/indian-express-malayalam/media/media_files/A9I7nycBGPDRcjWt1vMx.jpg)
ശനിയാഴ്ച അൻവറിന്റെ ആരോപണങ്ങളെ പരസ്യമായി തള്ളി മുഖ്യമന്ത്രി രംഗത്തുവന്നിരുന്നു
തിരുവനന്തപുരം:നിലമ്പൂർ എംഎൽഎ പിവി അൻവറിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നതിന് പിന്നാലെ അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടിയേറ്റും രംഗത്ത്. സിപിഎമ്മിനെയും ഇടതുമുന്നണിയെയും ദുർബലമാക്കുന്ന നിലപാടുകളാണ് പിവി അൻവർ എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറണമെന്നും സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ചില വിഷയങ്ങളുമായി ബന്ധപ്പെട്ട് പിവി അൻവർ മുഖ്യമന്ത്രി പിണറായി വിജയന് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ പകർപ്പ് സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്കും നൽകിയിട്ടുണ്ട്. പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ സംബന്ധിച്ച് സർക്കാർ തലത്തിൽ അന്വേഷണം നടന്നുവരികയാണ്. പാർട്ടി പരിശോധിക്കേണ്ട കാര്യങ്ങൾ പാർട്ടിയും പരിശോധിച്ച് വരികയാണ്. ഇതിനിടയിൽ മാധ്യമങ്ങളിലൂടെ അൻവർ വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഇത്തരം നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു.
അൻവറിന്റെ നിലപാടുകൾ എതിരാളികൾക്ക് സിപിഎമ്മിനെയും സർക്കാരിനെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്. ഇത്തരം നിലപാടുകളിൽ തിരുത്തണമെന്നും പാർട്ടിയെ ദുർബലപ്പെടുത്തുന്ന നിലപാടുകളിൽ നിന്ന് പിന്തിരിയണമെന്നും സംസ്ഥാന സെക്രട്ടിയേറ്റ് പ്രസ്താവനയിലൂടെ അൻവറിനോട് അഭ്യർഥിച്ചു.
ശനിയാഴ്ച അൻവറിന്റെ ആരോപണങ്ങളെ പരസ്യമായി തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. ഒരു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ പി വി അൻവർ ആരോപണങ്ങൾ ആദ്യം പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ ശ്രദ്ധയിലും കാര്യങ്ങൾ എത്തിക്കാമായിരുന്നു. പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയ ശേഷമായിരുന്നു മറ്റു കാര്യങ്ങളിലേക്കു പോകേണ്ടത്. ആ നിലപാടല്ല അൻവർ സ്വീകരിച്ചത്. തങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരാൾ സ്വീകരിക്കേണ്ട നിലപാടല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവറിനെ പറ്റി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കത്തയച്ചിട്ടുണ്ട്. അതും അന്വേഷണസംഘം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിമർശനങ്ങളോട് പ്രതികരിച്ച് ശനിയാഴ്ച പിവി അൻവറും രംഗത്തുവന്നിരുന്നു. തന്റെ ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ പൂർണമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും, തെറ്റിദ്ധാരണ മാറുമ്പോൾ മുഖ്യമന്ത്രിയുടെ നിലപാടിൽ മാറ്റമുണ്ടാകുമെന്നും അൻവർ എംഎൽഎ പറഞ്ഞു. പൊലീസിനെതിരെ പറയുന്ന കാര്യങ്ങൾ മനോവീര്യം തകർക്കലാണെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്നു. മുഖ്യമന്ത്രി ഇക്കാര്യം ഒന്നുകൂടി പുനഃപരിശോധിക്കണമെന്നും അൻവർ പറഞ്ഞു. ഇതിനുപിന്നാലെയാണ് അൻവറിന്റെ നിലപാടുകൾ പൂർണമായി തള്ളിക്കൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടിയേറ്റും രംഗത്തുവന്നരിക്കുന്നത്.
Read More
- ഹേമ കമ്മിറ്റി റിപ്പോർട്ട്: നടപടി കടുപ്പിച്ച് ദേശീയ വനിതാ കമ്മീഷന്; കേരളത്തിലെത്തി മൊഴിയെടുക്കും
- ലൈംഗികാതിക്രമ കേസ്; സിദ്ദിഖിനെതിരെ കൂടുതൽ തെളിവുകൾ എസ്ഐടിക്ക്
- ബാഹ്യ ഇടപെടലുകളില്ല, കമ്മിഷണർക്ക് വീഴ്ച; പൂരം കലക്കലിൽ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി
- ഐഎസ്എൽ; കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം
- മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്നു; പോരാട്ടം തുടരുമെന്ന് പി.വി അൻവർ
- കവിയൂർ പൊന്നമ്മയ്ക്ക് നാടിന്റെ വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.