/indian-express-malayalam/media/media_files/2025/08/04/cherthala-women-missing-case-sebastian-2025-08-04-16-03-43.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ആലപ്പുഴ: ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മയുടെ തിരോധാനക്കേസിൽ പ്രതി സെബാസ്റ്റ്യനുമായി ഇന്നും തെളിവെടുപ്പ് നടത്തി. ചേർത്തല പള്ളിപ്പുറത്തെ പുരയിടത്തിൽ നടത്തിയ പരിശോധനയില്‍ വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെത്തി. നേരത്തെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്തു നിന്നാണ് വീണ്ടും മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തത്.
കത്തിക്കരിഞ്ഞ നിലയിൽ ഇരുപതോളം അസ്ഥിക്കഷ്ണങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ഭാഗത്തുനിന്ന് ഏകദേശം 25 മീറ്ററോളം അകലയാണ് വീണ്ടും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഡാവര്‍ നായകളെ അടക്കം വീട്ടിലെത്തിച്ചാണ് പൊലീസ് പരിശോധന നടത്തിയത്.
കൂടുതൽ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിൽ വീടിനു സമീപത്തെ കുളങ്ങളിലും പരിശോധന നടത്തിയിരുന്നു. കുളത്തിൽ നിന്ന് കൊന്തയും വസ്ത്രങ്ങളും കണ്ടെത്തിയതായാണ് വിവരം. കുളം വറ്റിച്ച ശേഷം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.
Also Read: ഞാൻ വരത്തനല്ല, 60 വർഷമായി സിനിമയിലുള്ള എനിക്ക് അഭിപ്രായം പറയാം: അടൂര്‍ ഗോപാലകൃഷ്ണൻ
പുരയിടത്തിലെ ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കുകളിലും പരിശോധന നടത്തി. മൃതദേഹാവശിഷ്ടങ്ങളോ കേസുമായി ബന്ധപ്പെട്ട സുപ്രധാന സൂചനകളോ ലഭിച്ചേക്കുമെന്ന് പ്രതീക്ഷയിലാണ് പൊലീസിന്റെ വിപുലമായ തിരച്ചിൽ. ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭന്റെയും ഐഷയുടെയും കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്നമ്മയുടെയും തിരോധാനക്കേസുകൾ അന്വേഷിക്കുന്ന സംഘങ്ങളുടെ സംയുക്ത പരിശോധനയാണ് ഇന്നു നടന്നത്.
അസ്ഥികൂടം ഉയർത്തിയ സംശയങ്ങൾ
കഴിഞ്ഞ ജൂലൈ 28-നാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടെ അസ്ഥികൂടം ചേർത്തല പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയത്. വർഷങ്ങൾക്ക് മുൻപാണ് ജൈനമ്മയെ കാണാതായത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ജൈനമ്മയുടെ ഫോൺ പള്ളിപ്പുറത്ത് വെച്ചാണ് അവസാനമായി ഓണായതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് സെബാസ്റ്റ്യൻ എന്നയാളുടെ വീട്ടുവളപ്പിൽ നിന്ന് അസ്ഥികൂടം ലഭിച്ചത്.
കാണാതായ ജൈനമ്മ ധ്യാന കേന്ദ്രങ്ങളിൽ പോവാറുണ്ടായിരുന്നു. ഇത്തരത്തിൽ ഏതെങ്കിലും ധ്യാന കേന്ദ്രങ്ങളിൽ ജൈനമ്മ പോയതായിരിക്കുമെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാൽ നാലു ദിവസമായിട്ടും കാണാത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് ജൈനമ്മയുടെ ഫോണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പള്ളിപ്പുറത്താണ് അവസാനമായി എത്തിയതെന്ന് വിവരം മനസിലാക്കുന്നത്.
Also Read: യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ നിങ്ങൾ ഇങ്ങനെ പറയില്ലായിരുന്നു; രാഹുലിന് സുപ്രീം കോടതിയുടെ വിമർശനം
അന്വേഷണ പ്രകാരം സ്ഥലത്തുള്ള ആളുകളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഈ സമയത്താണ് സെബാസ്റ്റിയനെയും ചോദ്യം ചെയ്തത്. ഇയാളുടെ മൊഴിയിലെ വൈരുധ്യമാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി സെബാസ്റ്റ്യനാണെന്ന് നിഗമനത്തിൽ പൊലീസ് എത്തിചേരുന്നത്.
അഴിയാത്ത ദുരൂഹതകൾ
2012 ൽ കാണാതായ ചേർത്തല സ്വദേശിനി ബിന്ദു പത്മനാഭനുമായി ബന്ധപ്പെട്ട അന്വേഷണം പിന്നീട് ചെന്നുനിന്നത് കോട്ടയം സ്വദേശിയായ ജയ്നമ്മയുടെ തിരോധാനക്കേസിലാണ്. ഇതേ തുടർന്ന് ബിന്ദു തിരോധാനക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തത്. ബിന്ദുപത്മനാഭനെ 2002 മുതല്‍ കാണാനില്ലെന്നു കാട്ടി 2017-ലാണ് സഹോദരന്‍ പ്രവീണ്‍ പോലീസില്‍ പരാതി നല്‍കിയത്. വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യനാണ് ഉത്തരവാദിയെന്നു കാട്ടിയായിരുന്നു പരാതി.
കോടികളുടെ സ്വത്തിനുടമയായിരുന്ന ബിന്ദുപത്മനാഭന്‍ സഹോദരനുമായി സഹകരണമില്ലാതെയാണ് ജീവിച്ചത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പത്മനാഭപിള്ളയുടെയും അംബികാദേവിയുടെയും മകളായിരുന്നു. പോലീസ് അന്വേഷണത്തില്‍ 2013 വരെ ബിന്ദു ജീവിച്ചിരുന്നതായി തെളിവു കിട്ടിയിരുന്നു. പക്ഷെ ബിന്ദു എവിടെയെന്ന് മാത്രം അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.
Also Read: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
എന്നാൽ ജെയ്നമ്മയുടെ മരണത്തിൽ സെബാസ്റ്റ്യൻറെ പങ്ക് വ്യക്തമായതോടെയാണ് ബിന്ദു തിരോധാനക്കേസിലും സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുന്നത്. ചോദ്യം ചെയ്യലിനിടയിലാണ് ചേർത്തല സ്വദേശി ഐഷ തിരോധാന കേസിലും അറസ്റ്റിലായ സെബാസ്റ്റിയന് ബന്ധമുണ്ടെന്ന് ക്രൈം ബ്രാഞ്ചിന് വിവരം ലഭിക്കുന്നത്.
2012ൽ തന്നെയാണ് ആയിഷയേയും കാണാതായത്. 2010നും 2012നും ഇടയിലാണ് മൂന്ന് സ്ത്രീകളേയും കാണാതായത്. മൂന്ന് സ്ത്രീകളുമായും സെബാസ്റ്റ്യൻ സ്ഥലമിടപാട് നടത്തിയിരുന്നതായി സൂചനയുണ്ട്. ഇതോടൊപ്പം സ്വർണ ഇടപാടുകളും നടത്തിയിരുന്നു. കാണാതായ ജെയ്നമ്മയിൽ നിന്ന് ലഭിച്ച സ്വർണം വിൽപ്പന നടത്തിയെന്ന് പറയുന്ന ശ്രീവെങ്കിടേശ്വര ജ്വല്ലറിയിൽ സെബാസ്റ്റ്യനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്.
വീട്ടുവളപ്പിൽ കണ്ടെത്തിയ അസ്ഥികൾക്കൊപ്പം ക്ലിപ്പിട്ട നിലയിലുള്ള ഒരു പല്ല് കൂടി പൊലീസ് കണ്ടെത്തിയിരുന്നു. ഇത് പല്ല് ആയിഷയുടേതാണോ എന്ന് സംശയമുണ്ടാക്കുന്ന വിധത്തിലാണ്. സംശയം സ്ഥിരീകരിക്കാനായി പല്ലിന്റെ ഡിഎൻഐ പരിശോധന ഉൾപ്പെടെ നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. നിലവിൽ കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് പ്രതിയുള്ളത്.
Read More: സ്ത്രീകളായതുകൊണ്ടു മാത്രം അവസരം നൽകരുത്; ദലിതർക്ക് സിനിമയെടുക്കാന്‍ പരിശീലനം നല്‍കണം: അടൂർ ഗോപാലകൃഷ്ണൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us