/indian-express-malayalam/media/media_files/uploads/2019/08/G-Sudhakaran-and-Sreeram.jpg)
ആലപ്പുഴ: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. രാത്രി വെള്ളമടിച്ച് വണ്ടിയോടിക്കുന്ന ഐഎഎസ് മണ്ടന്മാര്‍ വേറെയുമുണ്ടെന്ന് ജി.സുധാകരന്‍ പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമനെ പോലുള്ളവര്‍ സംസ്ഥാനത്ത് ഇനിയുമുണ്ടെന്നും താന്‍ ഇത് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. രാത്രി മദ്യപിച്ച് വാഹനമോടിക്കുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഐഎഎസുകാര്‍ ദൈവങ്ങളല്ല. ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടിയുണ്ടാകും. ഐഎഎസ് ഒരു മത്സരപരീക്ഷ മാത്രമാണെന്നും ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
Read Also: ‘ക്രിമിനലിന് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍’; പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയന്‍
ശ്രീറാം വെങ്കിട്ടരാമനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും പറഞ്ഞു. തെറ്റ് ചെയ്താല്‍ ശിക്ഷ ഉണ്ടാകും. ആരെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ല. എത്ര ഉന്നത ഉദ്യോഗസ്ഥനായാലും നടപടി സ്വീകരിക്കും. സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ നടപടിക്രമം അനുസരിച്ച് സ്വീകരിക്കും. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടാത്തതിനെ സംബന്ധിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കൊലപാതക കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് ആശുപത്രിയില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്തെത്തിയിട്ടുണ്ട്. ക്രിമിനലിന് ഫൈവ് സ്റ്റാര്‍ സുഖസൗകര്യങ്ങളാണ് ലഭിക്കുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചു. കിംസ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ശ്രീറാമിനെ മാറ്റണമെന്നാണ് പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെടുന്നത്. അധികൃതര്‍ ഒത്തുകളിക്കുകയാണ്. അതുകൊണ്ടാണ് മികച്ച സുഖസൗകര്യങ്ങളോടെ കിംസ് ആശുപത്രിയില്‍ തന്നെ ശ്രീറാം കഴിയുന്നതെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആരോപിച്ചു. അധികൃതരുടെ ഒത്തുകളിക്കെതിരെ കിംസ് ആശുപത്രിക്ക് മുന്‍പില്‍ യൂണിയന്‍ പ്രതിഷേധിക്കുമെന്നും യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
Read Also: വിട്ടൊഴിയാത്ത വിവാദങ്ങൾ: ഹീറോയിൽ നിന്ന് വില്ലനിലേക്ക് ശ്രീറാം വെങ്കിട്ടരാമൻ
റിമാന്‍ഡിലായിട്ടും ശ്രീറാം വെങ്കിട്ടരാമന്‍ സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളില്‍ കഴിയുകയാണ്. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാന്‍ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ എസി ഡീലക്‌സ് മുറിയടക്കമുള്ള സൗകര്യങ്ങളോടെയാണ് ശ്രീറാം കഴിയുന്നത്.
സ്‌കാനിങ്ങും മറ്റും ഉണ്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ശ്രീറാമിനൊപ്പം ആശുപത്രിയിലുള്ള ഡോക്ടര്‍മാര്‍ ശ്രീറാമിന്റെ സുഹൃത്തുക്കളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫോണ്‍ ഉപയോഗിക്കുന്നതിനും തടസമില്ല. മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ കഴിയാത്ത പരുക്ക് ശ്രീറാമിന് ഇല്ലെന്നും പൊലീസ് സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, മദ്യത്തിന്റെ അളവ് കുറക്കാന്‍ മരുന്ന് കഴിച്ചോ എന്ന സംശയവും ശക്തമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.