/indian-express-malayalam/media/media_files/zjGcGZOKFrO2dXVxhjNK.jpg)
കോട്ടയം കുട്ടിക്കലിൽ ഉണ്ടായ മണ്ണിടിച്ചിൽ
കോട്ടയം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മുന്നറിയിപ്പുകളുടെ ഭാഗമായി പത്തനംതിട്ട,കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം ജില്ലയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായി.
കൂട്ടിക്കൽ - ചോലത്തടം റോഡിൽ കാവാലിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വെള്ളിയാഴ്ച രാത്രി മുതൽ നിർത്താതെ പെയ്യുന്ന ശക്തമായ മഴയെതുടർന്നാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് കാഞ്ഞിരപ്പള്ളി- മണിമല റോഡിലും മുണ്ടക്കയം ബൈപ്പാസ് റോഡിലും ദീർഘനേരം ഗതാഗത തടസ്സം ഉണ്ടായി. അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് റോഡിലേക്ക് ഒഴുകിയെത്തിയ മണ്ണും പാറയും നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.
നദികളിൽ ജലനിരപ്പുയർന്നു
കനത്തമഴയെ തുടർന്ന് കോട്ടയം,പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലൂടെ ഒഴുകുന്ന മണിമലയാറിലും പത്തനംതിട്ട,ആലപ്പുഴ ജില്ലകളിലൂടെ ഒഴുകുന്ന അച്ചൻകോവിലാറ്റിലും അപകടകരമായ നിലയിൽ ജലനിരപ്പ് ഉയർന്നു. മണിമലയാർ, അച്ചൻകോവിൽ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് കേന്ദ്ര ജലകമ്മീഷൻ ജാഗ്രതാ നിർദേശം നൽകി. മണിമലയാറിൽ ഓറഞ്ച് അലർട്ടും അച്ചൻകോവിൽ നദിയിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/ic19grWjE2Iy9h2tCA3n.jpg)
കേന്ദ്ര ജലകമ്മീഷന്റെ കല്ലൂപ്പാറ സ്റ്റേഷൻ, സംസ്ഥാന ജലസേചന വകുപ്പിന്റെ മണിമല സ്റ്റേഷൻ, വള്ളംകുളം സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ എത്തിയ സാഹചര്യത്തിൽ നദീക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തേണ്ടതാണെന്ന് അറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.
ജാഗ്രത വേണം
ഞായറാഴ്ച തൃശൂർ, പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് കണ്ണൂർ ജില്ലകളിലും തിങ്കളാഴ്ച കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച തൃശൂർ പാലക്കാട്, വയനാട്, കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും കേരളത്തിനും തമിഴ്‌നാടിനും മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയുമാണ് മഴയെ സ്വാധീനിക്കുന്നത്.
Read More
- പെർമിറ്റിൽ ഇളവ്;ഓട്ടോ റിക്ഷകൾക്ക് ഇനി എവിടെയും ഓടാം
- ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല
- പണം തട്ടിയെന്ന് പരാതി; മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
- അപേക്ഷകൾ പരിഗണിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി
- വിലങ്ങാട് ഉരുൾപൊട്ടൽ; കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം
- വയനാട് ദുരന്തം: ഇനി കണ്ടെത്താനുള്ളത് 118 പേരെ, ഒഴുകിവന്ന മണ്ണിനടിയിലും പാറയുടെ അരികുകളിലും പരിശോധന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.