്കോടതി നിരീക്ഷണം തുടരണമെന്നും നിർദേശം നൽകി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഇടപെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
Read More: പേരൂർക്കട മോഷണക്കേസിൽ വഴിത്തിരിവ്; ദളിത് യുവതിയെ കുടുക്കാൻ പോലീസ് ശ്രമിച്ചെന്ന് ക്രൈം ബ്രാഞ്ച്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.