/indian-express-malayalam/media/media_files/2025/02/09/ouoGYGVQ6M7OIXRyiBYz.jpg)
ചിത്രം: ഫേസ്ബുക്ക്
കൊച്ചി: സ്‌ത്രീകൾക്ക് പകുതി വിലയ്‌ക്ക് ഇരുചക്രവാഹനം നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് സംസ്ഥാനമൊട്ടാകെ കോടികൾ തട്ടിയ കേസിൽ, റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരും, സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറും പ്രതികൾ. കെഎസ്എസ് അങ്ങാടിപ്പുറം എന്ന ഏജൻസിയിൽ നിന്ന് 34 ലക്ഷം രൂപ തട്ടിയെന്ന പരാതിയിൽ രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി പെരിന്തൽമ്മണ്ണ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
ആനന്ദകുമാറിനെ രണ്ടാം പ്രതിയാക്കി കണ്ണൂരില്‍ എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആനന്ദകുമാറിന് രണ്ടുകോടി രൂപ നൽകിയെന്ന് മുഖ്യപ്രതി അനന്തു കൃഷ്‌ണൻ പൊലീസിന് മൊഴിനൽകിയിട്ടുണ്ടെന്നാണ് വിവരം. തട്ടിപ്പുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ആനന്ദകുമാറിനെ പ്രതി ചേര്‍ക്കും. പകുതി വില തട്ടിപ്പു കേസ് അന്വേഷിക്കുന്നതിനായി ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീക്കാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ചെന്നാണ് റിപ്പോർട്ട്. ക്രൈംബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക.
അതേസമയം, സിപിഎം ബിജെപി ബന്ധത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി പാതിവില തട്ടിപ്പ് കേസ് മാറുകയാണെന്ന് വിമർശിച്ച് കെപിസിസി വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തി. ബിജെപി നേതാവായ എഎൻ രാധാകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിർദ്ദേശം നൽകിയിരിക്കുകയാണെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ സന്ദീപ് വാര്യർ ആരോപിച്ചു.
"ആയിരക്കണക്കിന് പാവപ്പെട്ട വീട്ടമ്മമാരിൽ നിന്നും കോടിക്കണക്കിന് രൂപ മണി ചെയിൻ മോഡൽ സ്കൂട്ടർ വിതരണ സ്കീം നടത്തി തട്ടിയെടുത്ത സൈൻ സംഘടനയ്ക്കെതിരെ എന്തുകൊണ്ടാണ് കേരള പോലീസ് കേസെടുക്കാത്തത് ? എ.എൻ രാധാകൃഷ്ണൻ എന്ന ബിജെപി നേതാവിന് എന്തുകൊണ്ടാണ് പിണറായി വിജയൻറെ പൊലീസ് സംരക്ഷിക്കുന്നത്? സിപിഎം ബിജെപി ബാന്ധവത്തിൻ്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് കേസ് മാറുകയാണ് . എ.എൻ രാധാകൃഷ്ണനെതിരെ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് നിർദ്ദേശം നൽകിയിരിക്കുകയാണ്. സിപിഎമ്മുകാർക്ക് നാണമില്ലേ?" സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.
ഇടത്തരക്കാരെ ലക്ഷ്യം വെച്ച് പാതിവിലയ്ക്ക് ഇരുചക്രവാഹനം, തയ്യൽ മെഷീൻ, ലാപ്ടോപ് എന്നിവ വാഗ്ദാനം ചെയ്തായിരുന്നു മുഖ്യപ്രതി അനന്തു കൃഷ്ണന്റെ നേതൃത്വത്തിൽ തട്ടിപ്പ് നടന്നത്. വിശ്വാസ്യതയുണ്ടെന്നു വരുത്താൻ മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികളെയും ഉപയോഗപ്പെടുത്തി. വിതരണോദ്ഘാടനത്തിനു ജനപ്രതിനിധികൾ എത്തിയതോടെ തട്ടിപ്പിന് കൂടുതൽ ആധികാരികതയും കൈവന്നു.
പദ്ധതിക്കു ജനപ്രീതി ലഭിച്ചതോടെ ജനപ്രതിനിധികളും മുന്നിട്ടിറങ്ങുകയായിരുന്നു. ഓരോ ബ്ലോക്ക് പഞ്ചായത്തിലും സോഷ്യോ ഇക്കണോമിക് ആൻഡ് ഡവലപ്മെന്റൽ സൊസൈറ്റി (സീഡ്) രൂപീകരിച്ചു. ഭാരവാഹികളായി രാഷ്ട്രീയ നേതാക്കളെയും പഞ്ചായത്ത് ജനപ്രതിനിധികളെയും ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു തട്ടിപ്പ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.