/indian-express-malayalam/media/media_files/uploads/2022/01/Untitled-design-1.jpg)
തിരുവനന്തപുരം: പരിസ്ഥിതി സൗഹൃദമായി സിൽവർലൈൻ പദ്ധതി പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുകയുകയോ പ്രളയത്തിന് കരണമാവുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.
പരിസ്ഥിതിക്ക് വലിയ ആഘാതമില്ലാത്ത രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. പരിസ്ഥിതി ലോലമേഖലകളിലൂടെയോ വന്യജീവി സങ്കേതങ്ങളിലൂടെയോ സിൽവർ ലൈൻ കടന്നുപോകുന്നില്ല. നദികളുടേയും മറ്റു ജല സ്രോതസുകളുടേയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുന്നില്ല. നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങൾക്കും ഒന്നും സംഭവിക്കില്ല. ഇവിടങ്ങളിൽ 88 കിലോ മീറ്റർ തൂണുകളിൽ കൂടിയാണ് പാത കടന്നു പോവുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് പൗരപ്രമുഖന്മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിക്കു വേണ്ടി കുടിയൊഴിക്കപ്പെടുന്നവരുടെ പുനരധിവാസത്തിന് ഉൾപ്പെടെ 1730 കോടി രൂപ നീക്കിവെച്ചതായും ഇതിൽ 4460 കോടി രൂപ വീടുകളുടെ നഷ്ടപരിഹാരത്തിനു നീക്കിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്ക് ആകെ 63,941 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 56,881 കോടി രൂപ അഞ്ച് വർഷം കൊണ്ടാണ് ചെലവാക്കുന്നത്. അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് കുറഞ്ഞ പലിശ നിരക്കിൽ വായ്പ തരപ്പെടുത്തും. കേന്ദ്ര സംസ്ഥാന വിഹിതങ്ങൾ ഇതിലുണ്ടാകും. 2025ൽ പദ്ധതി പൂർത്തിയാക്കാനാണ് തീരുമാനം. ഇതിനായി വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും നിർമാണപ്രവൃത്തികൾ നടക്കും. രണ്ട് വർഷം കൊണ്ട് ഭൂമിയേറ്റെടുക്കും. മൂന്ന് വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read: സിൽവർ ലൈൻ പുനരധിവാസ പാക്കേജായി; വീട് നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും
സംസ്ഥാനത്തിന് വികസന പദ്ധതികള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നില്‍ക്കുന്നിടത്ത് മാത്രം നിന്നാല്‍ പോരാ കാലത്തിനൊപ്പം നമ്മളും മാറണം. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വികസനം ഉറപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. നാടിന്‍റെ താത്പര്യത്തിന് എതിരായി ചില ശക്തികൾ വന്നാൽ അതിൽ വഴിപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതി പരിസ്ഥിതിക്ക് നേട്ടമുണ്ടാക്കും. കാര്‍ബൺ ബഹിര്‍ഗമനം കുറയ്ക്കും. സിൽവർ ലൈനിൽ 100 ശതമാനവും പുനരുപയോഗ ഇന്ധനമാകും ഉപയോഗിക്കുക. റോഡ് ഗതാഗതം ഉപയോഗിക്കുന്ന 46206 പേർ ദിവസേന സിൽവർ ലൈനിലേക്ക് വരും. നിർമാണഘട്ടത്തിൽ 50,000 പേർക്ക് തൊഴിൽ കിട്ടും. പ്രവർത്തനഘട്ടത്തിൽ 11,000 പേർക്കും തൊഴിൽ കിട്ടുമെന്നും മുഖ്യമന്ത്രി പറയുന്നു.
സിൽവർ ലൈൻ പദ്ധതിക്കെതിരെ എതിർപ്പ് ശക്തമാകുന്നതിനിടെയാണ് പദ്ധതിയെ കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പൗരപ്രമുഖരുടെ യോഗം വിളിച്ചു ചേർത്തത്. രാവിലെ 11 മണിക്ക് ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലായിരുന്നു യോഗം.
എല്ലാ ജില്ലകളിലും ഇത്തരത്തിൽ യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. പദ്ധതിയെ കുറിച്ച് വിശദീകരിച്ച് ഇവരുടെ പിന്തുണ ഉറപ്പിക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അടുത്തയാഴ്ച കൊച്ചിയിലും അതിനടുത്ത ദിവസങ്ങളില്‍ മറ്റു ജില്ലകളിലും യോഗം ചേരും. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിക്കും.
ഇതിനു ശേഷം സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുമായും യോഗം നടത്തും. പദ്ധതിക്കെതിരെ യുഡിഎഫും ബിജെപിയും ശക്തമായ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ പാർട്ടികളുമായും യോഗം തീരുമാനിച്ചിരിക്കുന്നത്. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്നതാണ് ലക്ഷ്യം. എന്നാൽ ഇതിന്റെ തീയതി തീരുമാനിച്ചിട്ടില്ല. ഇതിനു പുറമെ ഈ മാസം 25ന് മാധ്യമ മേധാവികളുടെ യോഗവും വിളിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.