തിരുവനന്തപുരം: മൂന്നാർ കൈയ്യേറ്റങ്ങളൊഴുപ്പിക്കാൻ ഇറങ്ങിത്തിരിച്ച യുവ ഐഎഎസ് ഓഫീസർക്ക് കേരളം കൈയ്യടിച്ചത് ഏതാനും വർഷങ്ങൾ മുമ്പായിരുന്നു. കട്ടത്താടിയും വച്ച് ബുള്ളറ്റുമോടിച്ച് നടക്കാറുള്ള ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ കേരളത്തിലെ ചെറുപ്പക്കാരുടെ ഹീറോ ആയി മാറിയത് വളരെ പെട്ടെന്നായിരുന്നു.
നാഷണൽ മെഡിക്കൽ എൻട്രൻസിൽ 770-ാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസ് പ്രവേശനം നേടിയത്. ബിരുദം നേടിയതിന് ശേഷം പ്രത്യേക പരിശീലനത്തിന് പോകാതെ രണ്ട് തവണ സിവിൽ സർവീസ് പരീക്ഷ എഴുതി. 2013ൽ രണ്ടാം റാങ്ക് തിളക്കത്തോടെ സിവിൽ സർവ്വീസിൽ എത്തി.
Read More: ‘മദ്യപിച്ചു നിൽക്കുന്ന ആളുടെ അഡ്രസ് കേട്ടപ്പോൾ പൊലീസ് പിന്നെ ഒന്നും ചോദിച്ചില്ല’
പിന്നീട് പത്തനംതിട്ടയിൽ അസിസ്റ്റന്റ് കലക്ടറായി ഒരു വർഷം. തിരുവല്ല ആർഡിഒ ആയി പ്രവർത്തിച്ചു. ഡൽഹിയിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പിൽ അസിസ്റ്റന്റ് സെക്രട്ടറിയായി മൂന്നു മാസം. 2016 ജൂലൈ 22ന് ഇടുക്കി ജില്ലയിൽ ദേവികുളം സബ്കലക്ടറായി ചുമതലയേറ്റു. 2016 ഒക്ടോബറിൽ തന്നെ അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെ നടപടിയുമായി മുന്നോട്ട് നീങ്ങി. ആര് എതിർത്താലും എന്ത് സംഭവിച്ചാലും കൈയ്യേറ്റ ഭൂമി ഒഴിപ്പിച്ചേ താൻ മടങ്ങൂ എന്ന നിലപാടിലൂടെ വെള്ളിത്തിരയിൽ കൈയ്യടി നേടിയ തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിനും, ഭരത് ചന്ദ്രൻ ഐപിഎസിനുമൊക്കെ ഒപ്പമായി മലയാളിയുടെ മനസിൽ ശ്രീറാം വെങ്കിട്ടരാമന്റെ സ്ഥാനം. സിനിമകളെയും പുസ്തകങ്ങളെയും യാത്രകളെയും പ്രണയിക്കുന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥന് കേരളത്തിൽ ആരാധകർ ഏറി.
Also Read: എസി ഡീലക്‌സ് റൂം,ടിവി, ഫോണ്‍; സ്വകാര്യ ആശുപത്രിയില്‍ ശ്രീറാമിന് സുഖവാസം
മൂന്നാർ സംഭവത്തിൽ പ്രദേശത്തെ രണ്ട് എംഎൽഎമാരും ഒരു എംപിയും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. അദ്ദേഹത്തെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ സിപിഎമ്മിന്റെ പ്രാദേശിക യൂണിറ്റ് ആർഡിഒ ഓഫീസിന് മുന്നിൽ പ്രതിഷേധം ആരംഭിച്ചു.
മൂന്നാർ വിഷയം വിവാദമായതിനു ശേഷം ശ്രീറാമിന് സ്ഥാന ചലനം ഉണ്ടാകുകയും തുടർന്ന് എംപ്ലോയ്മെന്‍റ് ആൻഡ് ട്രെയിനിങ് ഡയറക്ടറായി നിയമിക്കുകയും ചെയ്തു. ഈ സ്ഥാനത്ത് ഇരിക്കുമ്പോഴാണ് ഉന്നത പഠനത്തിനായി വിദേശത്ത് പോയത്. പഠനാവധി കഴിഞ്ഞ് തിരികെ എത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായാണ് നിയമിച്ചു. പ്രൊജക്ട് ഡയറക്ടര്‍-കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍, ഹൗസിങ് കമ്മീഷണര്‍, സെക്രട്ടറി-കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് എന്നീ അധിക ചുമതലകളും ഇദ്ദേഹം വഹിക്കും. ചുമതലയേറ്റതിനു പിന്നാലെയാണ് അപകടത്തിന്റെ രൂപത്തിൽ പുതിയ വിവാദം അദ്ദേഹത്തെ തേടി എത്തിയിരിക്കുന്നത്.
Read Here: ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് രേഖപ്പെടുത്തി
ഒറ്റ രാത്രികൊണ്ടാണ് ഹീറോയിൽ നിന്നും അമിത വേഗത്തിൽ കാറോടിച്ച് ശ്രീറാം വില്ലൻ വേഷത്തിലേക്ക് പാഞ്ഞ് കയറിയത്. തിരുവനന്തപുരത്ത് വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ സിറാജ് ദിനപത്രത്തിലെ മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബഷീർ മരിക്കുകയും ചെയ്തു.
ശ്രീറാമായിരുന്നു അമിതവേഗത്തിൽ വാഹനം ഓടിച്ചിരുന്നതെന്നും അദ്ദേഹം മദ്യപിച്ചിരുന്നു എന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. വാഹനം ഓടിച്ചിരുന്നത് താനാണെന്ന കാര്യം ആദ്യം ശ്രീറാം നിഷേധിച്ചെങ്കിലും പിന്നീട് പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ട്. ശ്രീറാം മദ്യപിച്ചിരുന്നു എന്ന കാര്യം ഡോക്ടർമാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
Read Here: Who is Sriram Venkitaraman?