/indian-express-malayalam/media/media_files/uploads/2019/08/Rahul-2.jpg)
ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയില്‍ കഷ്ടതയനുഭവിക്കുന്ന സ്വന്തം മണ്ഡലത്തിന് ആശ്വാസമേകാന്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തി. സ്വന്തം മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി രണ്ട് ദിവസം ചെലവഴിക്കും. കാലവര്‍ഷക്കെടുതിയില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഗ്രാമങ്ങളിലേക്ക് രാഹുല്‍ ഗാന്ധി എത്തും.
ഇന്ന് ഉച്ചയ്ക്ക് 12 ന് കണ്ണൂരിലെത്തിയ രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം മൂന്ന് മണിയോടെ തലപ്പുഴയിലെത്തി. മാനന്തവാടി മേഖല കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ സന്ദര്‍ശനം. തലപ്പുഴയില്‍ ചുങ്കം സെന്റ് തോമസ് പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ചു. നാളെയും മറ്റന്നാളും രണ്ടു ദിവസം വയനാട്ടില്‍ തങ്ങുന്ന രാഹുല്‍ഗാന്ധി കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി നിയോജകമണ്ഡലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
Read Also: മികച്ച ഗായകനുള്ള അവാര്‍ഡ് നേടുന്ന ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍
നാളെ വൈകീട്ട് നാലിന് വാളാട്, തുടര്‍ന്ന് മക്കിയാട്, പാണ്ടിക്കടവ് ചാമപ്പാടി ചെറുപുഴ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. മാനന്തവാടി ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങുന്ന രാഹുല്‍ നാളെ രാവിലെ 9.30 ന് ബാവലിയും ചാലി ഗദ്ദയും സന്ദര്‍ശിക്കും. 29ന് കൽപറ്റ ബത്തേരി മണ്ഡലങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ റോഡുകള്‍ പുനര്‍നിർമിക്കാനും അറ്റക്കുറ്റപ്പണി ചെയ്യാനുമായി ഫണ്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരിക്ക് കത്തയച്ചിട്ടുണ്ട്. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് തന്റെ മണ്ഡലമായ വയനാടിനെയാണെന്നും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ദേശീയ പാതയിലടക്കം തകരാറുകൾ ഉണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ റോഡുകളുടെ നവീകരണത്തിന് മുന്‍ഗണന നല്‍കണമെന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെടുന്നു.
Read Also: മുഖ്യമന്ത്രി വയനാട്ടിലെത്തി; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ചു
കാലവർഷക്കെടുതിയിൽ സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് അവ വീണ്ടും ലഭിക്കാൻ ഏകജാലകം സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിരുന്നു. കേരളത്തിലുണ്ടായ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് നിരവധി പേര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും രേഖകളും നഷ്ടപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്ത് ഏകജാലക സംവിധാനം വേണമെന്നാണ് രാഹുല്‍ ഗാന്ധി കത്തില്‍ ആവശ്യപ്പെടുന്നത്.
റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, സ്‌കൂള്‍ രേഖകള്‍ എന്നിവയെല്ലാം നിരവധി പേര്‍ക്ക് നഷ്ടമായിട്ടുണ്ട്. സ്വന്തം മണ്ഡലമായ വയനാട്ടിലെ നിരവധി പേര്‍ക്കാണ് ഈ രേഖകളെല്ലാം നഷ്ടമായിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റുകളും രേഖകളും വീണ്ടും ലഭിക്കുന്നതിന് നിരവധി ഓഫീസുകളില്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ഇതിന് പരിഹാരം കാണണമെന്ന് രാഹുല്‍ ഗാന്ധി പിണറായി വിജയനോട് ആവശ്യപ്പെടുന്നു.
കാലവര്‍ഷക്കെടുതിയില്‍ കഷ്ടത അനുഭവിക്കുന്നവര്‍ സുപ്രധാന രേഖകള്‍ക്കായി നിരവധി ഓഫീസുകള്‍ കയറിയിറങ്ങേണ്ടതിനു പകരം ഒരു നോഡല്‍ ഓഫീസറെ ജില്ലാ കലക്ടറുടെ ഓഫീസില്‍ നിയമിക്കണമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. നോഡല്‍ ഓഫീസറെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അങ്ങനെ എളുപ്പത്തില്‍ പുതിയ രേഖകള്‍ ലഭിക്കും വിധം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പിണറായി വിജയന് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us