/indian-express-malayalam/media/media_files/2025/08/04/adoor-gopalakrishnan-2025-08-04-12-28-12.jpg)
അടൂര്‍ ഗോപാലകൃഷ്ണൻ (എക്സ്പ്രസ് ഫൊട്ടോ)
തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവിനിടെ നടത്തിയ പരാമർശത്തിൽ ഉറച്ച് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ. മുൻ പരിചയമില്ലാത്തവർക്കാണ് സിനിമയെടുക്കാൻ സർക്കാർ സഹായം നൽകുന്നത്. ക്യാമറാമാന്റെ ഔദാര്യത്തിലാണ് പലരും സിനിമയെടുത്തത്. പരിശീലനം നൽകണമെന്നാണ് ഞാൻ ഉദ്ദേശിച്ചത്. സ്ക്രിപ്റ്റ് പരിശോധിച്ചതുകൊണ്ടു മാത്രം കാര്യമില്ല. സ്ക്രിപ്റ്റ് മാത്രം നോക്കി എടുക്കുന്ന പടം പപ്പടം ആയിരിക്കുമെന്നും അടൂർ പറഞ്ഞു.
പിന്നാക്കാവസ്ഥയിലുള്ള പ്രതിനിധികള്‍ക്ക് അവസരമെന്ന നിലയിലാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ് നൽകുന്നത്. സിനിമ ചിത്രീകരണത്തെക്കുറിച്ച് അവർക്ക് അറിവില്ലാത്തതാണ് പ്രശ്നം. അവര്‍ക്ക് ആവശ്യമായ പരിശീലനം നൽകിയാൽ പിന്നീട് ഈ രംഗത്ത് തന്നെ പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസവും അറിവും ലഭിക്കും. ഒരു സിനിമയെടുത്തശേഷം അപ്രത്യക്ഷമാകേണ്ടവരല്ല അവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യമായി സിനിമയെടുക്കുന്നവര്‍ക്ക് ഒന്നരക്കോടിയെന്ന തുക വളരെ കൂടുതലാണ്. ഞാൻ ഇതുവരെ ഒന്നരക്കോടിയിൽ സിനിമ എടുത്തിട്ടില്ല. സർക്കാർ നൽകുന്ന പണം സൂക്ഷിച്ചും കണ്ടും ചിലവാക്കേണ്ടതുണ്ട്. അതിന് കൃത്യമായ ആസൂത്രണം ആവശ്യമാണ്. 50 ലക്ഷം രൂപ വെച്ച് മൂന്നുപേര്‍ക്ക് നൽകിയാൽ അത്രയും പേര്‍ക്ക് അവസരം ലഭിക്കും. അത്തരമൊരു സാഹചര്യമാണ് ഒന്നരക്കോടി ഒരാള്‍ക്ക് നൽകുന്നതിലൂടെ നഷ്ടമാകുന്നതെന്ന് അടൂർ വ്യക്തമാക്കി.
Also Read: ഇനി 5 ദിവസം അതിശക്തമായ മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
60 വർഷമായി സിനിമയിലുള്ള എനിക്ക് അഭിപ്രായം പറയാം. ഞാൻ വരത്തനല്ല. പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് വേണ്ടിയാണ് ഞാൻ സംസാരിച്ചത്. അവര്‍ ഈ മേഖലയിൽ ഉയര്‍ന്നുവരണമെന്ന ആഗ്രഹത്താലാണ് പരാമര്‍ശം നടത്തിയതെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സിനിമ കോണ്‍ക്ലേവിൽ സംസാരിച്ചപ്പോള്‍ ജാതിയെ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തതാണെന്നും അടൂര്‍ ഗോപാലകൃഷ്ണൻ പറഞ്ഞു.
Also Read: സാനു മാഷിന് വിട; തലമുറകളുടെ ഗുരുനാഥൻ ഇനി ഓർമ്മ
സിനിമ കോണ്‍ക്ലേവിനിടെ പ്രതിഷേധിച്ച പുഷ്പവതിക്കെതിരെയും അടൂര്‍ തുറന്നടിച്ചു. എന്‍റെ സംസാരം തടസ്സപ്പെടുത്താൻ അവർക്ക് എന്ത് അവകാശമാണുള്ളത്. അവർ സിനിമയുമായി ബന്ധം ഇല്ലാത്തയാളാണ്. ഞാൻ സംസാരിക്കുന്നതിനിടെ ഇടപെട്ട അവര്‍ക്ക് പബ്ലിസിറ്റി കിട്ടി. പരിപാടിയിൽ വരാൻ അവർക്ക് എന്ത് അധികാരമാണുള്ളത്?. വഴിയെ പോകുന്നവർക്ക് എന്തും പറയാം എന്നാണോ?. ഇത് ചന്തയൊന്നുമല്ലെന്നും മന്ത്രി എന്തുകൊണ്ട് അവരെ തടഞ്ഞില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണൻ ചോദിച്ചു.
Read More: സർവകലാശാലകളിലെ പ്രതിസന്ധി; ഗവർണറെ കണ്ട് മന്ത്രിമാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.