/indian-express-malayalam/media/media_files/5up9HsjgWPOeGZwB78un.jpg)
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ പൊലീസും കേസിലെ അന്വേഷണം അവസാനിപ്പിച്ചൂവെന്നും ജയപ്രകാശ് പറഞ്ഞു
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂരമായ മർദ്ദനത്തിനും പിന്നാലെ ജീവനൊടുക്കിയ സിദ്ധാർത്ഥിന് നീതി ലഭിക്കുമോ എന്ന് സംശയമുണ്ടെന്ന് പിതാവ് ജയപ്രകാശ്. മകന്റെ മരണം വിവാദമായതിന് പിന്നാലെ സർക്കാരിനും പൊലീസിനും എസ്എഫ്ഐക്കും എതിരായി സംസ്ഥാനത്താകെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്. ഈ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ വേണ്ടി മാത്രമാണ് മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതെന്നും മകന് നീതി ലഭിക്കുമോ എന്ന് സംശയിക്കുന്നതായും ജയപ്രകാശ് പറഞ്ഞു.
സിദ്ധാർത്ഥന്റെ കേസിലെ തെളിവുകൾ തേച്ചു മായ്ച്ചു കളയാനുള്ള ശ്രമം നടക്കുന്നതായും സസ്പെൻഷനിലായ ആയ വിദ്യാർത്ഥികളെ തിരിച്ചെടുത്തത് ഇതിന്റെ ഭാഗമാണെന്നും ജയപ്രകാശ് ആരോപിക്കുന്നു. താൻ മുഖ്യമന്ത്രിയെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെയുള്ള സിബിഐ അന്വേഷണ പ്രഖ്യാപനത്തിലും സംശയമുണ്ട്. ഇത് പ്രതിഷേധങ്ങളുടെ വാമൂടി കെട്ടാനാണോ എന്ന് സംശയിക്കുന്നു. കഴിഞ്ഞ മാസം ആദ്യം തന്നെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും തുടർ നടപടികൾ ഒന്നും തന്നെയുണ്ടായില്ല. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോടെ പൊലീസും കേസിലെ അന്വേഷണം അവസാനിപ്പിച്ചൂവെന്നും ജയപ്രകാശ് പറഞ്ഞു.
ഇതുവരെ കേസ് സിബിഐ ഏറ്റെടുത്തിട്ടില്ല. ആന്റി റാഗിംഗ് സ്ക്വാഡ് കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളെ ഇപ്പോൾ കോളേജിലേക്ക് തിരിച്ചെടുത്തിരിക്കുന്നു. കേസിൽ അട്ടിമറി നടത്താനുള്ള നീക്കത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാൻ. പ്രതികളായവരെ തിരിച്ചെടുത്ത വി.സിയുടെ തീരുമാനങ്ങൾക്കെതിരെ ഗവർണർക്ക് പരാതി നൽകാനാണ് തീരുമാനമെന്നും ജയപ്രകാശ് വ്യക്തമാക്കി.
വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വർഷ ബിവിഎസ് സി വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥന് നേരിടേണ്ടി വന്നത് അതിക്രൂരമായ മർദ്ദനവും ആൾക്കൂട്ട വിചാരണയുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഫെബ്രുവരി 14 മുതൽ 18 വരെയുള്ള നാല് ദിവസങ്ങളിലായി സിദ്ധാർത്ഥന് അതിക്രൂരമായ റാഗിങാണ് നേരിടേണ്ടി വന്നതെന്ന് ദൃക്സാക്ഷിയായ വിദ്യാർത്ഥിയുടെ മൊഴിയടക്കം പുറത്തുവന്നിട്ടുണ്ട്.
ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തിയായിരുന്നു റാഗിങിന്റെ പേരിലുള്ള മനുഷ്യത്വരഹിതമായ പീഢനം. രണ്ട് ബെൽറ്റുകൾ നശിക്കുന്നതുവരെ അവ ഉപയോഗിച്ച് ഒരു കൂട്ടം വിദ്യാർത്ഥികൾ സിദ്ധാർത്ഥനെ മർദ്ദിച്ചു. വാലന്റൈൻസ് ദിനത്തിൽ കോളേജിലെ പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സിദ്ധാർത്ഥനെതിരെയുള്ള അതിക്രമം തുടങ്ങിയതെന്നാണ് വിവരം. പിറ്റേ ദിവസം രാവിലെ വീട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ വിദ്യാർത്ഥിയെ പോയ വഴിയിൽ നിന്നും തിരികെ വിളിച്ചു വരുത്തിയാണ് ക്രൂരമായ പീഢനങ്ങൾക്ക് ഇരയാക്കിയത്. ഇതിന് പിന്നാലെ ഫെബ്രുവരി 18 ന് ഉച്ചയോടെ സിദ്ധാർത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ ഉടുതുണിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് സഹപാഠികൾ കണ്ടെത്തിയത്.
തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് ആണ് സിദ്ധാര്‍ത്ഥിനെ വിളിച്ചുവരുത്തിതയെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രഹൻ സിദ്ധാര്‍ത്ഥിന്‍റെ സഹപാഠിയാണ്. രഹനെകൊണ്ടാണ് എസ്എഫ്ഐ നേതാക്കള്‍ സിദ്ധാര്‍ഥിനെ വിളിച്ചുവരുത്തിയതെന്നാണ് വിവരം. രഹന്‍റെ വാക്ക് വിശ്വസിച്ചാണ് സിദ്ധാര്‍ത്ഥ് ക്യാമ്പസിലേക്ക് വന്നത്. 16ന് വൈകിട്ടാണ് സിദ്ധാര്‍ത്ഥ് ഹോസ്റ്റലിലെത്തിയത്. അന്ന് തന്നെ പ്രതികല്‍ സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദിച്ചു. മൂന്നു മണിക്കൂറിലധികം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.