/indian-express-malayalam/media/media_files/2025/03/06/pIoBTGm0sdOpZgEkTvLE.jpg)
നയം മാറ്റി സിപിഎം
കൊല്ലം: സിപിഎമ്മിന്റെ ചരിത്രത്തിൽ ഏറെ പ്രാധാന്യം നേടിയാണ് കൊല്ലത്ത് നടന്ന സംസ്ഥാനസമ്മേളനം കൊടിയിറങ്ങിയത്. നവകേരളത്തിന് ഒരു പുതിയ വഴി എന്ന ദർശന രേഖയുടെ അവതരണത്തോടെ, രണ്ടര പതിറ്റാണ്ടിലേറെ നീണ്ട കാലയളവിനു ശേഷം കേരളത്തിലെ സിപിഎം അതിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച നയരേഖ, പാർട്ടിയുടെ പുതിയ കാഴ്ചപ്പാടും രാഷ്ട്രീയ നിലപാടും വ്യക്തമാക്കുന്നു. സിപിഎം സംസ്ഥാനസമ്മേളനത്തിലെ പ്രധാനതീരുമാനങ്ങലൂടെ ഒരെത്തി നോട്ടം
സ്വകാര്യ നിക്ഷേപങ്ങൾക്ക് സ്വാഗതം
ഫെഡറൽ അവകാശങ്ങൾക്കെതിരെ സംസ്ഥാനം നേരിടുന്ന പുതിയ വെല്ലുവിളികൾക്കുള്ള സാധ്യമായ ഉത്തരങ്ങൾ മുന്നോട്ടുവെയ്ക്കുന്നതാണ് പിണറായി വിജയൻ അവതരിപ്പിച്ച നയരേഖ. സേവനങ്ങൾക്ക് വ്യത്യസ്ത നിരക്കിൽ സെസ് ഈടാക്കുക, വ്യക്തികളിൽ നിന്നുള്ള ആഭ്യന്തര വിഭവ സമാഹരണം തുടങ്ങിയവ പാർട്ടിയിൽ നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ-പൊതു പങ്കാളിത്തത്തിലൂടെ പ്രവർത്തിപ്പിക്കാനായി സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറണമെന്നും നയരേഖയിൽ നിർദേശിക്കുന്നുണ്ട്. ഇതെല്ലാം പാർട്ടിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്താൻ സാധ്യതയുണ്ടെന്ന് സിപിഎം നേതൃത്വം മനസ്സിലാക്കുന്നു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഫീസ് അടിസ്ഥാനമാക്കിയുള്ള വിഭവ സമാഹരണം ഒരു വഴിത്തിരിവാണ്
കോൺഗ്രസ് സർക്കാർ ഉദാരവൽക്കരണത്തിനും ഓഹരി വിറ്റഴിക്കലിനും വഴി തുറന്നതിനുശേഷം, സിപിഎം നവലിബറൽ ആഗോളവൽക്കരണ വിരുദ്ധ നയങ്ങൾ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. സമ്പന്നർക്ക് സൗജന്യങ്ങൾ നൽകണമോ എന്ന് സർക്കാർ ചർച്ച ചെയ്യണമെന്ന് രേഖ നിർദ്ദേശിക്കുന്നു. പരിഹാരമായി വ്യത്യസ്ത നിരക്കുകൾ ഈടാക്കണമെന്നും നിർദ്ദേശിക്കുന്നു. കിഫ്ബി നിർമ്മിച്ച റോഡുകളിൽ ടോൾ ഫീസ് നടപ്പിലാക്കുന്നതും പരിഗണനയിലാണ്.
എതിരാളികളില്ലാതെ പിണറായി
പാർട്ടിക്കുള്ളിലെ തന്റെ പിടി വീണ്ടും അരക്കട്ടി ഉറപ്പിക്കുകയാണ് പിണറായി വിജയൻ. സമ്മേളനത്തിൽ ഉടനീളം പിണറായി വിജയന്റെ സമഗ്രാധിപത്യം പ്രകടമായിരുന്നു. ചർച്ചയ്ക്ക് മുമ്പേതന്നെ പിണറായി അവതരിപ്പിച്ച നവകേരള രേഖയ്ക്ക് പിന്തുണയുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത് വന്നത് ഇത് വ്യക്തമാക്കുന്നു.
തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംസ്ഥാന സമ്മേളത്തിൽ ഉടനീളം തുടർ ഭരണമാണ് ചർച്ചയായത്. പ്രായപരിധിയിൽ നിന്ന് പിണറായി വിജയനെ ഒഴിവാക്കിയതിലൂടെ സിപിഎമ്മിന്റെ തലപ്പത്ത് പിണറായി യുഗം തുടരുമെന്ന് വ്യക്തമാക്കുകയാണ്. സംസ്ഥാന സമ്മേളനത്തിൽ പാർട്ടിനയരേഖ അവതരിപ്പിക്കുന്നത് സാധാരണ ഗതിയിൽ പാർട്ടി സെക്രട്ടറിയായിരുന്നു. എന്നാൽ കഴിഞ്ഞ തവണ എറണാകുളം സമ്മേളനത്തിൽ ആ റോളിൽ പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന മുഖ്യമന്ത്രിയുമായ പിണറായി വിജയനായിരുന്നു പാർട്ടിനയരേഖ അവതരിപ്പിച്ചത്. മൂന്നു വർഷം കഴിഞ്ഞ് വീണ്ടുമൊരു സംസ്ഥാനം നടക്കുമ്പോൾ വീണ്ടും ആ റോളിൽ മുഖ്യമന്ത്രി വീണ്ടും എത്തിയത് മുഖ്യമന്ത്രി പദത്തിൽ ഞാൻ അടുത്ത തവണയും കാണും എന്ന സന്ദേശം നൽകാൻ കൂടിയാണ്.
പുതിയ മുഖങ്ങൾ
പ്രായപരിധിയിൽ തട്ടി നിലവിലെ മൂന്ന്് അംഗങ്ങൾ സംസ്ഥാന സമിതിയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും പുറത്താക്കിയും 17 പുതിയ അംഗങ്ങളെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയും സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് സമാപനം. 75 വയസ് കഴിഞ്ഞ സെക്രട്ടേറിയറ്റ് അംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി, ആനാവൂർ നാഗപ്പൻ എന്നിവർ സംസ്ഥാന സമിതിയിൽ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്നും പുറത്തായി.
Read More
- സിപിഎം സംസ്ഥാന സമിതിയിലേക്ക് 17 പുതുമുഖങ്ങൾ; സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരും
- സിപിഎം സംസ്ഥാനസമ്മേളനം; തുടർഭരണം ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
- സിപിഎം സംസ്ഥാന സമ്മേളനം; മുതിർന്ന നേതാക്കൾക്ക് പടിയിറക്കം: പുതുമുഖങ്ങൾക്ക് സാധ്യത
- സിപിഎം സംസ്ഥാനസമ്മേളനം ഇന്ന് കൊടിയിറങ്ങും; എംവി ഗോവിന്ദൻ തുടർന്നേക്കും
- സിപിഎം സംസ്ഥാന സമ്മേളനം; എംവി ഗോവിന്ദന് രൂക്ഷവിമർശനം: പറയുന്നതിൽ വ്യക്തതയില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.